'വംശഹത്യയുടെ പുതിയ ഗുജറാത്ത് പതിപ്പ് വരാൻ പോകുന്നു, ഹിന്ദുരാഷ്ട്രത്തിന് ബദൽ ഇസ്ലാമികരാഷ്ട്രമല്ല'
തിരുവനന്തപുരം: കലാപാന്തരീക്ഷത്തിൽ നിന്നും രാജ്യതലസ്ഥാനം പതിയെ സമാധാനത്തിലേക്ക് തിരിച്ചെത്തുകയാണ്. പൗരത്വ നിയമത്തിന് എതിരെയുളള പ്രക്ഷോഭത്തെ അടിച്ചമർത്താൻ വേണ്ടിയുണ്ടാക്കിയ വർഗീയ കലാപമാണ് ദില്ലിയിലേത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുന്നത്.
മോദിയുടെ അവശേഷിക്കുന്ന 4 വർഷങ്ങളിൽ രാജ്യത്ത് ആർഎസ്എസ് കലാപം വ്യാപകമാക്കും. അതേസമയം ഹിന്ദുരാഷ്ട്രത്തിന് ബദൽ ഇസ്ലാമികരാഷ്ട്രമാണ് എന്ന കാഴ്ചപ്പാടുമായി എതിരിടാൻ പോയാൽ അത് ആർഎസ്എസ് ഉദ്ദേശിക്കുന്ന വർഗീയ ധ്രുവീകരണത്തെ സഹായിക്കുമെന്ന് കോടിയേരി ചൂണ്ടിക്കാട്ടുന്നു. അതിനാൽ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മാറ്റിനിർത്തിക്കൊണ്ടുവേണം പൗരത്വ പ്രക്ഷോഭം മുന്നോട്ടു കൊണ്ടു പോകാൻ. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വർഗീയ കലാപം വ്യാപകമാക്കും
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ ആർഎസ്എസ് - ബിജെപി സംഘപരിവാരത്തിൻ്റെ ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമർത്താൻ വേണ്ടി സംഘടിപ്പിച്ച ഡൽഹി കലാപം ആപൽക്കരമായ ചില മുന്നറിയിപ്പുകളും ഓർമപ്പെടുത്തലുകളും നൽകുന്നുണ്ട്. മോഡി ഭരണത്തിന്റെ ശേഷിക്കുന്ന നാലുവർഷം രാജ്യത്ത് വർഗീയ കലാപം വ്യാപകമാക്കുന്നതിനുള്ള ആർഎസ്എസിന്റെ ഇടപെടൽ ശക്തിപ്പെടുത്തും എന്നതാണ് ആദ്യത്തെ കാര്യം.
ഗുജറാത്തിൽ മാത്രം ഒതുങ്ങില്ല
പൗരത്വ പ്രക്ഷോഭത്തെ ക്ഷീണിപ്പിക്കാൻ വർഗീയ കാർഡ് ഇറക്കുകയും കഴിയുന്നത്ര ഇടങ്ങളിൽ വർഗീയ കലാപം ഉണ്ടാക്കുകയും ചെയ്യും. പ്രതിഷേധക്കാരെ നിഷ്ഠുരമായി അടിച്ചമർത്തുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത്. മുസ്ലിങ്ങൾക്കെതിരായ വംശഹത്യ ഗുജറാത്തിൽ മാത്രമായി ഒതുങ്ങുന്നതല്ല എന്ന ഓർമപ്പെടുത്തലും ഉണ്ടായിരിക്കുന്നു.
വംശഹത്യയുടെ പുതിയ പതിപ്പ്
യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അതിനിഷ്ഠുരമായ പൊലീസ് നടപടികളിലൂടെ ഇരുപത് പൗരത്വ പ്രക്ഷോഭകരെ വെടിവച്ച് കൊന്നു. പൊലീസിനെയും അർധ സൈനികരെയും നഗ്നമായ മുസ്ലിംവിരുദ്ധ സേനകളാക്കി അധഃപതിപ്പിക്കുന്നു. അതിനൊപ്പം സംഘപരിവാറിന്റെ റൗഡി സംഘത്തിന് അക്രമം നടത്താൻ എല്ലാവിധ ഭരണകൂട സംരക്ഷണവും ഉറപ്പുവരുത്തിയിരിക്കുന്നു. വംശഹത്യയുടെ പുതിയ ഗുജറാത്ത് പതിപ്പ് വരാൻ പോകുന്നു എന്ന് സാരം.
ഹിന്ദു-മുസ്ലിം ഏറ്റുമുട്ടലായി കാണിക്കാൻ ശ്രമം
രണ്ടാമതായി, ഒരുവശത്ത് ഹിന്ദുത്വ സേച്ഛാധിപത്യവാഴ്ചയുടെ കടന്നാക്രമണവും മറുവശത്ത് അതിനെതിരെ വളർന്നുവരുന്ന ചെറുത്തുനിൽപ്പും. ഇതാണ് ഇന്ന് ഇന്ത്യ കാണുന്നത്. പൗരത്വ ഭേദഗതി നിയമവും അനുബന്ധ നടപടികളും ന്യൂനപക്ഷവിരുദ്ധമാണ്. അതിനാൽ മുസ്ലിങ്ങൾ പ്രതിഷേധത്തിൽ വൻതോതിൽ പങ്കെടുക്കുന്നത് സ്വാഭാവികം. ഈ ജനകീയ പ്രതിഷേധത്തെ ഹിന്ദു-മുസ്ലിം ഏറ്റുമുട്ടലായി ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമം.
ഹിന്ദുരാഷ്ട്രത്തിന് ബദൽ
എന്നാൽ, രാജ്യത്തുടനീളം വർഗീയ ചേരിതിരിവിനപ്പുറമുള്ള ജനകീയ പ്രതിഷേധമാണ് വളരുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെയും മോഡി സർക്കാരിന്റെയും അജൻഡയെ എങ്ങനെ പ്രതിരോധിക്കണമെന്നുള്ളത് പ്രധാനമാണ്. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രതിരോധിക്കേണ്ടത്. ഹിന്ദുരാഷ്ട്രത്തിന് ബദൽ ഇസ്ലാമികരാഷ്ട്രമാണ് എന്ന കാഴ്ചപ്പാടുമായി എതിരിടാൻ പോയാൽ അത് ആർഎസ്എസ് ഉദ്ദേശിക്കുന്ന വർഗീയ ധ്രുവീകരണത്തെ സഹായിക്കും.
ആ ഓർമ്മപ്പെടുത്തലാണ്
അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മാറ്റിനിർത്തിക്കൊണ്ടുവേണം പൗരത്വ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് സിപിഐ എം വ്യക്തമാക്കുന്നത്. ആ നിലപാട് മുന്നോട്ടു കൊണ്ടുപോകാനുള്ള ഓർമപ്പെടുത്തലാണ് ഡൽഹി കലാപം നൽകുന്നത്.
കോൺഗ്രസിന് ശക്തിയില്ല
മൂന്നാമതായി, ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന് മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ കേന്ദ്ര ഭരണവും ബിജെപി സംസ്ഥാന സർക്കാരുകളും സംഘപരിവാറും ആർഎസ്എസിന് സ്വാധീനമുള്ള പ്രദേശമെന്നപോലെ മറ്റിടങ്ങളിലും കർമപരിപാടികളുമായി ഇറങ്ങും. ഇതിനെ ചെറുക്കാൻ കോൺഗ്രസിന് സംഘടനാപരമായും ആശയപരമായും ശക്തിയില്ല.
ഹിന്ദുത്വ അജൻഡയെ പ്രതിരോധിക്കാൻ
അതിനാൽ ഇനിയുള്ള നാളുകളിൽ ഹിന്ദുത്വ അജൻഡയെ പ്രതിരോധിക്കാനുള്ള ബഹുജന രാഷ്ട്രീയസമരം വളർത്താൻ ഇടതുപക്ഷവും മതനിരപേക്ഷ ജനസമൂഹവും മുന്നോട്ടുവരണം. ഡൽഹി കലാപത്തിലെ ആർഎസ്എസിന്റെയും മോഡി സർക്കാരിന്റെയും കുറ്റകരമായ പങ്ക് തുറന്നുകാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ബുധനാഴ്ച നടന്ന പ്രകടനം ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടലാണ്.
വർഗീയ വിഷം അതിവേഗം പടരാം
സമാധാനം പുനഃസ്ഥാപിക്കാൻ പട്ടാളത്തെ ഇറക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഡൽഹി വിഷയത്തിൽ കേരളത്തിൽ രണ്ട് ദിവസമായി ആയിരത്തോളം പ്രദേശത്ത് മതനിരപേക്ഷ റാലികൾ നടന്നു. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരും സന്ദർഭോചിതമായ ഇടപെടലുകൾ നടത്തുന്നു. വർഗീയതയുടെ വേലിയേറ്റമുണ്ടാകുമ്പോൾ വർഗീയവിഷം ഇന്ത്യയുടെ ഏത് പ്രദേശത്തും അതിവേഗം പടർന്നുപിടിക്കാം.
ജാഗ്രതയോടെ പ്രവർത്തിക്കണം
മതനിരപേക്ഷതയുടെ ശക്തമായ അടിത്തറ കേരളത്തിനുള്ളത് നമുക്ക് ശക്തിപകരുന്ന ഘടകമാണ്. എങ്കിലും വർഗീയ ശക്തികളുടെ തീവ്ര പരിശ്രമങ്ങളുടെ ആപത്തിനെ ലഘൂകരിച്ച് കാണാനാകില്ല. അതിനാൽ മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള സന്ദേശം ജനമനസ്സുകളിൽ എത്തിക്കാൻ എല്ലാ കമ്യൂണിസ്റ്റുകാരും എൽഡിഎഫ് പ്രവർത്തകരും ജാഗ്രതാ പൂർണമായി പ്രവർത്തിക്കണം.
ഫേസ്ബുക്ക് പോസ്റ്റ്
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്