മോദിക്കും അമിത് ഷാക്കും ഭയം; പിടിയിലാകുന്നവര്‍ അവര്‍ക്ക് നേരെ തിരിഞ്ഞേക്കും, ആഞ്ഞടിച്ച് കോണ്‍ഗ്രസ്
ദില്ലി: ജസ്റ്റിസ് മുരളീധറിനെ രാത്രിക്കു രാമാനം സ്ഥലം മാറ്റിയ നടപടി സ്വതന്ത്രമായ നീതിപീഠത്തെ മോദിയും അമിത്-ഷായും എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍.
വിദ്വേഷ പ്രസംഗങ്ങൾ നടത്തി രാജ്യത്തു കലാപമുണ്ടാക്കുകയും, അത്തരം പ്രസ്‌താവനകൾ നടത്തുന്ന തങ്ങളുടെ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബി ജെ പി നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തതിൽ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെസി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നിവേദനം നൽകി
ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തിൽ അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വതിൽ കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിട്ട് കണ്ടു നിവേദനം നൽകി. ഡൽഹിയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നടപടിവേണമെന്നും കലാപം നേരിടുന്നതിൽ ബോധപൂർവമായ വീഴ്ച വരുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ തല്‍സ്ഥാനത്ത് നിന്ന് എത്രയും പെട്ടെന്ന് നീക്കണമെന്നും പ്രതിനിധി സംഘം ആവശ്യപെട്ടു.

രാത്രിക്കു രാമാനം
ദില്ലി കലാപം ആളിപ്പടരാൻ കാരണക്കാരായ വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിർദേശിച്ച, ജസ്റ്റിസ് മുരളീധറിനെ രാത്രിക്കു രാമാനം സ്ഥലം മാറ്റിയ നടപടി സ്വതന്ത്രമായ നീതിപീഠത്തെ മോദിയും അമിത്-ഷായും എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

ആശ്ചര്യപ്പെടാനൊന്നുമില്ല
വിദ്വേഷ പ്രസംഗങ്ങൾ നടത്തി രാജ്യത്തു കലാപമുണ്ടാക്കുകയും, അത്തരം പ്രസ്‌താവനകൾ നടത്തുന്ന തങ്ങളുടെ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബി ജെ പി നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. സ്വതന്ത്രവും, നീതി യുക്തവുമായ നീതിപീഠം നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലാണ്.

എന്തിനാണ് ഭയപ്പെടുന്നത്
അധികാരഭ്രാന്തിൽ മത്തു പിടിച്ച ഒരു ഭരണകൂടം ഭരണഘടനയെയും, ജനാധിപത്യ സ്ഥാപനങ്ങളെയും ചവിട്ടി മെതിച്ചു തങ്ങളുടെ അപരവിദ്വേഷത്തിൽ അധിഷ്ഠിതമായ ഒരു ഏകാധിപത്യ വാഴ്ചക്ക് കളമൊരുക്കുന്ന അത്യന്തം ഭീതിജനകമായ കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.രാജ്യത്തെയാകമാനം ഞെട്ടിച്ച ദില്ലി കലാപത്തിൽ നീതി പൂർവ്വവും, നിഷ്‌പക്ഷവുമായ ഒരു അന്വേഷണത്തെ മോദിയും അമിത് ഷായും എന്തിനാണ് ഭയപ്പെടുന്നതെന്നു വ്യക്തമാക്കണം.

ഭയം
അക്രമത്തിനും, കൊള്ളി വെപ്പിനും നേതൃത്വം നൽകിയവരും, അതിനു ആഹ്വാനം ചെയ്‌തവരും പിടിയിലായാൽ തങ്ങളുടെ നേർക്കും ചൂണ്ടുവിരലുകൾ ഉയരുമെന്ന ഭയമാണ് അർദ്ധരാത്രി കേസ് പരിഗണിക്കുന്ന ജഡ്‌ജിയെ തന്നെ മാറ്റാൻ അവരെ പ്രേരിപ്പിച്ചത്.

ഒളിച്ചോടാനാവില്ല
ജനാധിപത്യ സംവിധാനത്തിൽ അഭിമാനം കൊള്ളുന്ന കോടിക്കണക്കിനു ഇന്ത്യക്കാരോട് മാത്രമല്ല, കലാപത്തിൽ കൊല ചെയ്യപ്പെട്ടവരോടും, തങ്ങളുടെ ജീവിത സമ്പാദ്യങ്ങൾ മുഴുവൻ നഷ്ടമായവരോടുമാണ് ഇത്തരമൊരു നടപടിയിലൂടെ മോദിയും അമിത്ഷായും വെല്ലുവിളി നടത്തിയിട്ടുള്ളത്. കലാപത്തിന് ഒത്താശ ചെയ്തുകൊടുത്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ കേന്ദ്രസർക്കാരിനും ബിജെപിക്കുമാവില്ല.

തെളിഞ്ഞു
ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതിനു പിന്നിൽ യഥാർത്ഥ കലാപകാരികളാണെന്നത് ഇതിനോടകം തന്നെ തെളിഞ്ഞു.അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഈ സംഭവത്തോടെ രാജ്യത്തിൻറെ മുഖം വികൃതമായി. കലാപത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് തടയിടാൻ എത്ര ജഡ്‌ജിമാരെ കേന്ദ്ര സർക്കാരിന് സ്ഥലം മാറ്റേണ്ടി വരുമെന്നു കാത്തിരുന്ന് കാണാം.
Recommended Video

കാലം തെളിയിക്കും
ഇത്തരം ഏകാധിപത്യ നടപടികളെ മറികടന്നു നിഷ്പക്ഷതയും, നീതിയും ഉറപ്പു വരുത്താൻ ഇന്ത്യയിലെ നീതിപീഠങ്ങൾ പര്യാപ്‌തമാണ് .സ്ഥലം മാറ്റങ്ങളെയും, ഭീഷണികളെയും ഭയപ്പെടുന്നവരല്ല ഇന്ത്യയിലെ ന്യായിധപന്മാർ . നീതിപീഠത്തെ നയിക്കുന്നത് സത്യമേവ ജയതേ എന്ന ആപ്തവാക്യമാണ്. അത് കാലം തെളിയിക്കും.












Click it and Unblock the Notifications