മുട്ടനാടിനെയും കോഴിയേയുമല്ല പശുവിനെ... ഹരിയാന സർക്കാർ ബോക്സിങ് താരങ്ങൾക്ക് നൽകുന്ന സമ്മാനം പശു!
റോഹ്തക്ക്: മുട്ടനാടിനെയും പുവൻ കോഴിയെയൊക്കെ മത്സരങ്ങൾക്ക് സമ്മാനമായി നൽകുന്നത് നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമാണ്. വനിത ബോക്സിങ് താരങ്ങൾക്ക് ഹരിയാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനം ആരെയും ഒന്ന് അത്ഭുതപ്പെടുത്തും. ലോക യൂത്ത് വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാക്കൾക്കടക്കം ഓരോ പശുക്കളെ വീതം സമ്മാനമായി നൽകാമെന്നാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി പണമാണ് ഇത്തരത്തിലുള്ള മത്സരങ്ങളിൽ വിജയിച്ചു വന്നാൽ കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാറുകൾ നൽകാറുള്ളത്.
എന്നാൽ ഹരിയാനയുടെ അഭിമാനമുയർത്തിയ വനിതാ താരങ്ങൾക്ക് വ്യത്യസ്തമായൊരു സമ്മാനം തന്നെ കൊടുക്കാനാണ് ഹരിയാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധൻകാറാണ് ഈ 'അസാധാരണ' സമ്മാനം കായിക താരങ്ങൾക്കായി പ്രഖ്യാപിച്ചത്. ശു സമ്മാനം ലഭിക്കുന്നതിലൂടെ താരങ്ങൾക്ക് ഗുണമേൻമയുള്ള പാല്‍ ലഭിക്കും. അങ്ങിനെ അവർക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ലഭിക്കുമെന്നാണ് മന്ത്രിയുടെ വാദം.
ബോക്സിങ് അക്കാദമിയിലെ സ്വീകരണ പരിപാടി
സായിയുടെ ബോക്സിങ് അക്കാദമിയിൽ നടന്ന സ്വീകരണ പരിപാടിയിലാണ് മന്ത്രി സമ്മാനം പ്രഖ്യാപിച്ചത്. നവംബറിൽ ഗുവാഹത്തിയിൽ നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ഷാഷി എന്നിവർ വിവിധ വിഭാഗങ്ങളിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു. ഇതിനു പുറമെ രണ്ടു വെങ്കല മെഡലുകളും ഹരിയാനയിൽ നിന്നുള്ള താരങ്ങൾ നേടിയിട്ടുണ്ട്.
ഇതിന് മുമ്പ് പ്രഖ്യാപിച്ചത് ഇതുവരെ കൊടുത്തില്ല
സംസ്ഥാനത്തിന്റെ കായിക പാരമ്പര്യം വളർത്തുന്നതിന്റെ ഭാഗമായുള്ള ഒരു നേട്ടവും ബിജെപി സർക്കാർ കാണാതെ പോകില്ലെന്നും മന്ത്രി വ്യക്തമാക്കികൊണ്ടാണ് ഈ താരങ്ങൾക്ക് മാതൃകാപരമാണെന്ന് അവകാശപ്പെട്ട് ഹരിയാന സർക്കാർ പശുക്കളെ സമ്മാനമായി പ്രഖ്യാപിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം നടന്ന റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ ലഭിച്ചില്ലെന്ന പരാതിയുമായി ഗുസ്തിതാരം സാക്ഷി മാലിക് കഴിഞ്ഞ മാർച്ചിൽ രംഗത്തെത്തിയിരുന്നു.
എല്ലാം വാർത്തയിൽ ഇടം പിടിക്കാൻ
ഹരിയാന സര്‍ക്കാര്‍ എന്നാണ് നല്‍കിയ വാക്ക് പാലിക്കുകയെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചിരുന്നു. മെഡല്‍ നേട്ടത്തിന് പിന്നാലെയുള്ള സര്‍ക്കാരിന്റെ വാഗ്ദാനം വാര്‍ത്തകളില്‍ ഇടം നേടുന്നതിന് മാത്രമായിരുന്നോ എന്നും സാക്ഷി ചോദിച്ചിരുന്നു. വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു സാക്ഷി മാലിക് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയത്.
ഹരിയാന സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കാറില്ല
ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും താരങ്ങളുടെ മാതൃ സംസ്ഥാനങ്ങളും ഉള്‍പ്പെടെ പല തരത്തിലുള്ള പ്രഖ്യാപങ്ങളുമായി രംഗത്തെത്തി. ഇതില്‍ ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ നടപ്പില്‍ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷി രംഗത്തെത്തിയിരുന്നത്. എല്ലാ സംസഥാനങ്ങളും കായിക താരങ്ങളെ വളർത്തികൊണ്ടുവരുന്നതിന് പണവും മറ്റും പാരിതോഷികമായി നൽകുമ്പോഴാണ് ഹരിയാന സർക്കാർ ഇത്തരത്തിൽ പശുവിനെ സമ്മാനമായി കൊടുക്കുന്നത്.