യുപി അടക്കം 4 സംസ്ഥാനത്ത് ജയിച്ചിട്ടും രക്ഷയില്ല; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളി
ദില്ലി; ജുലൈ 24 നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. ഉത്തർപ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളിൽ ബി ജെ പി ഭരണ തുടർച്ച നേടിയെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിന് തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുക്കാനുള്ള ഭൂരിപക്ഷം ഇപ്പോഴും ബി ജെ പിക്കില്ല. നിലവിലെ കണക്ക് അനുസരിച്ച് എൻഡിഎയ്ക്ക് ഇലക്ടറൽ കോളേജിൽ 1.2 ശതമാനം വോട്ടുകളുടെ കുറവാണ് ഉള്ളത്.

776 പാര്‍ലമെന്റംഗങ്ങളും 4,120 നിയമസഭാംഗങ്ങളും ചേര്‍ന്ന പ്രത്യേക ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളേജിന്റെ ആകെ അംഗബലം 10,98,903 വോട്ടുകളാണ്, ബി ജെ പിയുടെ അംഗബലം ആകട്ടെ പകുതിയിലധികമാണ്. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എം എൽ എമാരുടെ വോട്ടു മൂല്യം. ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം 208 ആണ്. ഏറ്റവും കുറഞ്ഞ വോട്ടുമൂല്യം സിക്കിമിലെ എംഎല്‍എമാര്‍ക്കാണ്. 7 ആണ് സിക്കിമിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം.

നേരത്തേ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎയ്ക്ക് 49.95 ശതമാനം വോട്ടുകളാണ് ഇലക്ടറൽ കോളേജിൽ ഉണ്ടായിരുന്നത്. അതായത് ഭൂരിപക്ഷത്തിനേക്കാൾ 0.05 ശതമാനം വോട്ടുകളുടെ കുറവ്. തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം സ്വന്തമാക്കിയെങ്കിലും ഇപ്പോഴും പക്ഷേ എൻഡിയ്ക്ക് 1.2 ശതമാനം വോട്ടുകളുടെ കുറവുണ്ട്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഇക്കുറി സീറ്റുൾ കുത്തനെ കുറഞ്ഞതാണ് ബി ജെ പിക്ക് പ്രതിസന്ധി തീർത്തിരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുപിയിൽ എൻ ഡി എയ്ക്ക് ലഭിച്ചത് 312 സീറ്റുകളായിരുന്നു. 2021 ൽ ചില മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ഇത് 315 ആയി എന്നാൽ ഇത്തവണ സംസ്ഥാനത്ത് ബി ജെ പിക്ക് ലഭിച്ചത് 255 സീറ്റുകളാണ്. സഖ്യകക്ഷികളായ അപ്നാദൾ-12, നിഷാദ് പാർട്ടിക്ക് 6എന്നിങ്ങനേയും സീറ്റുകൾ ലഭിച്ചു. എൻഡിഎ സഖ്യത്തിന് 273 സീറ്റുകളാണ് ലഭിച്ചത്. അതായത് എട്ട് മാസത്തിനുള്ളിൽ ഉത്തർപ്രദേശിൽ എൻഡിഎയ്ക്ക് 48 എംഎൽഎമാരുടെ നഷ്ടം നേരിട്ടു, ഇത് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മൊത്തം വോട്ട് ഷെയറിന്റെ 0.9 ശതമാനമാണ്.

മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ചെടുത്തോളം ഉത്തരാഖണ്ഡിൽ 47 സീറ്റാണ് ബി ജെ പിക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 9 സീറ്റുകളുടെ വ്യത്യാസം. മണിപ്പൂർ എൻ ഡി എ സീറ്റുകൾ 36 ൽ നിന്നും 32 ആയി ചുരുങ്ങി. ഗോവയിൽ 28 എം എൽ എമാർ ഉണ്ടായിരുന്നത് ഇക്കുറി 20 ആയി കുറഞ്ഞു. പഞ്ചാബിൽ യാതൊരു മാറ്റവും ബി ജെ പിക്ക് സംഭവിച്ചില്ല, ഇക്കുറിയും രണ്ട് സീറ്റുകളാണ് പാർട്ടിക്ക് ലഭിച്ചത്. ഈ നാല് സംസ്ഥാനങ്ങളിലെ എം എൽ എംമാർക്കും മിതമായ വോട്ട് മൂല്യമുണ്ട്. പഞ്ചാബ് എംഎൽഎയുടെ വോട്ട് മൂല്യം 118, ഉത്തരാഖണ്ഡ് 64, ഗോവ 20, മണിപ്പൂർ 18 എന്നിങ്ങനെയാണ്. അതായത് നിലവിലെ കണക്ക് അനുസരിച്ച് ബി ജെ പിക്ക് 13,000 വോട്ടുകളുടെ കുറവുണ്ട്. മൊത്തം വോട്ട് മൂല്യം ഏകദേശം 1,093,347 ആണ്, ഇതിൽ എൻഡിഎയ്ക്ക് 48.8 ശതമാനമാണ് ഉള്ളത്.

പ്രാദേശിക പാർട്ടികളായ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി, കെ. ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി), നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ (ബിജെഡി) എന്നിവയ്ക്ക് ഇലക്ടറൽ കോളേജിൽ കാര്യമായ സ്ഥാനം ഉണ്ട്. പഞ്ചാബിൽ വിജയം നേടിയതോടെ ആം ആദ്മി പാർട്ടിക്ക് എഎപിക്ക് 1 ശതമാനവും തൃണമൂൽ കോൺഗ്രസിന് 3.05 ശതമാനവും വൈഎസ്ആർസിപിക്ക് 4 ശതമാനവും ടിആർഎസിന് 2.2 ശതമാനവും ബിജെഡിക്ക് ഏകദേശം 3 ശതമാനവും വോട്ടുകളാണ് ഉള്ളത്.
Recommended Video

എന്നാൽ ഇതിൽ തൃണമൂൽ, ആം ആദ്മി, തെലങ്കാന രാഷ്ട്രസമിതി എന്നീ പാർട്ടികളുടെ പിന്തുണ ബി ജെ പിക്ക് ലഭിച്ചേക്കില്ല. അതേസമയം ഭൂരിപക്ഷം ഇല്ലെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന്റേയും നവീൻ പട്നായികിന്റ ജെഡിയുവിന്റേയും പിന്തുണ ഉറപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൻ ഡി എ. എൻഡിഎയുടെ പൗരത്വ (ഭേദഗതി) നിയമത്തെയും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെയും ഇരു പാർട്ടികളും നേരത്തേ പാർലമെന്റിൽ പിന്തുണച്ചിരുന്നു.












Click it and Unblock the Notifications