ദില്ലി കലാപം; ആം ആദ്മി നേതാവിന്റെ പങ്ക് തെളിഞ്ഞാൽ ഇരട്ടി ശിക്ഷ നൽകണമെന്ന് കെജ്രിവാൾ
ദില്ലി: ദില്ലി കലാപത്തിൽ ആം ആദ്മി പ്രാദേശിക നേതാവ് താഹിർ ഹുസൈന് പങ്കുണ്ടെന്ന ആരോപണത്തിൽ മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആക്രമണത്തിന് പ്രേരിപ്പിച്ചത് ഏത് പാർട്ടിക്കാരനാണെങ്കിലും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെജ്രിവാൾ ഉറപ്പ് നൽകി.
ദില്ലി അക്രമം: ആപ് നേതാവിന് കുരുക്ക് മുറുകുന്നു, വീട്ടില്‍ കണ്ടെത്തിയത് ആസിഡും പെട്രോള്‍ ബോംബും!!
' എത് പാർട്ടിയിൽപ്പെട്ടയാളാണെങ്കിലും ദില്ലിയിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ വെറുതെ വിടില്ല, എന്റെ മന്ത്രിസഭയിലെ അംഗമാണെങ്കിൽ പോലും നടപടിയുണ്ടാകും. ആം ആദ്മി പാർട്ടിയിൽ ഉൾപ്പെട്ട ആരെങ്കിലും തെറ്റുകാരനാണെന്ന് കണ്ടാൽ അവർക്ക് ഇരട്ടി ശിക്ഷ ഉറപ്പാക്കും.'- അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
ദില്ലി കലാപത്തിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ മരണത്തിന് പിന്നിൽ ആം ആദ്മി നേതാവായ താഹിർ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരൻ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. ദേശ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
അങ്കിതിന്റെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണം താഹിർ ഹുസൈൻ നിഷേധിച്ചിരുന്നു. 24-ാം തീയതി പോലീസ് സുരക്ഷയിൽ താനും കുടുംബവും മറ്റൊരിടത്തേയ്ക്ക് മാറിയിരുന്നെന്നും ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നും താഹിർ ഹുസൈൻ വിശദീകരിച്ചിരുന്നു.