ദില്ലിയിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി; പലയിടത്തും അക്രമങ്ങള്‍ തുടരുന്നു
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാന നഗരിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. വ്യാഴാഴ്ചത്തെ കണക്കുകള്‍ പ്രകാരം ജിടിബി ആശുപത്രിയില്‍ 30 പേരും എല്‍എന്‍ജെപി ആശുപത്രിയില്‍ രണ്ട് പേരും ജാഗ് പര്‍വേശ് ചന്ദ്ര ആശുപത്രിയില്‍ ഒരാളും മരിച്ചിട്ടുണ്ട്. ദില്ലി പൊലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ദില്ലി അക്രമം: തല്ലിത്തകര്‍ത്തത് മുസ്ലിം പള്ളിയും ദര്‍ഗയും, മുഖം മറച്ചെത്തിയ അക്രമികള്‍ തീയിട്ടു!!
27 പേരായിരുന്നു ബുധനാഴ്ചത്തെ മരിച്ചത്. ജിടിബിയില്‍ മരിച്ച ഒമ്പത് പേര്‍ക്ക് വെടിയേറ്റതായും ഇതില്‍ ഒരാള്‍ സ്ത്രീ ആണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ നിരവധി പേരെ തിരിച്ചറിഞ്ഞെങ്കിലും ഇനിയും ആളുകളെ തിരിച്ചറിയാനുണ്ട്. വെടിവെയ്പ്പ്, കല്ലേറ്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങി നിരവധി പരിക്കുകളാണ് ഇവര്‍ക്കേറ്റിട്ടുള്ളത്. കലാപകാരികളില്‍ നിന്നും രക്ഷപ്പെടാനായി മേല്‍ക്കൂരയില്‍ നിന്നും ചാടുന്നതിനിടെ പരിക്കേറ്റവരും ഇതില്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം നടന്ന് രണ്ട് ദിവസം പിന്നിട്ടെങ്കിലും ദില്ലിയുടെ പലയിടങ്ങളും ഇപ്പോഴും അസ്വസ്ഥമാണ്. പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കിയതിനെ തുടര്‍ന്ന് കടകളും സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ചാന്ദ് ബാഗില്‍ ഇപ്പോഴും വലിയ തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പല കടകളും കലാപകാരികള്‍ തീയിട്ടതിനാല്‍ ഗോകുല്‍പുരി ഇപ്പോഴും പുക നിറഞ്ഞിരിക്കുകയാണ്. അക്രമങ്ങള്‍ തടയുന്നതിനായി ഞായറാഴ്ച മുതല്‍ രാജ്യതലസ്ഥാനത്ത് പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തുന്നുണ്ട്. പ്രദേശത്ത് സമാധാനവും സാഹോദര്യവും വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രി ദില്ലി പോലീസ് കമ്മീഷണര്‍ അമുല്യ പട്നായിക്, പുതുതായി നിയമിതനായ സ്പെഷ്യല്‍ കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയ്ക്കൊപ്പം പെട്രോളിംഗ് നടത്തി.
അക്രമത്തില്‍ പങ്കുള്ള 106 പേരെ അറസ്റ്റ് ചെയ്തതായും 18 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും ദില്ലി പോലീസ് അറിയിച്ചു. ബുധനാഴ്ച അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അഡീഷണല്‍ ക്രൈം പോലീസ് കമ്മീഷണര്‍ മന്ദീപ് സിംഗ് രന്ധാവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, വടക്കുകിഴക്കന്‍ ദില്ലിയിലെ സ്ഥിതി ആശങ്കാജനകമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. അതിനാല്‍ പ്രദേശത്ത് സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.