പോലീസിനെക്കൊണ്ടാവില്ല, സൈന്യത്തെ ഇറക്കണമെന്ന് അരവിന്ദ് കെജ്രിവാൾ! അമിത് ഷായ്ക്ക് കത്തെഴുതും
ദില്ലി: ദില്ലിയിലെ സ്ഥിതി ആശങ്കാജനകമാണെന്നും സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പോലീസിന് സാഹചര്യം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലാണ് കെജ്രിവാളിന്റെ പ്രതികരണം.
Recommended Video
''രാത്രി മുഴുവന്‍ നിരവധി ആളുകളുമായി താന്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ വഷളാണ്. പോലീസ് എത്ര തന്നെ ശ്രമിച്ചിട്ടും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനോ ആത്മവിശ്വാസം നിറയ്ക്കാനോ സാധിക്കുന്നില്ല. എത്രയും പെട്ടെന്ന സൈന്യത്തെ വിളിക്കണം. ബാക്കിയുളള സംഘര്‍ഷ മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കണം. ഇതേക്കുറിച്ച് ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിക്ക് കത്തെഴുതാന്‍ പോവുകയാണ്'' എന്നാണ് കെജ്രിവാളിന്റെ ട്വീറ്റ്.
അമിത് ഷായുമായി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച വിജയമാണെന്നും സംഘര്‍ഷം നിയന്ത്രിക്കുമെന്ന് അമിത് ഷായില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും കെജ്രിവാള്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ദില്ലിയിലെ എംഎല്‍എമാരുമായും കെജ്രിവാള്‍ ചര്‍ച്ചകള്‍ നടത്തി. പുറത്ത് നിന്ന് ആളുകള്‍ ദില്ലിയിലേക്ക് വന്നാണ് അക്രമം നടത്തുന്നതെന്നും അതിനാല്‍ ദില്ലിയുടെ അതിര്‍ത്തികള്‍ അടയ്ക്കണമെന്നും കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം ആം ആദ്മി സര്‍ക്കാരിനും കെജ്രിവാളിനും എതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. സംഘര്‍ഷത്തില്‍ ഇരയായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒരു തരത്തിലുളള ഇടപെടലും നടത്തുന്നില്ല എന്നാണ് ആരോപണം. ചൊവ്വാഴ്ച രാത്രി ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കെജ്രിവാളിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജലപീരങ്കി ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് പിരിച്ച് വിട്ടത്.