മക്കൾക്ക് ഭക്ഷണം വാങ്ങാനിറങ്ങി, ഭ്രാന്തിളകിയ ആൾക്കൂട്ടം പട്ടിയെ പോലെ തല്ലിച്ചതച്ചു! ഞെട്ടലിൽ സുബൈർ
ദില്ലി: റോഡില്‍ മുഖം അമര്‍ത്തി, കൈ കൊണ്ട് തല മറച്ച് പിടിച്ച് മുട്ടുകുത്തിയിരിക്കുന്ന ഒരാള്‍.. വെളുത്ത വസ്ത്രത്തില്‍ നിറയെ ചോരപ്പാടുകള്‍.. നിസ്സഹായനായ ആ മനുഷ്യനെ ചുറ്റി വളഞ്ഞ് നിന്ന് ആഞ്ഞ് തല്ലുന്ന കൊലവെറി പിടിച്ച ആള്‍ക്കൂട്ടം.. കൂട്ടത്തിലൊരാളുടെ കയ്യിലെ മരത്തടി അയാളെ തല്ലി തകര്‍ന്ന് പോയിട്ടുണ്ട്.. വടിയുടെ അറ്റത്ത് കട്ടപിടിച്ച ചോരക്കറ!
ദില്ലി കലാപം അവശേഷിപ്പിക്കുന്ന അനേകം മുറിപ്പാടുകളിലൊന്നാണ് രാജ്യത്തെ നടുക്കിയ ഈ ചിത്രം. അക്രമികളുടെ ഇടയില്‍ ചോരയൊലിപ്പിച്ചിരിക്കുന്ന ആ മനുഷ്യന്റെ പേര് മുഹമ്മദ് സുബൈര്‍ എന്നാണ്. വീട്ടില്‍ കാത്തിരിക്കുന്ന മക്കള്‍ക്ക് ഭക്ഷണം വാങ്ങാനിറങ്ങിയതായിരുന്നു അന്നേ ദിവസം സുബൈര്‍.
ഭ്രാന്തിളകിയ ആൾക്കൂട്ടം
മക്കള്‍ക്കായി കുറച്ച് ഹല്‍വയും പറാത്തയും വാങ്ങുന്നതിന് വേണ്ടിയും നമാസില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുമാണ് തിങ്കളാഴ്ച ചാന്ദ് ബാഗിലെ വീട്ടില്‍ നിന്നും മുഹമ്മദ് സുബൈര്‍ പുറത്തേക്ക് ഇറങ്ങിയത്. നിർഭാഗ്യവശാൽ ചെന്ന് പെട്ടതാകട്ടെ ഭ്രാന്തിളകിയ ആള്‍ക്കൂട്ടത്തിന് നടുവിലും. മരത്തടികള്‍ കൊണ്ട് അവര്‍ ആ മനുഷ്യനെ കൈ കുഴയുവോളം തല്ലി. ബോധം മറയും മുന്‍പ് ജീവന് വേണ്ടി സുബൈര്‍ കേണത് വിറളി പിടിച്ച ആള്‍ക്കൂട്ടത്തിലൊരാളുടെ പോലും ചെവിയില്‍ വീണില്ല.
ബോധം വീണത് ആശുപത്രിയിൽ
റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദില്ലിയില്‍ നടക്കുന്നത് എന്താണെന്ന് ഞരമ്പുകളില്‍ അരിച്ച് കയറുന്ന ഭയത്തിനൊപ്പം ആളുകള്‍ തിരിച്ചറിഞ്ഞു. ജിടിബി ആശുപത്രിയില്‍ വെച്ച് കണ്ണ് തുറന്നപ്പോഴാണ് താന്‍ മരിച്ചില്ലെന്ന തിരിച്ചറിവ് സുബൈറിനുണ്ടായത്. ആ ദിവസം തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും ഓര്‍ത്തെടുക്കാന്‍ അപ്പോള്‍ സുബൈറിനാകുന്നുണ്ടായിരുന്നില്ല
കപിൽ മിശ്രയുടെ പേരും
''എന്റെ എല്ലുകളെല്ലാം നുറുങ്ങുന്നത് വരെ അവര്‍ തല്ലി. ഞാനവരോട് യാചിച്ചു. അപ്പോഴവര്‍ കൂടുതല്‍ തല്ലി. വര്‍ഗീയമായ തെറികള്‍ അവര്‍ വിളിക്കുന്നുണ്ടായിരുന്നു. കപില്‍ മിശ്രയുടെ പേരും അവര്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ കൂടുതലൊന്നും ഓര്‍ക്കുന്നില്ല. എന്റെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കണേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥന. എന്റെ ഫോട്ടോയിലേക്ക് നോക്കാന്‍ പോലുമാകുന്നില്ല. കാലുകള്‍ വേദന കൊണ്ട് വിറയ്ക്കുകയാണ്'' സുബൈര്‍ പറയുന്നു.
സുബൈർ ബന്ധുക്കൾക്കൊപ്പം
മരത്തടികളും ഇരുമ്പ് വടികളും ഉപയോഗിച്ചുളള ആക്രമണത്തില്‍ സുബൈറിന്റെ തലയ്ക്കും കൈകള്‍ക്കും കാലുകള്‍ക്കും തോളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജിടിബി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട സുബൈര്‍ ഇന്ദര്‍പുരിയില്‍ ബന്ധുക്കള്‍ക്കൊപ്പമാണുളളത്. അക്രമം ഭയന്ന് മക്കളെ ഉത്തര്‍ പ്രദേശിലെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് സുബൈര്‍. രണ്ടും അഞ്ചും വയസ്സുളള പെണ്‍കുട്ടികളും നാല് വയസ്സുളള മകനുമാണ് സുബൈറിനുളളത്.
ഒരു രാഷ്ട്രീയത്തിലുമുളള ആളല്ല
''ഈ അക്രമങ്ങളില്‍ നിന്നൊക്കെ ദൂരേയ്ക്ക് ഭാര്യയേയും കുഞ്ഞുങ്ങളേയും മാറ്റിയിരിക്കുകയാണ്. താന്‍ ഒരു രാഷ്ട്രീയത്തിലും ഉളള ആളല്ല. താന്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം മക്കള്‍ക്കുളള ഭക്ഷണവുമായി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. അവര്‍ക്ക് തന്നെ കാണുമ്പോളുണ്ടാകുന്ന സന്തോഷം മാത്രമായിരുന്നു മനസ്സിലോര്‍ത്തത്. ഇനിയിപ്പോള്‍ എപ്പോഴാണ് അവരെ തനിക്ക് കാണാനാവുക എന്നറിയില്ല'', സുബൈര്‍ വേദനയോടെ പറയുന്നു.
ഭയന്ന് വീടിനകത്ത്
ചാന്ദ് ബാഗിലെ രണ്ട് മുറി വീട്ടില്‍ വാതിലടച്ച് അകത്തിരിക്കുകയാണ് സുബൈറിന്റെ ഇളയ സഹോദരന്‍ അടക്കമുളള കുടുംബാംഗങ്ങള്‍. വീടിന് പുറത്ത് എന്തെങ്കിലും ചെറിയ അനക്കം കേട്ടാല്‍ പോലും പ്രായമായ അമ്മ പേടിച്ച് വിറയ്ക്കും. ആക്രമിക്കപ്പെട്ടതിന് ശേഷം സുബൈറിന് അമ്മയേയോ സഹോദരങ്ങളെയോ ഇതുവരെ കാണാനായിട്ടില്ല. സുബൈറിനെ ആക്രമിച്ചതിനെതിരെ ഇതുവരെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
Recommended Video
ആർക്കെതിരെ പരാതിപ്പെടണം?
പോലീസിൽ പരാതിപ്പെടുന്നതിനെക്കുറിച്ച് പറയുന്നവരോട് സുബൈറിന്റെ സഹോദരന്‍ പൊട്ടിത്തെറിക്കുകയാണ്. ''ആര്‍ക്കെതിരെയാണ് ഞങ്ങള്‍ പരാതിപ്പെടേണ്ടത്? ഞങ്ങള്‍ ചെറിയ ആളുകളാണ്. ഞങ്ങളീ സമരത്തിലൊന്നുമില്ലാത്ത ആളുകളാണ്. ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്. നിലനില്‍പ്പിന് വേണ്ടിയുളള പോരാട്ടമാണിപ്പോള്‍''. സുബൈറാകട്ടെ ഇപ്പോഴും ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും പുറത്ത് വന്നിട്ടില്ല. ''എനിക്കും ഹിന്ദുക്കളായ ചങ്ങാതിമാരുണ്ട്.. ഇതിങ്ങനെയൊക്കെ ആയിപ്പോയല്ലോ''.. സുബൈറിന്റെ വാക്കുകളില്‍ വേദന നിറയുന്നു.