ദില്ലി കലാപം; മാധ്യമപ്രവര്‍ത്തകനും വെടിയേറ്റു, ഏഷ്യാനെറ്റ് സംഘത്തിന് ഭീഷണി
ദില്ലി: രാജ്യതലസ്ഥാനത്ത് തെരുവില്‍ അഴിഞ്ഞാടി കലാപകാരികള്‍. കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഗോകുല്‍പുരിയിലെ മുസ്തഫാബാദില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും ആക്രമികള്‍ തീയിട്ടു. നീത് നഗറിലും കലാപകാരികള്‍ വാഹനങ്ങള്‍ തകര്‍ത്തു. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണം നടന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും
ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും കലാപകാരികള്‍ ആക്രമണം അഴിച്ചു വിട്ടു. ജാഫ്രാബാദില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് എന്‍ഡിടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
വിട്ടയച്ചത്
എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച കലാപകാരികള്‍ പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.
വെടിയേറ്റു
സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കെ ജെകെ 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറെ ആക്രമികള്‍ വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനും ഭീഷണി
കേരളത്തില്‍ നിന്നുള്ള ഏഷ്യാനെറ്റ് ന്യൂസ് മാധ്യമസംഘത്തിന് നേരേയും കാലാപകാരികളുടെ ഭീഷണിയുണ്ടായി. ആളുകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലൂടെ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ 'ഹിന്ദുവാണോ മുസ്ലിമാണോ?' എന്ന് ചോദിച്ച് മൊബൈൽ പോക്കറ്റിലിട്ട് സ്ഥലം വിടാൻ കലാപകാരികള്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു.
പേരും മതവും ചോദിച്ച്
പൗരത്വ നിയമത്തിന്‍റെ പേരില്‍ തുടങ്ങിയ സംഘര്‍ഷം കലാപമായി മാറുന്നതാണ് ദില്ലിയില്‍ കണ്ടത്. ആളുകളുടെ പേരും മതവും ചോദിച്ചുള്ള ആക്രമണമാണ് ഇന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. പോലീസിനേയും കേന്ദ്ര സേനയേയും അയച്ചു എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നുണ്ടെങ്കിലും ഇവര്‍ ഇതുവരെ കലാപബാധിത പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന ആരോപണം ശക്തമാണ്.
സൈന്യം വരില്ല
അതേസമയം, വേണ്ടത്ര കേന്ദ്രസേനയേയും പോലീസിനേയും വിന്യസിച്ചിട്ടുള്ളതിനാല്‍ സൈന്യത്തേ വിളിക്കേണ്ട ആവശ്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വേണ്ടി വന്നാൽ സൈന്യത്തെ വിളിക്കുമെന്നും ആവശ്യമുള്ള പൊലീസ് സേനയെ വിട്ടുനൽകുമെന്നും അമിത് ഷാ അറിയിച്ചതായി അരവിന്ദ് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Recommended Video
യോഗത്തില്‍
സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായും ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ അമിത് ഷ വിളിച്ചു ചേര്‍ത്ത് യോഗത്തിന് ശേഷം അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കലാപം നേരിടുന്നതിന് സൈന്യം വേണമെന്ന് കെജ്രിവാളായിരുന്നു യോഗത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നു.
|
മൗനപ്രാര്‍ത്ഥന
ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കെജ്രിവാള്‍ രാജ്ഘട്ടിലെത്തി മൗന പ്രാര്‍ഥന നടത്തി. പിന്നീട് ആക്രമത്തില്‍ പരിക്കേറ്റവരെ അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു
ദില്ലി കത്തിയത് കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ; 3 ദിവസത്തെ സമയം, അക്രമികളുടെ അഴിഞ്ഞാട്ടം
ദില്ലി കലാപം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്, ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കുന്നു