ദില്ലി അക്രമം; പോലീസ് പ്രവർത്തിക്കുന്നില്ല,ഓർഡറുകൾക്ക് കാത്തിരിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ
ദില്ലി: രാജ്യ തലസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്.
ഏഴ് പേരാണ് ഇതുവരെ സംഭവത്തെ തുര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 'പുറത്ത് നിന്ന് ആളുകള്‍ ഡല്‍ഹിയിലേക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ച് അറസ്റ്റുകള്‍ നടത്തണം. സംഘര്‍ഷത്തില്‍ മരിച്ചവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരും അക്രമത്തില്‍ നിന്ന് വിട്ടുനിന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണം
ഒരുമിച്ച് ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ക്ഷേത്രങ്ങളും പള്ളികളും സമാധാനത്തിന് ആഹ്വാനം ചെയ്യണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇടപെടുന്നില്ലെന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാൾ യോഗം വിളിച്ചത്.
അതീവ ഭീതി ഉടലെടുക്കുന്നു
ദില്ലിയുടെ ചില ഭാഗങ്ങളിൽ നടക്കുന്ന സംഘർഷാവസ്ഥയിൽ അതീവ ഭീതിയുണ്ടെന്ന് നേരത്തെ അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. ദില്ലിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് കെജ്രിവാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം ആഭ്യന്തരമന്ത്രി അമിത്ഷാ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായും കെജ്രിവാളുമായി നടത്തുന്ന ചര്‍ച്ച അരംഭിച്ചു.
|
സമാധാനം പുനഃസ്ഥാപിക്കണം
വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തെ അപലപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ ട്വറ്റ് ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ച് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കുകയായിരുന്നു. അക്രമങ്ങളിൽ നിന്നും വിട്ട് നിൽക്കാൻ എല്ലാവരും തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
Recommended Video
പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്
അതിനിടെ സംഘർഷത്തെ കുറിച്ച് ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഒരു പോലീസുകാരൻ ഉൾപ്പെടെ ഏഴ് പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ദില്ലി പോലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഭജൻപുര, മൗജ്പൂർ എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘർഷം ഉടലെടുത്തത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.