'സമാധാനം പുനസ്ഥാപിക്കും, ഇതെന്റെ വാക്കാണ്'.... കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് അജിത് ഡോവൽ
ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശബാധികളുമായി ഡോവൽ ആശയ വിനിമയം നടത്തി.
രാത്രി രണ്ടുമണിക്കാണ് അക്രമികള്‍ എത്തിയത്... ദില്ലി കലാപത്തിന്റെ നേര്‍ചിത്രം, ഗ്രൗണ്ട് റിപ്പോര്‍ട്ട്
' സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണ്. ജനങ്ങൾ സംതൃപ്തരാണ്. സുരക്ഷാ സേനയിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. പോലീസ് അവരുടെ കടമ നിർവഹിക്കുന്നുണ്ട്'- അജിത് ഡോവൽ പ്രതികരിച്ചു.
കലാപം ഏറ്റവും അധികം ബാധിക്കപ്പെട്ട ജാഫ്രാബാദിൽ അജിത് ഡോവൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനം നടത്തി. 23 പേരാണ് ഇതുവരെ ദില്ലിയിലെ കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. 200ൽ അധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ദില്ലി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തെ സ്നേഹിക്കുന്നവർ മറ്റുളളവരെയും അയൽക്കാരെയും സ്നേഹിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് അജിത് ഡോവൽ പറഞ്ഞു.
ജാഫ്രാബാദിലെ സന്ദർശനത്തിനിടെ അജിത് ഡോവലിനോട് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ ഒരു പെൺകുട്ടിയെത്തി. ' ഞാൻ ഒരു വിദ്യാർത്ഥിയാണ്, ഞങ്ങൾക്ക് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല, ഞങ്ങൾ യുദ്ധം ചെയ്യുന്നില്ല, എനിക്ക് പഠിക്കാൻ പോകാൻ പോലും കഴിയുന്നില്ല', പെൺകുട്ടി പറഞ്ഞു. 'പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥിനിയോട് ഇതെന്റെ വാക്കാണ് , എല്ലാം ശരിയാകും എന്നായിരുന്നു അജിത് ഡോവലിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദ്ദേശ പ്രകാരമാണ് എത്തിയിട്ടുളളതെന്ന് അജിത് ഡോവൽ ജനങ്ങളോട് പറഞ്ഞു. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങൾ അജിത് ഡോവൽ വിലയിരുത്തി.