റാം റഹീമിന്റെ സിനിമ; പഞ്ചാബിലും ഹരിയാണയിലും സംഘര്‍ഷം
ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മിത് റാം റഹീമിന്റെ 'മെസഞ്ചര്‍ ഓഫ് ഗോഡ്' (ദൈവദൂദന്‍) എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിയമ വിരുദ്ധമായി അനുമതി നല്‍കിയെന്നു കാട്ടി പഞ്ചാബിലും ഹരിയാണയിലും പ്രക്ഷോഭം. വിവിധ സിക്ക് സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കൊലപാതകത്തിലും ബലാത്സംഗക്കേസിലും പ്രതിയായ റാം റഹീം തന്നെ ദൈവമായി ചിത്രീകരിക്കുന്നതാണ് സിനിമ. ഇത് ജനങ്ങളെ കാണിക്കുന്നത് തെറ്റാണെന്ന് വിലയിരുത്തി സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പ്രത്യേക അധികാരം ഉപയോഗിച്ച് അപ്പലേറ്റ് ട്രൈബ്യൂണല്‍ സിനിമയ്ക്ക് അംഗീകാരം കൊടുത്തതാണ് സംഘടനകളെ പ്രകോപിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ അടക്കം രാജിവെച്ചിരുന്നു.
വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ ട്രൈബ്യൂണലിന്റെ ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അടക്കമുള്ള സംഘടകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമാനുഷിക കഴിവുകളുളളയാളാണ് താനെന്ന് വരുത്തി തീര്‍ക്കാനാണ് സിനിമയിലൂടെ റാം റഹീം ശ്രമിക്കുന്നത്. ആള്‍ദൈവത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുള്ള റാം റഹീം കേരളത്തിലും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇസെഡ് സുരക്ഷാ സംവിധാനങ്ങളോ സഞ്ചരിക്കുന്ന ഇയാള്‍ക്ക് ഹരിയാണ സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് നേരത്തെ വിവാദമായിരുന്നു.