'നിങ്ങളെ ഒരുത്തനും തൊടില്ല', മുസ്തഫാബാദിൽ ഹിന്ദുക്കൾക്ക് ഉറക്കമിളച്ച് കാവൽ നിന്ന് മുസ്ലീങ്ങൾ!
ദില്ലി: രാജ്യത്തെ മുഴുവന്‍ പേടിപ്പെടുത്തിയ കലാപകാരികളുടെ അഴിഞ്ഞാട്ടത്തിന് ശേഷം ദില്ലി സമാധാനത്തിലേക്ക് പതിയെ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കലാപത്തിന്റെ ഇരകളായ സാധാരണക്കാരായ മനുഷ്യര്‍ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാന്‍ പോലുമാകാത്ത വിധം നടുക്കത്തില്‍ തന്നെയാണ്.
Recommended Video
ദില്ലി തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി തുടക്കമിട്ട വര്‍ഗീയ ധ്രുവീകരണം അതിന്റെ പൂര്‍ണരൂപമെടുത്തതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. മനുഷ്യര്‍ പരസ്പരം ഭീതിയോടെ മാത്രം നോക്കുന്ന ഇടങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കലാപകാരികള്‍ അക്രമം വിതച്ച മുസ്തഫാബാദില് ഹിന്ദുക്കള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തത് അവിടുത്തെ മുസ്ലീം സഹോദരങ്ങളാണ്.
മുസ്ലീം ഭൂരിപക്ഷ പ്രദേശം
ചൊവ്വാഴ്ച മുതലാണ് ഭ്രിജ്പുരി, മുസ്തഫാബാദ്, ശിവ് വിഹാര്‍ പോലുളള പ്രദേശങ്ങളില്‍ കലാപം രൂക്ഷമായത്. ഭ്രിജ് പുരിയും ശിവ് വിഹാറും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ്. അതേസമയം മുസ്തഫാബാദില് മുസ്ലീം മതവിശ്വാസികളാണ് കൂടുതല്‍. വളരെ കുറച്ച് ഹിന്ദു കുടുംബങ്ങള്‍ മാത്രമാണ് മുസ്തഫാബാദില് താമസിക്കുന്നത്.
ഹിന്ദുക്കൾക്ക് കാവൽ
ഞായറാഴ്ചയാണ് ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ചയോടെ മുസ്തഫാബാദിലെ താമസക്കാര്‍ ആശങ്കയുടെ പിടിയില്‍ അമര്‍ന്നു. പിറ്റേ ദിവസം കലാപകാരികള്‍ അവരെയും തേടിയെത്തി. എന്നാല്‍ ഇവിടെയുളള ഒരൊറ്റ ഹിന്ദുവിനെ പോലും തൊടാന്‍ മുസ്ലീങ്ങള്‍ സമ്മതിച്ചില്ലെന്ന് 50 വയസ്സുകാരിയായ വിമ്ലേഷ് പറയുന്നു. ഹിന്ദു വീടുകള്‍ക്ക് മുസ്ലീങ്ങള്‍ കാവല്‍ നിന്നു.
നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല
''ഞങ്ങളെല്ലാവരും നന്നേ പേടിച്ചിരുന്നു. കാരണം സാഹചര്യം അത്രയും വഷളായിരുന്നു. എന്നാല്‍ നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല എന്ന് ഇവിടെയുളള മുസ്സീങ്ങള്‍ ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നു'' വിമ്ലേഷ് കൂട്ടിച്ചേർത്തു. ''കലാപകാരികള്‍ വീടിന് അകത്ത് കയറാനും ഞങ്ങളെ കൊലപ്പെടുത്താനും ഉദ്ദേശിച്ച് വന്നവരായിരുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് മുന്നില്‍ കാവല്‍ നിന്നു''.
അക്രമികളെ തിരിച്ചയച്ചു
''അവര്‍ കലാപകാരികള്‍ക്ക് മുഖാമുഖം നിന്നു, അവരോട് സംസാരിച്ച് ശാന്തരാക്കി തിരിച്ചയച്ചു, മുസ്തഫാബാദിലെ താമസക്കാരിയായ ഭാരതി പറയുന്നു. രാത്രിയുടനീളം അവര്‍ ഉറക്കമിളച്ച് ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വളരെ സുരക്ഷിതത്വം തോന്നി. ഇത്തരത്തിലുളള അയല്‍ക്കാരെ കിട്ടിയതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്'' 1960 മുതല്‍ മുസ്തഫാബാദില് താമസിക്കുന്ന ദശരഥ് പറയുന്നു.
ഒരിക്കലും ഭയം തോന്നിയിട്ടില്ല
''ജനിച്ചത് മുതല്‍ താനും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നിട്ട് കൂടി ഒരിക്കല്‍ പോലും ഇവിടെ അരക്ഷിതത്വം അനുഭവപ്പെട്ടിട്ടില്ല. ഇവിടുത്തെ മുസ്ലീം സഹോദരങ്ങളെ വിശ്വസിക്കാം എന്നെനിക്കുറപ്പുണ്ട്'', മറ്റൊരു പ്രദേശവാസിയായ ഹരികാന്ത് ശര്‍മ പറഞ്ഞു.
വെടി കൊള്ളാനും തയ്യാർ
മുസ്തഫാബാദിലുളള ക്ഷേത്രങ്ങളും കേട് കൂടാതെ സംരക്ഷിച്ചത് ഇവിടുത്തെ മുസ്സീങ്ങളാണ്. ആദിം എന്ന യുവാവ് പറയുന്നു, ''കലാപം തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കറിയാമായിരുന്നു ഹിന്ദുക്കളുടെ വീടുകള്‍ തിരഞ്ഞ് ആളുകള്‍ വരുമെന്ന്. അവരുടെ സുരക്ഷ ഉറപ്പാക്കണം എന്നാണ് ആദ്യം മനസ്സില്‍ തീരുമാനിച്ചത്. അതിന് വേണ്ടി നെഞ്ചില്‍ വെടിയുണ്ട ഏറ്റുവാങ്ങാനും ഞാന്‍ തയ്യാറായിരുന്നു''.
നേട്ടം രാഷ്ട്രീയക്കാർക്ക്
''മതത്തിന്റെ പേരിലുളള യുദ്ധങ്ങള്‍ കൊണ്ട് നേട്ടം രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്. പാവങ്ങളാണ് ദുരിതത്തിലാവുന്നത്. പരസ്പരം കൊല്ലുന്നതില്‍ എന്ത് അര്‍ത്ഥമാണുളളത്'' നിസാര്‍ അഹമ്മദ് ചോദിക്കുന്നു. മദ്രസ അധ്യാപകനായ ഷംസുദ്ദീന്റെത് മാത്രമാണ് ഖജുരി ഖാസിലെ ഏക മുസ്സീം കുടുംബം. കലാപം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ സഹായിച്ചത് അയല്‍വാസിയായ അശ്വനിയാണ്. തൊട്ടടുത്തുളള കോളനിയില്‍ 25 മുസ്ലീം വീടുകളാണ് ചുട്ടെരിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.