വീണ്ടും രാഹുലിന്‍റെ വമ്പന്‍ പ്രഖ്യാപനം; ജിഎസ്ടി നിര്‍ത്തലാക്കും, 22 ലക്ഷം ഒഴിവുകള്‍ നികത്തും
മൈസൂരു: നോട്ടുനിരോധനത്തിലൂടെ ബിജെപി സർക്കാർ തകര്‍ത്ത ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാനുള്ള പരിഹാരമാണ് കോണ്‍ഗ്രസിന്‍റെ മിനിമം വേതന പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി. നോട്ടുനിരോധനത്തെ ഒരു തന്ത്രമായിട്ടാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. അതിലൂടെ ഫാക്ടറികള്‍ അടയ്ക്കപ്പെട്ടു.
യുപിയില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്‍റെ ഷോക്ക് ട്രീറ്റ്മെന്‍റ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍
തൊഴില്‍ ശാലകള്‍ പൂട്ടിയതോടെ തൊഴിലില്ലായ്മ വര്‍ധിച്ചു. എന്നാല്‍ ന്യായ് പദ്ധതിയിലൂടെ നിങ്ങളുടെ കയ്യില്‍ പണമെത്തുമെന്നും രാഹുല്‍ പറഞ്ഞു. കയ്യില്‍ പണമുണ്ടാകുമ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കാന‍് കഴിയും. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈസൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്ര് ദേശീയ അധ്യക്ഷന്‍ വിശദ വിവിരങ്ങള്‍ ഇങ്ങനെ..
ന്യായ് പദ്ധതി
കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി നിര്‍ത്തുകയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ തകര്‍ത്ത സാമ്പത്തിക വ്യവസ്ഥയെ തിരിച്ചു പിടിക്കാന്‍ ന്യായ് പദ്ധതിക്ക് കഴിയുമെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നത്.
കോണ്‍ഗ്രസിന്‍റ മിന്നലാക്രമണം
ന്യായ് പദ്ധതി ദാരിദ്രത്തിനുമേലുള്ള കോണ്‍ഗ്രസിന്‍റ മിന്നലാക്രമണമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ സമ്പന്നര്‍ക്ക് പണം നല്‍കിയെങ്കില്‍ അതേ നാട്ടിലെ ദരിദ്രര്‍ക്ക് പണം നല്‍കാന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും കഴിയുമെന്നും മൈസുരില്‍ രാഹുല്‍ പറഞ്ഞു.
ജിഎസ്ടി ഒഴിവാക്കും
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടി ഒഴിവാക്കും. സാമ്പത്തിക രംഗത്തെ തകര്‍ക്കുന്നതില്‍ നോട്ടുനിര്‍ധോനത്തോടൊപ്പം ജിഎസ്ടിക്കും പങ്കുണ്ട്. കോണ്‍ഗ്രസ് വരുന്നതോടെ വ്യത്യസ്ത സ്ലാബുകള്‍ കാണില്ല. ഒരു നികുതിയെ ഉണ്ടായിരിക്കുകയുള്ളു.
22 ലക്ഷം ഒഴിവുകള്‍
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിനുള്ളില്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തും. വിവിധ പഞ്ചായത്തുകളിലായി പത്ത് ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു
നേരിട്ട് ചര്‍ച്ച നടത്തി
സാമ്പത്തിക ഘടന തകര്‍ക്കാതെ 20ശതമാനം ദരിദ്രരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്ര പണം നിക്ഷേപിക്കാന്‍ കഴിയുമെന്ന് സാമ്പത്തിക വിദഗ്ദരുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്തി. സിദ്ധാന്തങ്ങളായിരുന്നില്ല. കൃത്യമായ കണക്കായിരുന്നു ഞാന്‍ ചോദിച്ചത്.
പ്രതിവര്‍ഷം 72000 രൂപ
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സാമ്പത്തിക വിദഗ്ദരില്‍ നിന്ന് എനിക്ക് അതിനുള്ള ഉത്തരംകിട്ടി. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് തകരാറില്ലാതെ ഓരോ അക്കൗണ്ടിലും പ്രതിവര്‍ഷം 72000 രൂപ നിക്ഷേപിക്കാന്‍ കഴിയുമെന്നായിരുന്നു അവര്‍ പറഞ്ഞ മറുപടി.
3.60 ലക്ഷം രൂപ
അതായത് പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന് അഞ്ച് വര്‍ഷം കൊണ്ട് ലഭിക്കുന്നത് 3.60 ലക്ഷം രൂപ. അല്ലാതെ ലക്ഷമല്ല. ഇത് കോണ്‍ഗ്രസ് വെറുതെ പറയുന്നതല്ല, പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.
പരിഹാസം
രാജ്യത്തെ പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും തൊഴിലില്ലാത്തവരുടേയും വീടിന് മുന്‍പില്‍ കാവല്‍ക്കാരനില്ല. അനില്‍ അംബാനിമാരെ പോലുള്ളവരുടെ വീടിന് മുന്നിലാണ് കാവല്‍ക്കാരനുള്ളതെന്നും രാഹുല്‍ പരിഹസിച്ചു.
ചിത്രദുര്‍ഗയിലും
നേരത്തെ ചിത്രദുര്‍ഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിത്. കള്ളന്‍മാര്‍ക്കെല്ലാം എന്ത് കൊണ്ടാണ് മോദി എന്നു പേരു വരുന്നതെന്നും ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നായിരുന്നു രാഹുലിന്‍റെ കര്‍ണാടകയിലെ ആരോപണം.
നിങ്ങളുടെ പോക്കറ്റില്‍നിന്നും
അവര്‍ കള്ളന്‍മാരുടെ കൂട്ടമാണെന്നും കര്‍ഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റില്‍നിന്നു പണം കൈക്കലാക്കി അവര്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്ല്യ, ലളിത് മോദി എന്നിങ്ങനെ 15 പേര്‍ക്കായി നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.