ലീവില്ല; മേലുദ്യോഗസ്ഥന്റെ മർദ്ദിച്ച് ചെവിമുറിച്ചു
ബി എന്‍ വെങ്കടേഷ് എന്ന ലൈന്‍മാനാണ് സീനിയര്‍ ഉദ്യോഗസ്ഥന്റെ ചെവി കത്തിയെടുത്ത് മുറിച്ചത്. വെളളിയാഴ്ച ലീവ് വേണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതാണ് വെങ്കടേഷിനെ കോപാകുലനാക്കിയത്. അസിസ്റ്റന്റ് എഞ്ചിനീയര്‍ സി സ്വാമിക്കാണ് കീഴുദ്യോഗസ്ഥന്റെ ദേഷ്യം കാരണം ചെവി നഷ്ടമായത്.
വീരാജ്‌പേട്ട ഡിവിഷനിലെ ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോര്‍പറേഷനിലെ ജീവനക്കാരാണ് ഇരുവരും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് വെങ്കടേഷിന്റെ വെള്ളിയാഴ്ചത്തെ അവധി സ്വാമി നിരാകരിച്ചത്. എന്നാല്‍ ഇത് കേട്ടതും ദേഷ്യം വന്ന വെങ്കടേഷ് ബാഗില്‍ നിന്നും കത്തിയെടുത്ത് സ്വാമിയുടെ ചെവി മുറിക്കുകയായിരുന്നു.
എന്നിട്ടും ദേഷ്യം തീരാതെ ഇയാള്‍ മേലുദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. നെഞ്ചിലും വയറ്റിലും ചവിട്ടേറ്റ സ്വാമിയെ ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം കഴിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ വെങ്കടേഷ് തന്നെയാണ് പോലീസുകാരെ വിവരം അറിയിച്ചത്. തന്നെ ജാതിപ്പേര് വിളിച്ച് കളിയാക്കിയത് കൊണ്ടാണ് മേലുദ്യോഗസ്ഥനെ മര്‍ദ്ദിച്ചത് എന്നാണ് ഇയാളുടെ വാദം. എന്തായാലും കൊലപാതകശ്രമത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.