പൗരത്വ നിയമത്തിൽ ബിജെപിയെ തേച്ചൊട്ടിച്ചു, ദില്ലി കലാപത്തിന് സ്വര ഭാസ്കറിനെ കാരണക്കാരിയാക്കി പ്രചാരണം
ദില്ലി: ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറിനെതിരെ ട്വിറ്ററില്‍ ബിജെപി അനുകൂലികളുടെ വ്യാപക ക്യാംപെയ്ന്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സ്വര നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് താരത്തിനെതിരെ വ്യാപക പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
സ്വര ഭാസ്കറിനെ അറസ്റ്റ് ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. ദില്ലിയില്‍ കലാപമുണ്ടാകാന്‍ കാരണം സ്വര ഭാസ്കറിന്റെ ഈ പ്രസംഗമാണ് എന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.
കപിൽ മിശ്രയ്ക്ക് പിന്തുണയും
ബിജെപിയുടെ മുന്‍ എംഎല്‍എയായ കപില്‍ മിശ്രയുടെ പ്രസംഗമാണ് ദില്ലിയില്‍ വ്യാപക അക്രമങ്ങള്‍ക്ക് തിരി കൊളുത്തിയത് എന്ന ആരോപണം ശക്തമാണ്. കപില്‍ മിശ്രയ്ക്ക് എതിരെ കേസെടുക്കണം എന്ന് ട്വിറ്റര്‍ അടക്കമുളള സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായി ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കപില്‍ മിശ്രയെ പിന്തുണച്ച് ബിജെപി അനുകൂലികള്‍ മറ്റൊരു ക്യാംപെയ്നും ട്വിറ്ററില്‍ ആരംഭിച്ചു.
കപിൽ മിശ്രയ്ക്ക് വിമർശനം
ദില്ലി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സ്വര ഭാസ്കര്‍ ബിജെപി നേതാവ് കപില്‍ മിശ്രയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. കപില്‍ മിശ്രയെപ്പോലുളളവര് നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളുടെ ഫലം ഇതുപോലുളള ദുരന്തങ്ങളാണെന്ന് സ്വര കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് നാളുകള്‍ക്ക് മുന്പുളള സ്വരയുടെ പ്രസംഗം കുത്തിപ്പൊക്കി ട്വിറ്ററില്‍ ക്യാംപെയ്ന് ആരംഭിച്ചിരിക്കുന്നത്.
#ArrestSwaraBhasker
മുസ്സീംങ്ങളെ ടാര്‍ജറ്റ് ചെയ്യുന്നതിന് എതിരെയാണ് സ്വര ഭാസ്കര്‍ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചത്. എന്നാല്‍ സ്വര ചെയ്യുന്നത് സമൂഹത്തില്‍ വിഷം കുത്തി വെയ്ക്കുകയാണ് എന്നാണ് ബിജെപി അനുകൂലികള്‍ ആരോപിക്കുന്നത്.#ArrestSwaraBhasker എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമല്ല, സ്വര ഭാസ്കറിന്റെ പ്രസംഗമാണ് ദില്ലി കലാപത്തിന് കാരണം എന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തല്‍.
ആ ഭയം സത്യമായിരിക്കുന്നു
സ്വരയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ''നമുക്ക് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയം സത്യമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ട സമയമായിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് തെറ്റാണെന്ന് പറയുകയും അതേ വിധിയില്‍ തന്നെ അത് തകര്‍ത്തവര്‍ക്ക് സുപ്രീം കോടതി പ്രതിഫലം നല്‍കുകയും ചെയ്യുന്ന രാജ്യത്താണ് നമ്മള്. ആ ഭയം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. നമ്മളത് ഇപ്പോള്‍ അനുഭവിക്കുകയാണ്.
മാംസം കഴിക്കുന്നു എന്നതാണോ?
ഭരണഘടനയെ തൊട്ട് സത്യം ചെയ്ത യൂണിഫോമിട്ടവര്‍ നിരായുധരായ മുസ്സീംകളെ ആക്രമിക്കുകയും അവരുടെ സ്വത്തുക്കള്‍ തച്ച് തകര്‍ക്കുകയും അവരെ അസഭ്യം പറയുകയും അവരുടെ വീടുകളില്‍ അതിക്രമിച്ച് കയറുകയും ചെയ്യുന്ന കാലത്താണ് നമ്മളുളളത്. എന്താണ് കാരണമെന്ന് അറിയില്ല. അവര്‍ മാംസാഹരം കഴിക്കുന്നവരാണ് എന്നതാണോ?
ഈ കാലത്ത് എന്ത് ചെയ്യും?
ആളുകള്‍ തോക്കുമായി കറങ്ങി നടക്കുന്നതിനേക്കാള്‍ നമ്മളെ ആശങ്കപ്പെടുത്തുന്നത് ഒരു സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മറ്റൊരാളെ വിമാനത്തില്‍ ചോദ്യം ചെയ്തു എന്നതാകുന്ന കാലത്ത് എന്ത് ചെയ്യാനാണ്? അപമര്യാദയായി പെരുമാറുന്നത് കുറ്റകൃത്യമാകുന്നതും കൊലപാതകം കുറ്റകൃത്യമല്ലാതാവുകയും ചെയ്യുന്ന തരത്തിലുളള സംസ്ക്കാരം കൊണ്ട് എന്ത് ചെയ്യാനാണ്?
ഭരണഘടനയെ വിശ്വാസമില്ലാത്തവർ
നിയമം നടപ്പിലാക്കേണ്ട ആളുകള്‍ നിയമത്തില്‍ വിശ്വസിക്കുന്നവരല്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്? ഈ ചോദ്യമാണ് നമ്മള് സ്വയം ചോദിക്കേണ്ടത്. നമ്മളെ ഭരിക്കുന്നത് ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരു സര്‍ക്കാരാണ്. നമ്മളെ ഭരിക്കുന്നത് ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരു പോലീസ് സംവിധാനമാണ്. കോടതികള്‍ക്ക് പോലും അവര്‍ ഭരണഘടനയെ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നുറപ്പില്ല എന്നാണ് തോന്നുന്നത്.
പ്രതിരോധമാണ് വഴി
അപ്പോള്‍ പിന്നെ നമ്മള് എന്താണ് ചെയ്യുക? നമ്മടെ മുന്നില്‍ തെളിഞ്ഞ വഴിയുണ്ട്. വിദ്യാര്‍ത്ഥികളും സ്ത്രീകളും സാധാരണ പൗരന്മാരും അടക്കമുളളവര്‍ കാണിച്ച് തന്ന വഴി. അതാണ് പ്രതിരോധം. ഇതൊരു സര്‍ക്കാര്‍ മാത്രമല്ല. 90 വര്‍ഷം പഴക്കമുളള ഒരു പദ്ധതിയാണ്. അത് തുടങ്ങിയത് 1925ലാണ്. അതിപ്പോഴും തുടരുന്നു. അതുകൊണ്ട് തന്നെ നമുക്ക് വളരെ ദൂരം പോകാനുണ്ട്.