ദില്ലിയിൽ ബിജെപി നേട്ടമുണ്ടാക്കും, ആം ആദ്മി പാർട്ടിക്ക് സീറ്റ് കുറയും, ന്യൂസ് എക്സ് സർവ്വേ!
ദില്ലി: രാജ്യതലസ്ഥാനത്തെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്കൊപ്പം ചൂട് പിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ദില്ലിയില്‍ നടക്കുന്നു.
ഷഹീന് ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി വോട്ട് ചെയ്യാനാണ് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വികസനമാണ് അരവിന്ദ് കെജ്രിവാളിന്റെ തുറുപ്പ് ചീട്ട്. കോണ്‍ഗ്രസാകട്ടെ ഇരുപാര്‍ട്ടികളേയും കടന്നാക്രമിക്കുന്നു. ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത് ഇക്കുറി ദില്ലിയില്‍ ബിജെപി നേട്ടമുണ്ടാക്കും എന്നാണ്.
ദില്ലി രണ്ടാമൂഴം നൽകും
70 അംഗ ദില്ലി നിയമസഭയിലേക്കാണ് ഫെബ്രുവരി 8ന് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമോ അതോ ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസോ ബിജെപിയോ അട്ടിമറിക്കുമോ എന്നാണ് അറിയേണ്ടത്. കെജ്രിവാളിന് ദില്ലി രണ്ടാമൂഴം നല്‍കും എന്നാണ് ന്യൂസ് എക്സ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. 53 മുതല്‍ 56 വരെ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടും.
സീറ്റുകൾ നഷ്ടപ്പെടും
2015ല്‍ നേടിയ ചില സീറ്റുകള്‍ ഇക്കുറി ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെടും എന്നാണ് പ്രവചനം. നേരത്തെ 70ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മത്സരിച്ച് വിജയിച്ച പലര്‍ക്കും ആം ആദ്മി പാര്‍ട്ടി ഇക്കുറി സീറ്റ് നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് അടക്കമുളള മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂറുമാറി എത്തിയ നേതാക്കള്‍ പലര്‍ക്കും സീറ്റ് നല്‍കിയത് തിരിച്ചടിയായേക്കാം.
ബിജെപി രണ്ടക്കത്തിലേക്ക്
ബിജെപിക്ക് അധികാരം പിടിക്കാനാവില്ലെങ്കിലും ഇത്തവണ ദില്ലിയില്‍ മുന്നേറ്റമുണ്ടാക്കാനാവും എന്നാണ് ന്യൂസ് എക്സ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കും. 12 മുതല്‍ 15 വരെ സീറ്റുകള്‍ ബിജെപി നേടാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദില്ലിയില്‍ ലഭിച്ചത് വെറും മൂന്ന് സീറ്റുകള്‍ മാത്രമായിരുന്നു.
പൂജ്യത്തിൽ നിന്ന് മേലേക്ക്
കോണ്‍ഗ്രസ് ഇക്കുറി 2 മുതല്‍ നാല് വരെ സീറ്റുകള്‍ നേടിയേക്കും. 2015ലെ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടിക്ക് സീറ്റുകള്‍ മാത്രമല്ല വോട്ടിംഗ് ശതമാനവും കുറയും. 48.56 ശതമാനം വോട്ടാണ് ആപ്പിന് ലഭിക്കുക. നേരത്തെ അത് 53.93 ശതമാനം ആയിരുന്നു. ബിജെപി വോട്ടിംഗ് ശതമാനം നിലനിര്‍ത്തും. 2015ല്‍ ലഭിച്ച 31 ശതമാനം വോ്ട്ട് തന്നെ ഇക്കുറിയും ബിജെപിക്ക് ലഭിക്കും.
സർക്കാർ മികച്ച പ്രകടനം
കോണ്‍ഗ്രസിന് വോട്ടിംഗ് ശതമാനം കുറയുമെന്നാണ് പ്രവചനം. 2015ല്‍ 10.34 ശതമാനം വോട്ട് കിട്ടിയെങ്കില്‍ ഇത്തവണ അത് 9.64 ആയി കുറഞ്ഞേക്കും. വിദ്യാഭ്യാസം, ആരോഗ്യം അടക്കമുളള രംഗങ്ങളില്‍ കെജ്രിവാള് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതേസമയം സ്ത്രീ സുരക്ഷ, തൊഴില്‍, മലിനീകരണം, അഴിമതി അടക്കമുളള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും അഭിപ്രായമുയര്‍ന്നു.
ശരാശരി പ്രകടനം
അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ദില്ലിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാണ് 59.57 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ശരാശരി പ്രകടനം മാത്രമാണ് കെജ്രിവാള് സര്‍ക്കാരിന്റെത് എന്നാണ് 24.61 ശതമാനം പേര് അഭിപ്രായപ്പെട്ടത്. മോശം പ്രകടനമാണ് കഴിഞ്ഞ 5 വര്‍ഷമായി ദില്ലിയില്‍ കെജ്രിവാളും മന്ത്രിമാരും കാഴ്ച വെക്കുന്നത് എന്നാണ് സര്‍വ്വേയില്‍ പങ്കാളികളായ 15.51 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
എബിപി പ്രവചനം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ 7 സീറ്റുകളും നേടിയ ബിജെപി പൗരത്വ നിയമവും കശ്മീരും അടക്കമുളള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രചാരണം നടത്തുന്നത്. 15 വര്‍ഷത്തോളം ദില്ലി ഭരിച്ച കോണ്‍ഗ്രസ് ഷീലാ ദീക്ഷിത് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ പുറത്ത് വന്ന എബിപി-സി വോട്ടര്‍ സര്‍വ്വേയും പ്രവചിക്കുന്നത് ആം ആദ്മി പാര്‍ട്ടി 59 സീറ്റുകളുമായി ഭരണം നിലനിര്‍ത്തും എന്നാണ്. ബിജെപിക്ക് 8ഉം കോണ്‍ഗ്രസിന് 3ഉം സീറ്റ് കിട്ടിയേക്കും.