ദില്ലി കലാപം കൊറോണയുടെ ഇന്ത്യൻ പതിപ്പെന്ന് അരുന്ധതി റോയ്, നമ്മളെല്ലാം രോഗികൾ!
ദില്ലി: ഇന്ത്യയുടെ കൊറോണ വൈറസ് പതിപ്പാണ് ദില്ലി കലാപമെന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. നമ്മളെല്ലാം രോഗികളാണെന്നും ദില്ലി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേ അരുന്ധതി റോയ് പറഞ്ഞു. ദില്ലി കലാപത്തിന് പോലീസിന്റെ സഹായവും പിന്തുണയും ഉണ്ടായിരുന്നുവെന്ന് അരുന്ധതി റോയ് ആരോപിച്ചു. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ട് പ്രചോദിതരായ ഫാസിസ്റ്റ് ആള്‍ക്കൂട്ടമാണ് കലാപം നടത്തിയത്.
മാധ്യമങ്ങളുടെ പിന്തുണ കലാപകാരികള്ക്കുണ്ടായിരുന്നുവെന്നും അരുന്ധതി റോയ് ആരോപിച്ചു. ഫാസിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുളള പോരാട്ടമാണ് ഇതെന്നും അരുന്ധതി റോയ് പറഞ്ഞു. ഒരു വശത്ത് അതിക്രൂരതയും അതേസമയം മറുവശത്ത് അങ്ങേയറ്റം സ്നേഹവും ധൈര്യവും ദില്ലി ജനത കാണിച്ചുവെന്നും അരുന്ധതി റോയ് പറഞ്ഞു.
ആക്രമിക്കപ്പെടും എന്ന ആശങ്ക ദില്ലിയിലെ ജനങ്ങള്‍ക്ക് കുറച്ച് കാലമായി ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ പ്രതിരോധിക്കാന്‍ തയ്യാറായിരുന്നു. പളളികളും വീടുകളും കടകളുമെല്ലാം ആക്രമിക്കപ്പെട്ടു. കൊല്ലപ്പെട്ടവരെക്കൊണ്ട് മോര്‍ച്ചറികളും പരിക്ക് പറ്റിയവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു കവിഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങലും പോലീസും ഐബി ഉദ്യോഗസ്ഥനും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും അരുന്ധതി റോയ് പറഞ്ഞു.
സിസിടിവി ക്യാമറകള്‍ തകര്‍ത്ത് ദില്ലി പോലീസ് കലാപത്തിന് കൂട്ട് നില്‍ക്കുകയാണ് ചെയ്തതെന്ന് അരുന്ധതി റോയ് ആരോപിച്ചു. പോലീസ് ജാമിയ മിലിയയില്‍ ചെയ്തത് നമ്മള് കണ്ടതാണ്. പരിക്കേറ്റ് നിലത്ത് കിടക്കുന്ന യുവാവിനെ കൊണ്ട് പോലീസ് ദേശീയ ഗാനം പാടിപ്പിച്ചു. അയാള്‍ പിന്നീട് മരണപ്പെട്ടു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും എല്ലാം 18 വര്‍ഷം മുന്‍പ് ഒരു സംസ്ഥാനത്ത് നടത്തപ്പെട്ട കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ ഇരകളാണെന്നും അരുന്ധതി റോയ് പറഞ്ഞു.