ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നത് പക്ഷപാതമെന്ന് കപില്‍ മിശ്ര; പറഞ്ഞത് അങ്ങനെയല്ല
ദില്ലി: ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു ദില്ലിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ഞായറാഴ്ച്ച നടത്തിയ റാലിക്കിടയിലായിരുന്നു കപില്‍ മിശ്രയുടെ വിദ്വേഷ പ്രസ്താവനകള്‍. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളതിനാല്‍ ക്ഷമിക്കുകയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി.
കപില്‍ മിശ്രയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ പരസ്പരം കല്ലേറ് ഉണ്ടാവുന്നത്. ഈ സംഘര്‍ഷമാണ് പിന്നീട് രാജ്യതലസ്ഥാനം സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വര്‍ഗ്ഗീയ കലാപത്തിലേക്ക് വഴിമാറിയത്. എന്നാല്‍ താന്‍ പ്രകോപനമായ രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കപില്‍ മിശ്ര ഇപ്പോള്‍ അവകാശപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
പ്രകോപനമില്ല
പൗരത്വ നിയമത്തെ അനുകൂലിച്ചു കൊണ്ട് മൗജ്പൂരില്‍ ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ പ്രകോപനമായ രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കപില്‍ മിശ്ര ഇപ്പോള്‍ അവകാശപ്പെടുന്നത്. പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തിയ റോഡ് ഗതാഗത യോഗ്യമാക്കണം എന്ന് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നു.
പക്ഷപാതം
റോഡ് തടയുന്നവരെ നീക്കം ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെടുന്നവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നത് തികച്ചു പക്ഷപാതപരമാണെന്നും കപില്‍ മിശ്രപറഞ്ഞു. കലപവുമായി ദില്ലി ഹൈക്കൊടതി നടത്തി നടത്തിയ ഇടപെടലുകളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യായീകരണം നേരത്തേയും
ദില്ലിയില്‍ കലാപം അടങ്ങുന്നതിന് മുമ്പ് ബുധനാഴ്ച്ചയും തന്‍റെ പ്രസ്താവനയെ ന്യായീകരിച്ച് കപില്‍ മിശ്ര രംഗത്തെത്തിയിരുന്നു. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നുമായിരുന്നു കപിൽ മിശ്ര പറഞ്ഞു. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടപടി എടുക്കണം
വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്ര ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബുധനാഴ്ച്ച ദില്ലി ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. കപില്‍ മിശ്രയ്ക്ക് പുറമെ, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്നായിരുന്നു ജസ്റ്റിസ് മുരളീധര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് അര്‍ധ രാത്രിയോടെ ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്.
ഏപ്രില്‍ 13 ന്
വ്യാഴാഴ്ച കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ കേസില്‍ തുടര്‍വാദം കേള്‍ക്കുന്ന നാലാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഏപ്രില്‍ 13 നാണ് വീണ്ടും വാദം കേള്‍ക്കുക. കലാപവുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ദില്ലി പോലീസിനോടും കേന്ദ്ര സര്‍ക്കാറിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
48 കേസുകള്‍
അതേസമയം, കപില്‍ മിശ്ര ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസ് എടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചത്. കോടതിക്ക് മുമ്പാകെ എത്തിയ ദൃശ്യങ്ങള്‍ ഗൂഢമായ ഉദ്ദേശത്തോടെയുള്ളതാണ്. കേസുമായി ബന്ധപ്പെട്ട് 48 കേസുകള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ പരിഗണനയെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
എതിര്‍പ്പ്
എന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസ് എടുക്കേണ്ട ആവശ്യമില്ലെന്ന തുഷാര്‍ മേത്തയുടെ അഭിപ്രായത്തെ എതിര്‍ത്ത് പരാതിക്കാരുടെ അഭിഭാഷകന്‍ രംഗത്ത് എത്തി. കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെക്കണം എന്ന ആവശ്യപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
ദില്ലി കലാപം; ഇതുവരെ കൊല്ലപ്പെട്ടത് 37 പേര്‍!! 82 ഓളം പേര്‍ക്കും പരിക്കേറ്റത് വെടിവെയ്പ്പില്‍!!
കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലമായി: ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി