ദില്ലി കലാപം; മരണസംഖ്യ 27 ആയി, 106 പേർ അറസ്റ്റിൽ, കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കെജ്രിവാൾ
ദില്ലി: രാജ്യതലസ്ഥാനത്ത് പടരുന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. കലാപവുമായി ബന്ധപ്പെട്ട് 18 എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 106 പേര് ഇതുവരെ അറസ്റ്റിലായി. കലാപ ബാധിത പ്രദേശങ്ങളിൽ പോലീസ് വിന്യാസം വർദ്ധിപ്പിച്ചതായി ദില്ലി പോലീസ് വ്യക്തമാക്കി. പ്രദേശത്ത് പോലീസും കേന്ദ്രസേനയും റൂട്ട് മാർച്ച് നടത്തുന്നുണ്ട്.
ദില്ലി കലാപം: കൊല്ലപ്പെട്ട പോലീസുകാരന് 1 കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജരിവാള് സര്ക്കാര്!!
ദില്ലി പോലീസ് പിആർഒയുടെ വാർത്താ സമ്മേളനത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ പിആർഒ തയ്യാറായില്ല. സംഘർഷബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പോലീസ് അവകാശപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സംഘർഷബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. പ്രദേശവാസികളിൽ നിന്നും സ്ഥിതിഗതികൾ ചോദിച്ച് മനസിലാക്കി. ദില്ലി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
ഇതിനിടെ ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ എടുക്കണമെനന് ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചു. കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിച്ചു. ഇത് കൂടാതെ അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, അഭയ് വർമ്മ എന്നിവരുടെ വിവാദ പരാമർശങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. ദില്ലി വിദ്വേഷ പ്രസംഗ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചീഫ് അധ്യക്ഷനായ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നത്.
കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൽ ലാലിന്റെ കുടുംബത്തിന് ദില്ലി സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.