ദില്ലിയിൽ കോൺഗ്രസ് സമരമുഖത്തേക്ക്, കെജ്രിവാളിനേയും അമിത് ഷായേയും കുടഞ്ഞ് സോണിയാ ഗാന്ധി!
ദില്ലി: പൗരത്വ നിയമത്തെച്ചൊല്ലിയുളള സംഘര്‍ഷങ്ങള്‍ രാജ്യതലസ്ഥാനത്ത് വര്‍ഗീയ കലാപത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. അക്രമം ആദ്യ ദിവസം തന്നെ നിയന്ത്രിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട ദില്ലി പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സുപ്രീം കോടതിയും പോലീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Recommended Video
സൈന്യത്തെ വിളിക്കണം എന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലി കത്തുമ്പോള്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നിഷ്ക്രിയരാണെന്ന ആക്ഷേപം ശക്തമാണ്. ഒടുവില്‍ കലാപത്തിന്റെ നാലാം നാള് കോണ്‍ഗ്രസും രംഗത്തേക്ക് ഇറങ്ങുകയാണ്.
കോൺഗ്രസ് എന്ത് ചെയ്യുന്നു?
20 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു, നൂറു കണക്കിന് ആളുകള്‍ക്ക് പരിക്ക് പറ്റി, വീടുകളടക്കം തീവെയ്ക്കപ്പെട്ടു, ആളുകൾ ജീവനും കയ്യിൽ പിടിച്ച് പലായനം നടത്തുന്നു. നാല് ദിവസങ്ങളായി രാജ്യതലസ്ഥാനം കത്തിക്കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് എന്ത് ചെയ്യുകയാണ് എന്ന ചോദ്യം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഒടുവില്‍ സമരരംഗത്തേക്ക് ഇറങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.
രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്
ദില്ലിയില്‍ സമാധാനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പാര്‍ട്ടി നിവേദനം നല്‍കും. ദില്ലിയില്‍ കലാപം വ്യാപകമായ സാഹചര്യത്തില്‍ പാര്‍ട്ടി ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് സമരമുഖത്തേക്കിറങ്ങാനുളള കോണ്‍ഗ്രസിന്റെ തീരുമാനം.
ഉത്തരവാദി കേന്ദ്രം
സോണിയാ ഗാന്ധിക്കൊപ്പം മുതിര്‍ന്ന നേതാക്കളായ മന്മോഹന് സിംഗ്, ഗുലാം നബി ആസാദ്, എകെ ആന്റണി, പി ചിദംബരം എന്നിവരും പ്രിയങ്ക ഗാന്ധി അടക്കമുളളവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം രാഹുല്‍ ഗാന്ധി യോഗത്തിനെത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് യോഗത്തിന് ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സോണിയാ ഗാന്ധി ആരോപിച്ചു.
അമിത് ഷാ രാജി വെക്കണം
അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനം രാജി വെക്കണം. ദില്ലിയിലെ കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിന് വഴി തുറന്നത് എന്നും വാര്‍ത്താ സമ്മേളനത്തില്‍ സോണിയാ ഗാന്ധി ആരോപിച്ചു. ദില്ലി തിരഞ്ഞെടുപ്പ് കാലത്ത് അത് കണ്ടതാണ്. ദില്ലിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
ദില്ലി സർക്കാരും പരാജയം
കേന്ദ്ര സര്‍ക്കാരിനെയും ദില്ലി സര്‍ക്കാരിനേയും കോണ്‍ഗ്രസ് ഒരുപോലെ കടന്നാക്രമിച്ചു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എവിടെയാണ് എന്നും ദില്ലിയിൽ കലാപത്തിന് തുടക്കമിട്ട ഞായറാഴ്ച മുതല്‍ അദ്ദേഹം എന്ത് ചെയ്യുകയായിരുന്നുവെന്നും സോണിയാ ഗാന്ധി ചോദിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടെന്നും സോണിയ കുറ്റപ്പെടുത്തി.
അടിയന്തര ഇടപെടൽ വേണം
അടിയന്തര ഇടപെടൽ വേണമെന്നും സർവ്വകക്ഷി യോഗം വിളിക്കാത്തത് നിർഭാഗ്യകരമെന്നും സോണിയ പറഞ്ഞു. ദില്ലിയിലെ സ്ഥിതി സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് സർക്കാരിന് എന്ത് വിവരമാണ് ലഭിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടിയെടുത്തുവെന്നും സംഘർഷ ബാധിത മേഖലകളിൽ എത്ര പോലീസ് സേനയെ നിയോഗിച്ചുവെന്നും സോണിയാ ഗാന്ധി ചോദിച്ചു.
പൊട്ടിമുളച്ചതോ ആസൂത്രിതമോ
ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നത് പോലെ അക്രമം പൊടുന്നനെ ഉണ്ടായതാണോ അതോ ആഭ്യന്തര സഹമന്ത്രി പറയുന്നത് പോലെ ആസൂത്രിതമാണോ എന്നും സോണിയാ ഗാന്ധി ചോദിച്ചു. ദില്ലി പോലീസിന്റെ കൈകളില്‍ കാര്യങ്ങള്‍ നില്‍ക്കില്ല എന്ന് മനസ്സിലായിട്ടും എന്തുകൊണ്ട് അധിക സേനയെ വിന്യസിച്ചില്ല. എവിടെയാണ് ദില്ലി മുഖ്യമന്ത്രിയെന്നും ഞായറാഴ്ച മുതല്‍ അദ്ദേഹം എന്ത് ചെയ്യുകയായിരുന്നുവെന്നും സോണിയ ചോദിച്ചു.
അനങ്ങാതെ 72 മണിക്കൂർ
കലാപം തുടങ്ങി 72 മണിക്കൂറോളം ദില്ലി പോലീസ് നിശ്ചലരായിരുന്നുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ദില്ലി ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് കാരണം കേന്ദ്രത്തിന്റെ നിഷ്ക്രിയത്വമാണ്. കലാപത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാഗങ്ങളെ സോണിയാ ഗാന്ധി അനുശോചനം അറിയിച്ചു. മാത്രമല്ല പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെയെന്നും സോണിയാ ഗാന്ധി പറഞ്ഞു.
വെറുപ്പിന്റെ ഫലം
ബിജെപി നിര്‍മ്മിച്ച വെറുപ്പിന്റെ ഫലമാണ് ദില്ലി കലാപം. ദില്ലിയെ സാധാരണ നിലയിലേക്ക് തിരിച്ച് എത്തിക്കാന്‍ സമാധാന കമ്മിറ്റികള്‍ രൂപീകരിക്കണം. ആവശ്യമായ സുരക്ഷാ സേനയെ നിയോഗിക്കണമെന്നും സോണിയാ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കലാപബാധിത പ്രദേശങ്ങളിലേക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പോകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സമാധാനത്തിന് ആഹ്വാനം
കലാപത്തിൽ മരണം 20 ആയതോടെ ദില്ലിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദില്ലിയിലെ സഹോദരി-സഹോദരന്മാര് സമാധാനം പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ദില്ലിയിലെ സ്ഥിതികള്‍ വിലയിരുത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തെന്നും മോദി വ്യക്തമാക്കി.