അര്‍ദ്ധരാത്രി മുതല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍:പുലര്‍ച്ചെ വിദ്യാര്‍ത്ഥികളെ തുരത്തി പോലീസ്
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിക്ക് മുമ്പില്‍ തടിച്ച് കൂടിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. ദില്ലിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അര്‍ദ്ധരാത്രി മുതല്‍ ജാമിയ മിലിയ ഇസ്ലാമിയ അലൂമ്നി അസോസിയേഷന് അംഗങ്ങള്‍, ജെഎന്‍യു, ജാമിയ കോഓര്‍ഡിനേഷന്‍ കമ്മറ്റി എന്നിവയുടെ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധം ആരംഭിച്ചത്. ചൊവ്വാഴ്ച അര്ദ്ധരാത്രിയാടെ പ്രതിഷേധം ആരംഭിച്ച വിദ്യാര്‍ത്ഥികളെ ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ചി പിരിച്ചുവിട്ടത്.
'ആർഎസ്എസ് തീരുമാനം ധിക്കരിക്കാൻ മോദിക്കും ഷായ്ക്കും സാധിക്കില്ല'! പിന്നിൽ ആസൂത്രണമെന്ന് കോടിയേരി!
മുഖ്യമന്ത്രിയെ കണ്ട് ദില്ലി കലാപവുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ മുന്നോട്ടുവെക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. തങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് സമീപത്തെ സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പിന്നീട് പ്രതികരിച്ചത്.
അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. സംഘര്‍ഷത്തില്‍ അയവുവരുത്തുന്നതിനായി എംഎല്‍എമാര്‍ പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് മാര്‍ച്ച് ചെയ്യണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. അക്രമകകാരികളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെക്കുന്നു.
കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ എംഎല്‍എമാരുടെയും പ്രശ്ന ബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ദില്ലിയിലെ സീമാപൂര്‍ സന്ദര്‍ശിച്ചിരുന്നു. ദില്ലിയിലെ അക്രമങ്ങളില്‍ ഇതിനകം 20 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 190 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രശ്ന ബാധിത പ്രദേശങ്ങിള് ഒരുമാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.