'ജയ് ശ്രീറാം വിളിച്ച് തീവച്ചു; ഞങ്ങളെയും കത്തിക്കുമായിരുന്നു, ഒടുവില്‍ ബിജെപി നേതാവ് ഇടപെട്ടു'
ദില്ലി: രാജ്യതലസ്ഥാനത്ത് വര്‍ഗീയ കലാപം ആളിപ്പടരവെ മുസ്ലിം കുടുംബത്തെ രക്ഷിച്ച് പ്രാദേശിക ബിജെപി നേതാവ്. ജയ് ശ്രീറാം വിളിച്ച് അക്രമികള്‍ കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കവെ എല്ലാം തീര്‍ന്നുവെന്നാണ് ഷാഹിദ് സിദ്ദീഖിയും കുടുംബവും കരുതിയത്. വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും അക്രമികള്‍ തീവച്ചു. ശേഷം വീടിന് തീ വയ്ക്കാന്‍ ഒരുങ്ങവെയാണ് ബിജെപി നേതാവ് ഇടപെട്ടതും അക്രമികളെ തിരിച്ചയച്ചതും. രണ്ടു മാസം പ്രായമുള്ള കുഞ്ഞടക്കം വീട്ടിലുണ്ടായിരുന്നു...
തിങ്കളാഴ്ച അര്‍ധരാത്രി നൂറിലധികം അക്രമികള്‍ ആയുധങ്ങളും പെട്രോളുമായി വീട്ടിലേക്ക് വന്ന സംഭവം വിവരിക്കുകയാണ് സിദ്ദീഖി. വിശദാംശങ്ങള്‍ ഇങ്ങനെ...
വ്യാപക കലാപം
സിഎഎക്കെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെയാണ് ദില്ലിയില്‍ ആദ്യം അക്രമമുണ്ടായത്. ഇപ്പോള്‍ ഏഴ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വ്യാപക കലാപമായി മാറി. ഇതിനിടെയാണ് ബിജെപി പ്രാദേശിക നേതാവിന്റെ ഇടപെടല്‍ മുസ്ലിം കുടുംബത്തിന് രക്ഷയായത്.
ബിജെപി കൗണ്‍സിലര്‍
യമുന വിഹാറിലെ ബിജെപി വാര്‍ഡ് കൗണ്‍സിലറാണ് പ്രമോദ് ഗുപ്ത. ഷാഹിദ് സിദ്ദീഖിയെയും കുടുംബത്തെയും ഏറെ കാലമായി അറിയുന്ന വ്യക്തിയാണ് ഇദ്ദേഹം. സിദ്ദീഖിയുടെ കുടുംബത്തെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പ്രമോദിനെ പ്രേരിപ്പിച്ചതും ഈ ബന്ധമാണ്.
തിങ്കളാഴ്ച രാത്രി 11.30ന്
തിങ്കളാഴ്ച രാത്രി 11.30ന് 150ഓളം പേരാണ് ജയ് ശ്രീറാം വിളിച്ച് സിദ്ദീഖിയുടെ വീടുള്ള ഭാഗത്തേക്ക് എത്തിയത്. പോലീസ് നേരത്തെ ഇവിടെ ബാരിക്കേഡ് വച്ചിരുന്നു. പിന്നീട് ബാരിക്കേഡ് മാറ്റി. അധികം വൈകാതെയാണ് അക്രമികള്‍ ഈ വഴി എന്റെ വീടുള്ള തെരുവിലേക്ക് വന്നതെന്ന് സിദ്ദീഖി പറഞ്ഞു.
ടെക്സ്റ്റയില്‍സിന് തീവച്ചു
ഇരുനില കെട്ടിടത്തിലാണ് സിദ്ദീഖിയുടെ വീട്. താഴത്തെ നിലയില്‍ സിദ്ദീഖിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ ടെക്സ്റ്റയില്‍സാണ്. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കിയാണ് ടെക്സ്റ്റയില്‍സ് തുറന്നത്. അക്രമികള്‍ ആദ്യം ടെക്സ്റ്റയില്‍സിന് തീവയ്ക്കുകയായിരുന്നു. 20 ലക്ഷം രൂപയാണ് നഷ്ടം.
കാറും ബൈക്കും കത്തിച്ചു
വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമികള്‍ തീവച്ച് നശിപ്പിച്ചു. ഗ്യാരേജില്‍ നിന്ന് കാറും ബൈക്കും പുറത്തേക്ക് തള്ളിക്കൊണ്ടുവന്നാണ് തീവച്ച് നശിപ്പിച്ചത്. പിന്നീട് അവര്‍ എന്റെ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചു. ഈ വേളയിലാണ് പ്രമോദ് ഗുപ്ത എത്തിയത്.
ഗുപ്തയുടെ ഇടപെടല്‍
പ്രമോദ് ഗുപ്ത അക്രമികളെ പിന്തിരിപ്പിച്ചു. സിദ്ദീഖിയുടെ വീട് ആക്രമിക്കരുതെന്ന് അദ്ദേഹം അവരോട് ഉച്ചത്തില്‍ പറഞ്ഞു. താന്‍ മരണത്തെ മുന്നില്‍ കണ്ടെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞതോടെ രക്ഷപ്പെട്ടു. വീട്ടില്‍ രണ്ടു മാസം പ്രായമുള്ള കുട്ടിയുമുണ്ടായിരുന്നുവെന്നും ഷാഹിദ് സിദ്ദീഖി പറഞ്ഞു.
കലാപകാരികള്‍ അഴിഞ്ഞാടുന്നു
അതേസമയം, വടക്കുകിഴക്കന്‍ ദില്ലിയുടെ മിക്ക ഭാഗങ്ങളിലും കലാപകാരികള്‍ അഴിഞ്ഞാടുകയാണ്. ജാഫ്രാബാദ്, അശോക് നഗര്‍, യമുന നഗര്‍, വിജയ് പാര്‍ക്ക് എന്നിവിടങ്ങങ്ങളില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കലാപം നടക്കുന്ന പല പ്രദേശങ്ങളിലും പോലീസ് ഇല്ല. നേരത്തെ പോലീസ് തമ്പടിച്ചിരുന്ന കേന്ദ്രങ്ങളില്‍ നിന്ന് പോലും പോലീസ് പിന്‍മാറിയിട്ടുണ്ട്.
മതം ചോദിച്ചാണ്...
മതം ചോദിച്ചാണ് പലരെയും ആക്രമിച്ചത്. ആയുധങ്ങളുമായി അക്രമികള്‍ പരസ്യമായി നടക്കുകയാണ്. ജാഫ്രാബാദില്‍ അക്രമികള്‍ പള്ളിക്ക് തീവച്ചു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എന്‍ഡിടിവിയുടെ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. പല ഭാഗങ്ങളിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീവയ്പ്പ് തുടരുകയാണ്.
സൈന്യത്തെ വിളിക്കണം
അക്രമികളെ നേരിടാന്‍ സൈന്യത്തെ വിളിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സൈന്യത്തെ വിളിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പോലീസിനെയും അര്‍ധസേനയെയും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. അക്രമം നടക്കുന്ന ഭാഗങ്ങളിലൊന്നും പോലീസില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടറെ വെടിവച്ചു
അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. എന്‍ഡിടിവി സംഘം പള്ളി കത്തിക്കുന്നത് വീഡിയോയില്‍ പകര്‍ത്തവെയാണ് ആക്രമിച്ചത്. മൗജ്പൂരില്‍ ജെകെ 24 ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടറെ അക്രമികള്‍ വെടിവച്ചു. പരിക്കേറ്റ ഇദ്ദേഹത്തെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉന്നതതല യോഗങ്ങള്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ പ്രശ്‌നബാധിത മേഖലയിലെ എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. ശേഷം കെജ്രിവാളും അമിത് ഷായും ചര്‍ച്ച ചെയ്തു. കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചു. അക്രമം നടക്കുന്ന മേഖലയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കും; ഒരാഴ്ച്ചയ്ക്കകം എല്ലാം തീരുമെന്ന് കോണ്‍ഗ്രസ് നേതാവ്
ദിലീപുമായി പിരിഞ്ഞ ആ കോടതിയിലേക്ക് മഞ്ജു വീണ്ടുമെത്തുന്നു; നിര്‍ണായക സാക്ഷിവിസ്താരം 27ന്