ദില്ലി കലാപം: പോപ്പുലർ ഫ്രണ്ട് ദില്ലി അധ്യക്ഷനടക്കം അറസ്റ്റിൽ! കലാപത്തിന് പ്രേരിപ്പിച്ചെന്ന് പോലീസ്!
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ദില്ലി അധ്യക്ഷന്‍ പര്‍വേസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ദില്ലി കലാപത്തില്‍ പങ്കുണ്ട് എന്നാരോപിച്ചാണ് ദില്ലി പോലീസ് ഇരുനേതാക്കളേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ദില്ലി കലാപത്തിന്റെ നാളുകളില്‍ ജനങ്ങളെ അക്രമത്തിന് പര്‍വേസ് അഹമ്മദും മുഹമ്മദ് ഇല്യാസും പ്രേരിപ്പിച്ചു എന്നാണ് ദില്ലി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ദില്ലിയില്‍ കലാപമുണ്ടാക്കാന്‍ സാമ്പത്തിക സഹായം എത്തിച്ചതിന് പിന്നിലും ഈ നേതാക്കളുണ്ട് എന്നാണ് ദില്ലി പോലീസ് പറയുന്നത്.
പര്‍വേസിനേയും ഇല്യാസിനേയും ദില്ലി പട്യാല ഹൗസ് കോടതിക്ക് മുന്നില്‍ ഹാജരാക്കും. മുഹമ്മദ് ഇല്യാസ് ശിവ വിഹാറിലെ താമസക്കാരനാണ്. ദില്ലിയില്‍ കലാപം രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് ശിവവിഹാര്‍. മാത്രമല്ല എസ്ഡിപിഐ ടിക്കറ്റില്‍ കര്‍വാള്‍ നഗറില്‍ നിന്ന് ഇക്കഴിഞ്ഞ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇല്യാസ് മത്സരിക്കുകയും ചെയ്തിരുന്നു.
നേതാക്കളെ കൂടാതെ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദ് ദാനിഷിനെ ദില്ലി കലാപക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപം ആസൂത്രണം ചെയ്തു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് ദാനിഷിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പര്‍വേസ് അഹമ്മദിനേയും മുഹമ്മദ് ഇല്ല്യാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലി കലാപ കാലത്ത് സമുദായ അംഗങ്ങള്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം നടത്തിയതായി ദാനിഷ് മൊഴി നല്‍കിയെന്ന് ദില്ലി പോലീസ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല കലാപത്തിന് ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചുവെന്നും ദാനിഷ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു.
ദില്ലിയില്‍ പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധ സമരങ്ങള്ക്കെതിരെയുളള ആക്രമണം ആണ് ദില്ലിയില്‍ കലാപമായി മാറിയത്. 50തില്‍ അധികം പേര് ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും കടകളും അടക്കം ആക്രമിക്കപ്പെട്ടു. ഒട്ടനേകം പേരാണ് കലാപത്തെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് പലായനം ചെയ്തത്. ദില്ലി കലാപം കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ചര്‍ച്ച ചെയ്തിരുന്നു. ദില്ലി കലാപം നേരിടുന്നതില്‍ പരാജയപ്പെട്ട അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനം രാജി വെക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.