അമിത് ഷായുടെ പോലീസിനെ 'വെള്ളം കുടിപ്പിച്ച' ജസ്റ്റിസ് മുരളീധര്‍ ആരാണ്? ജഡ്ജിമാര്‍ക്കിടയിലെ 'പുലി'
ദില്ലി: രാഷ്ട്രീയ ഇന്ത്യ ഇന്ന് ചര്‍ച്ച ചെയ്യുന്നതില്‍ പ്രധാന പേരാണ് ജസ്റ്റിസ് എസ് മുരളീധര്‍. ദില്ലി കലാപക്കേസ് പരിഗണിക്കവെ പോലീസിനെ വിറപ്പിച്ച ചോദ്യങ്ങള്‍ ഉന്നയിച്ച, ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍ കോടതി മുറിയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച ദില്ലി ഹൈക്കോടതി ജഡ്ജി. അക്രമികള്‍ക്കെതിരെയും ആക്രമണത്തിന് പ്രകോപിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കാത്ത ദില്ലി പോലീസിനോട് ശക്തമായ ഭാഷയില്‍ ചോദ്യമുന്നയിച്ചു ഈ ന്യായാധിപന്.
Recommended Video
അധികം വൈകിയില്ല, ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. സ്ഥലം മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും തിടുക്കത്തില്‍, അര്‍ധരാത്രി ഉത്തരവിറക്കേണ്ട സാഹചര്യം എന്ത് എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് മുരളീധര്‍ ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തിയ ശക്തമായ ഒട്ടേറെ വിധികള്‍ക്ക് പിന്നിലും ഈ ന്യായാധിപന്റെ സാന്നിധ്യമുണ്ടായിരുന്നു. ജസ്റ്റിസ് മുരളീധറിനെ കുറിച്ച്...
ജസ്റ്റിസ് മുരളീധറിന്റെ തുടക്കം ഇങ്ങനെ
ചെന്നൈയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മുരളീധര്‍ 1987ലാണ് രാജ്യതലസ്ഥാനത്തേക്ക് തന്റെ തട്ടകം മാറ്റുന്നത്. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെയും നര്‍മദയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുമെല്ലാം മുരളീധരന് നടത്തിയ പ്രവര്‍ത്തനം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദില്ലി ഹൈക്കോടതിയില്‍ എത്തിയത്...
ദേശീയ മനുഷ്യാവകാശ കമ്മീഷന്, തിരഞ്ഞെടുപ്പ് കമ്മീഷന് എന്നിവയുടെ അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ല്‍ നിയമ കമ്മീഷനില്‍ ഭാഗിക അംഗമായും പ്രവര്‍ത്തിച്ചു. 2006ലാണ് ദില്ലി ഹൈക്കോടതി ജഡ്ജിയായി നിയമതിനായത്. പിന്നീട് ഇദ്ദേഹത്തിന്റേതായി പുറത്തുവന്ന വിധികളെല്ലാം ചര്‍ച്ചയായിരുന്നു.
സുപ്രധാന വിധികള്‍
ഭീമ കൊറോഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആക്ടിവിസ്റ്റ് ഗൗതം നവ്ലകയുടെ റിമാന്റ് റദ്ദാക്കിയതും സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ശിക്ഷിച്ചതുമെല്ലാം ഇദ്ദേഹത്തിന്റെ ബെഞ്ചായിരുന്നു. 2009ല്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല എന്ന് വിധിച്ച ദില്ലി ഹൈക്കോടതി ബെഞ്ചിലും എസ് മുരളീധര്‍ അംഗമായിരുന്നു.
സ്ഥലംമാറ്റം
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തത് കഴിഞ്ഞ മാസമാണ്. നേരത്തെ രണ്ട് തവണ ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം ചര്‍ച്ച ചെയ്തിരുന്നെങ്കിലും സുപ്രീംകോടതി ജഡ്ജിമാരില്‍ ചിലര്‍ എതിര്‍ക്കുകയായിരുന്നു.
രണ്ടു ചര്‍ച്ചകള്‍
2018ലാണ് ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ ആദ്യം ചര്‍ച്ച നടന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷവും ചര്‍ച്ച നടന്നു. എന്നാല്‍ കൊളീജിയത്തില്‍ പല ജഡ്ജിമാരും ഇതിനെ എതിര്‍ത്തു. ഇദ്ദേഹം ദില്ലി ഹൈക്കോടതിയില്‍ നിന്ന് മറ്റെവിടേക്കും മാറരുത് എന്ന് അഭിപ്രായമായിരുന്നു ദില്ലി ഹൈക്കോടതി ബാര്‍ അസോസിയേഷനുണ്ടായിരുന്നത്.
വിരമിക്കുക 2023ല്‍
തന്റെ 62ാം വയസില്‍ 2023ലാണ് ജസ്റ്റിസ് മുരളീധര്‍ വിരമിക്കുക. ഇതുവരെയുള്ള സര്‍വീസ് കാലത്ത് ഒട്ടേറെ ശക്തമായ വിധികള്‍ പുറപ്പെടുവിച്ച ന്യായാധിപനാണ് ഇദ്ദേഹം. കോളിളക്കം സൃഷ്ടിച്ച ഉത്തര്‍ പ്രദേശിലെ ഹാഷിംപുര കൂട്ടക്കൊല കേസില്‍ കുപ്രസിദ്ധ പോലീസ് സംഘമായ പിഎസിയിലെ പോലീസുകാരെ ശിക്ഷിച്ചത് മുരളീധര്‍ ആണ്.
സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല
1984ല്‍ ദില്ലിയില്‍ നടന്ന സിഖ് വിരുദ്ധ കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ ശിക്ഷിച്ചതും ജസ്റ്റിസ് മുരളീധര്‍ അടങ്ങുന്ന ബെഞ്ചായിരുന്നു. 2009ല്‍ നാസ് ഫൗണ്ടേഷന് കേസില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല എന്ന് ആദ്യം വിധിച്ച ദില്ലി ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് മുരളീധര്‍.
ജഡ്ജിമാരുടെ ആസ്തി വിവരങ്ങള്‍
സുപ്രീംകോടതി ജഡ്ജിമാരുടെ ആസ്തി വിവരങ്ങള്‍ ചോദിച്ച് വിവരാവകാശ നിയമപ്രകാരം 2009ല്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നു. വിഷയം വന്‍ ചര്‍ച്ചയായി. 2010ല്‍ ദില്ലി ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് കേസ് പരിഗണിച്ചു. പരാതിക്കാരന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഈ ബെഞ്ചിലും ജസ്റ്റിസ് മുരളീധര്‍ അംഗമായിരുന്നു.
സുപ്രധാന നിരീക്ഷണം
ജസ്റ്റിസ് മുരളീധറിന്റെ വിധികള്‍ ഏറെ പ്രശസ്തമാണ്. സജ്ജന്‍ കുമാറിനെ സിഖ് വിരുദ്ധ കലാപ കേസില്‍ ശിക്ഷിക്കുമ്പോള്‍ അദ്ദേഹം നടത്തിയ നിരീക്ഷണം ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ ഇരകളാക്കപ്പെട്ട 1993ലെ മുംബൈയില്‍ നടന്ന കൂട്ടക്കൊല, 2002ലെ ഗുജറാത്തില്‍ നടന്ന കൂട്ടക്കൊല, 2008ലെ ഒഡീഷയിലെ കാണ്ഡമാലില്‍ നടന്ന കൂട്ടക്കൊല, 2013ലെ മുസഫര്‍നഗര്‍ കലാപത്തിനിടെ നടന്ന കൊലപാതകങ്ങള്‍ എന്നിവയെല്ലാം സൂചിപ്പിച്ചാണ് അദ്ദേഹം വിധി പ്രഖ്യാപിച്ചത്.
സുനന്ദ പുഷ്കര്‍ കേസില്‍
2018ല്‍ സുനന്ദ പുഷ്കര്‍ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് മുരളീധര്‍ തള്ളുകയാണ് ചെയ്തത്. അനേകം സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്തതു കൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ബെഞ്ചിലെത്തുന്ന കേസുകളും വിധികളും മാധ്യമങ്ങള്‍ ഏറെ ശ്രദ്ധിക്കാറുമുണ്ട്.
ദില്ലി കലാപം നേരിടാന്‍ തുറുപ്പ് ചീട്ടിറക്കി മോദി; അപൂര്‍വ നിയോഗം, എന്തുകൊണ്ട് അജിത് ഡോവല്‍?