ആംബുലന്‍സ് വിട്ടുതന്നില്ല, ഒടുവില്‍ 30 കിലോമീറ്റര്‍ ബൈക്കില്‍, മകളുടെ ജീവനായി പിതാവ് ചെയ്തതിങ്ങനെ!
നാലുവയസുകാരി മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്
രത്‌ലം: ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാനാവാതെ അത് തോളിലേറ്റി നടന്ന ദാനാ മാജിയുടെ കഥ രാജ്യത്തൊട്ടാകെയുള്ള ജനങ്ങളെ ഈറനണിയിച്ചതാണ്. ഛത്തീസ്ഗഡില്‍ സംസ്‌കാരത്തിന് പണമില്ലാതെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വിട്ടുനല്‍കേണ്ടി വന്ന സംഭവവും നമ്മളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തേക്കാള്‍ ഞെട്ടിപ്പിക്കുന്ന കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
രോഗിയായ മകളെ നല്ലൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സ് ലഭിക്കാതെ പിതാവും മാതാവും ചേര്‍ന്ന് ബൈക്കിലിരുത്തി യാത്ര ചെയ്തത് 30 കിലോമീറ്ററാണ്. എന്നാല്‍ ആ പിതാവിന്റെ ആ പുണ്യ പ്രവര്‍ത്തിക്കും മകളെ രക്ഷിക്കാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം.
കൊടുംക്രൂരത
മധ്യപ്രദേശിലെ നന്ദ്‌ലേതാ ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതികളുടെ മകളായ നാലുവയസ്സുകാരി ജീജയെ കടുത്ത പനിയെ തുടര്‍ന്ന സമീപത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ നല്ലൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ആംബുലന്‍സ് ആവശ്യപ്പെട്ടങ്കെിലും തരാനാവില്ലെന്ന് ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ പറയുകയായിരുന്നു.
തളര്‍ന്നുപോയി
ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ പറഞ്ഞത് കേട്ട് ജീജയുടെ മാതാപിതാക്കളായ ഗനശ്യാമും ദീനാഭായിയും തളര്‍ന്നുപോയി. ഇവര്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ഉപകരണങ്ങളുമായി ഇവര്‍ ഉടനെ പുറത്തേിറങ്ങി. പിന്നീട് എന്ത് ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് ഇവര്‍ക്ക് ബൈക്കിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
സുഹൃത്തിന്റെ സഹായം
ഗനശ്യാം തന്റെ സുഹൃത്തിനോട് നിസഹായാവസ്ഥ പറഞ്ഞതോടെ അയാള്‍ ബൈക്കുമായി എത്തുകയായിരുന്നു. മകളെ ബൈക്കിലിരുത്തി. പിന്നില്‍ ഗനശ്യാമും അതിന് പിന്നില്‍ ദീനാഭായി ഇരുന്നാണ് 30 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയിലേക്ക് പോയത്. സുഹൃത്താണ് ബൈക്കോടിച്ചത്.
വൈകിപ്പോയി
ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഗനശ്യാമിന്റെ പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. റത്‌ലമിലുള്ള ആശുപത്രിയിലെത്തിയപ്പോഴേക്കും മകള്‍ മരിച്ചിരുന്നു. ഇതറിയാതെ ഇയാള്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ എത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അന്വേഷണം
നാലുവയസുകാരി മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ കളക്ടര്‍ സോമേഷ് മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്ത് ഹെല്‍ത്ത് സെന്ററില്‍ ഒരു ആംബുലന്‍സ് മാത്രമാണുള്ളതെന്നും ഇത് മൂന്നുമാസം മുമ്പ് പ്രവര്‍ത്തനരഹിതമായെന്നും റിപ്പോര്‍ട്ടുണ്ട്.
ഉത്തരവാദിത്തമില്ല
ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥര്‍ക്ക് തീരെ ഉത്തരവാദിത്തമില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആംബുലന്‍സ് നന്നാക്കാനായി കോണ്‍ട്രാക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹെല്‍ത്ത് സെന്ററിലേക്ക് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് ഇവര്‍ പറയുന്നു.
തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥ; ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചു
തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് ആശ്വാസം, യുഡിഎഫിന് മുന്നേറ്റം... മൂന്ന് വാർഡുകൾ പിടിച്ചെടുത്തു
ശ്രീദേവിയുടെ മൃതദേഹത്തിനരികെ പൊട്ടിച്ചിരിച്ച് പ്രശസ്ത നടി; വിവാദം കത്തുന്നു!! മരണവീട്ടിലും...