രണ്ടാം ഷഹീന് ബാഗ് ഉണ്ടാവില്ലെന്ന് ഉറപ്പായി, കുറ്റബോധമില്ല; വീണ്ടും കപില്‍ മിശ്രയുടെ വിവാദ പ്രസ്താവന
ദില്ലി: രാജ്യതലസ്ഥാനത്തെ വര്‍ഗീയ കലാപം കെട്ടടങ്ങുന്നതിന് മുമ്പേ വീണ്ടും വിവാദ പരാമര്‍ശവുമായി മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്ര. ഞായറാഴ്ച കപില്‍ മിശ്ര നടത്തിയ വിദ്വേശ പ്രസംഗത്തിന് പിന്നാലെയായിരുന്നു വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഈ കലാപം നിയന്ത്രിക്കാന്‍ പോലീസിനും കേന്ദ്ര സേനയ്ക്കും ഇതുവരെ സാധ്യമായിട്ടില്ല എന്നിരിക്കെയാണ് വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി കപില്‍ മിശ്ര രംഗത്ത് എത്തിയത്. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായാണ് കപില്‍ മിശ്ര ട്വിറ്ററിലൂടെ പറഞ്ഞത്. വിശദാംശങ്ങങ്ങളിലേക്ക്.
ഖേദമില്ല
താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നും കപിൽ മിശ്ര പറഞ്ഞു. ജാഫറാബാദിലെ മെട്രോ സ്റ്റേഷന് താഴെ റോഡില്‍ പൊലീസ് സംഘം പട്രോളിങ് നടത്തുന്ന വീഡിയോ പങ്കുവെച്ചാണ് ബിജെപി നേതാവ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്.
ഒരു തെറ്റും ചെയ്തിട്ടില്ല
വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിലും കപില്‍ മിശ്ര തന്റെ വാദം ആവര്‍ത്തിക്കുന്നു. തന്നെ ഫോണില്‍ വിളിച്ച് പലരും വധഭീഷണി മുഴക്കുന്നു. രാഷ്ട്രീയക്കാരും പത്രക്കാരും തന്നെ അധിക്ഷേപിക്കുന്നു. എന്നാല്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ബോധ്യമുള്ളതിനാല്‍ തനിക്ക് യാതൊരു ഭയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം
ജാഫറാബാദിലും ചാന്ദ് ബാഗിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിലേക്ക് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച നടന്ന റാലിയോടെയായിരുന്നു വടക്ക് കിഴക്കന്‍ ദില്ലിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ക്ഷമിക്കുകയാണ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളതിനാല്‍ ക്ഷമിക്കുകയാണെന്നും മുന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ദില്ലി പോലീസിനോട് കപില്‍ മിശ്ര ഭീഷണി മുഴക്കി. പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ തന്നെ മുന്നിട്ട് ഇറങ്ങുമെന്നും കപില്‍ മിശ്ര പറഞ്ഞു.
പോലീസ് വരേണ്ടതില്ല
മൂന്ന് ദിവസം കഴിഞ്ഞാല്‍ ട്രംപ് ഇന്ത്യാ സന്ദര്‍ശം പൂര്‍ത്തിയാക്കി മടങ്ങിപ്പോവും, അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും, അതിന് ശേഷം അനുനയ നീക്കവുമായി പോലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കല്ലേറോടെ
കപില്‍ മിശ്രയുടെ റാലിക്കിടെ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഈ സംഘര്‍ഷമാണ് മണിക്കൂറുകള്‍ കൊണ്ട് വലിയ കലാപത്തിലേക്ക് വഴിമാറിയത്. ഇതോടെ കപില്‍ മിശ്രയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി ഗൗതം ഗംഭീര്‍ ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തി.
Recommended Video
നടപടി സ്വീകരിക്കണം
കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്ന് ഗൗതം ഗംഭീർ കുറ്റപ്പെടുത്തി. പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് കപിൽ മിശ്ര ആയാലും മറ്റാരായാലും ഏത് പാർട്ടിക്കാരനായാലും മുഖം നോക്കാതെ പോലീസ് നടപടി എടുക്കണമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.
ദില്ലി അക്രമം: സിഎപിഎഫിന്റെ യൂണിഫോമില്‍ മാറ്റം വരുത്തണമെന്ന് കരസേന, തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും?
ദില്ലി കലാപം: അസാധാരണ നടപടിയുമായി കേന്ദ്രം, സമാധാന പുന:സ്ഥാപനത്തിന് അജിത് ഡോവൽ