പ്രോട്ടേം സ്പീക്കർ മുൻതൂക്കം കോണ്‍ഗ്രസിന്! കോടതിയുടെ മേൽനോട്ടമുള്ളതിനാൽ കളികളൊന്നും ഇനി നടക്കില്ല!
ബെംഗളൂരു: രാഷ്ട്രീയനാടകങ്ങളിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് മുന്നിൽ വൻവെല്ലുവിളി ഉയർത്തി സുപ്രീംകോടതിയുടെ പ്രോട്ടോം സ്പീക്കർ നിർദ്ദേശം. സഭയിലെ ഏറ്റവും മുതിർന്ന അംഗമാവും പ്രോട്ടോം സ്പീക്കറെന്നതിനാൽ കോൺഗ്രസിലെ ആർവി ദേശ്പാണ്ഡയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
കർണ്ണാടക നിയമസഭയിൽ എട്ടുതവണ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ദേശ് പാണ്ഡെ. ഗവർണ്ണർ വാജുഭായ് വാലയും ദേശ്പാണ്ഡെയുടെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

മണിക്കൂറുകള്‍
ഭരിക്കാൻ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ശനിയാഴ്ച നാലു മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സൂപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് വേണ്ടിയാണ് പ്രോട്ടോംസ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ബിജെപിയുടെ മുതിർന്ന അംഗം ഉമേഷ് കട്ടിക്കും സാധ്യത കൽപ്പിക്കുന്നുണ്ട്.

കോൺഗ്രസിന് തുണ
നാളെ വൈകിട്ട് നാലുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നും ഇതിനായി പ്രോട്ടോം സ്പീക്കറെ നിയമിക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം കോൺഗ്രസിന് പിടിവള്ളിയായപ്പോൾ ബിജെപിയ്ക്ക് ആശങ്കയാണ് സമ്മാനിക്കുന്നത്. രഹസ്യ ബാലറ്റിംഗ് നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം തള്ളിയതിന് പിന്നാലെയാണ് മറ്റൊരു തിരിച്ചടി നേരിട്ടത്.

വാദം തള്ളി
കോടതിയുടെ വാദം കോൺഗ്രസും ജെഡിഎസും പിന്തുണച്ചപ്പോൾ കൂടുതൽ സമയം വേണമെന്ന ബിജെപി അഭിഭാഷകൻ റോത്തഗിയുടെ വാദവും കോടതി തള്ളിയിട്ടുണ്ട്. കർണ്ണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 112 എന്ന മാന്ത്രിക സംഖ്യ വേണമെങ്കിൽ ബിജെപിക്കുള്ളത് 104 എംഎൽഎമാരാണ്. കോൺഗ്രസും ജനതാദളും 117 എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് സമർപ്പിച്ചിരുന്നെങ്കിലും ഇത് ഗവര്‍ണര്‍ അംഗീകരിച്ചില്ല.

ആശ്വാസം ഒന്ന് മാത്രം
പ്രോട്ടോംസ്പീക്കറെ നിയമിച്ചുള്ള സുപ്രീംകോടതിയുടെ വിധി ബിജെപിക്ക് തിരിച്ചടി ആയപ്പോഴും യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കാതിരുന്നത് ആശ്വാസമായിട്ടുണ്ട്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും യെദ്യൂരപ്പയെ കോടതി തടഞ്ഞിട്ടുണ്ട്. തീരുമാനം അംഗീകരിക്കുന്നതായി യെദ്യൂരപ്പ അറിയിച്ചപ്പോൾ ചരിത്രപരമായ വിധിയെന്നാണ് കോൺഗ്രസിന്റെ പ്രതികരണം












Click it and Unblock the Notifications