'ആർഎസ്എസ് തീരുമാനം ധിക്കരിക്കാൻ മോദിക്കും ഷായ്ക്കും സാധിക്കില്ല'! പിന്നിൽ ആസൂത്രണമെന്ന് കോടിയേരി!
ദില്ലി: അസാധാരണ സാഹചര്യങ്ങളിലൂടെയാണ് രാജ്യതലസ്ഥാനം കടന്ന് പോകുന്നത്. കലാപത്തില്‍ ഇതിനകം 17 പേര് കൊല്ലപ്പെട്ടു കഴിഞ്ഞു. 200ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഏറ്റുമുട്ടലുകളുടേയും തീവെപ്പിന്റെയും കൊള്ളയുടേയും വാര്‍ത്തകൾ ദില്ലിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഗുജറാത്തിലെ വംശഹത്യയുടെ പകര്‍പ്പാണ് ദില്ലിയില്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. കലാപത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്നുളള സൂചനകളാണ് പുറത്ത് വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
വർഗീയ കലാപത്തിൽ ചുട്ടെരിക്കുന്നു
കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: '' ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെന്ന് കേൾക്കുമ്പോൾ വിറളി പിടിക്കുന്നവരാണ് വടക്കു-കിഴക്കൻ ഡൽഹിയെ വർഗീയ കലാപത്തിൽ ചുട്ടെരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഗുജറാത്തിൽ പടർന്നുപിടിച്ച വർഗീയ കലാപം വംശഹത്യയായി മാറിയ ചരിത്രത്തിൻ്റെ പകർപ്പാണ് ഡൽഹിയിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
തിരഞ്ഞ് പിടിച്ച് ആക്രമണം
പൗരത്വഭേദഗതി നിയമത്തിനെതിരെ തുടരുന്ന ജനകീയ പ്രതിഷേധങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് സംഘപരിവാർ തുടങ്ങിയ കലാപത്തിൽ ഇതിനകം പതിമൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ഒരു മതവിഭാഗത്തിന്റെ മാത്രം കടകളും വീടുകളും വാഹനങ്ങളും തെരഞ്ഞു പിടിച്ച് കത്തിക്കുകയും നശിപ്പിക്കുകയുമാണ്.
കൂട്ടത്തോടെ പലായനം
ഇതര-സംസ്ഥാന തൊഴിലാളികളും മുസ്ലിങ്ങളും വടക്കു-കിഴക്കൻ ഡൽഹിയിൽ നിന്നു കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. തോക്കുകളുമായി ‘ജയ് ശ്രീറാം' വിളിച്ചാണ് കലാപകാരികൾ അഴിഞ്ഞാടുന്നത്. മാധ്യമപ്രവർത്തകർ പോലും ആക്രമിക്കപ്പെട്ടു. രാജ്യതലസ്ഥാനത്ത് നിയമ വാഴ്ച പൂർണമായും തകർന്നിരിക്കുന്നു. പോലീസ് അടക്കമുള്ള ഭരണകൂട ഉപകരണങ്ങളെ കലാപത്തിനായി ഉപയോഗിക്കുന്നു.
ആർഎസ്എസിനെ ധിക്കരിക്കാനാവില്ല
അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ച സമയത്താണ് ഡൽഹിയെ കലാപഭൂമിയാക്കി മാറ്റിയത്. കലാപസ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെ അമേരിക്കൻ പ്രസിഡന്റും പ്രതിനിധി സംഘവും താമസിക്കുമ്പോൾ തൊട്ടിപ്പുറത്ത് വർഗീയതയുടെ കലാപാഗ്നി ആളിപ്പടർത്തുകയായിരുന്നു സംഘികൾ. ആ അവസരത്തിൽ മോഡിയും ഷായും ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ ചെറുവിരൽ പോലും അനക്കാത്തത് ആർഎസ്എസ് തീരുമാനത്തെ ധിക്കരിക്കാൻ സാധിക്കാത്തത് കൊണ്ടാണെന്ന് സംശയിക്കാം.
ദില്ലിയിൽ മാത്രം ഒതുങ്ങില്ല
കലാപത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഈ വർഗീയ കലാപം ഡൽഹിയിൽ ഒതുങ്ങിനിൽക്കുമെന്ന് കരുതാനാകില്ല. അയൽ സംസ്ഥാനങ്ങളിലേക്കും കലാപം പടരാനുള്ള സാധ്യത തള്ളിക്കളയരുത്. സിഎഎ വിരുദ്ധപ്രക്ഷോഭത്തെ തകർക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് വർഗീയ കലാപത്തിനു തിരി കൊളുത്തിയിട്ടുള്ളത്. സിഎഎയ്ക്കെതിരായ ജനകീയപ്രതിഷേധം രാജ്യമാസകലം ഉയർന്നു പൊങ്ങുമ്പോൾ അതിന് തടയിടാനാണ് രാജ്യത്തെ വർഗീയാഗ്നിയിലേക്ക് തള്ളിയിടുന്നത്.
Recommended Video
ഹിന്ദു രാഷ്ട്രമാക്കുക ലക്ഷ്യം
വർഗീയധ്രുവീകരണം ശക്തമാക്കി അധികാരം നിലനിർത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യം ഉന്നം വെക്കുകയുമാണ് രാഷ്ട്രീയ ഹിന്ദുത്വ. എല്ലാ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളും രാജ്യത്തിൻ്റെ നിലനിൽപ്പിനായി മുന്നോട്ടു വരേണ്ട ഘട്ടമാണിത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ശക്തികൾക്കെതിരായി പോരാടാം''.
ഫേസ്ബുക്ക് പോസ്റ്റ്
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്