ആക്സിസ് പറഞ്ഞാല്‍ അച്ചട്ടോ? എക്സിറ്റ് പോളുകളില്‍ ആര് പറയുന്നത് ശരിയാകും, മുന്‍ കണക്കുകള്‍ ഇങ്ങനെ
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ എല്ലാവരും ഉറ്റുനോക്കുന്നത് എക്സിറ്റ് പോളുകളിലേക്ക്. ആറ് മണിക്ക് ശേഷം വിവിധ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോളുകളുടെ ഫലങ്ങള്‍ പുറത്ത് വരും. യഥാർത്ഥ ജനവിധിക്കായി ജൂണ്‍ 4 വരെ കാത്തുനില്‍ക്കണമെങ്കിലും ഫലത്തെക്കുറിച്ചുള്ള സൂചനകള്‍ എക്സിറ്റ് പോളുകള്‍ നല്‍കും. ഇത്തവണത്തെ എക്സിറ്റ് പോള്‍ ചർച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് തീരുമാനവും ശ്രദ്ധേയമാണ്.
എക്സിറ്റ് പോളുകളുടെ പ്രധാന്യം മനസ്സിലാക്കണമെങ്കില്‍ മുന്‍തിരഞ്ഞെടുപ്പുകളിലെ അവരുടെ പ്രവചനവും യഥാർത്ഥ ജനവിധിയും തമ്മില്‍ താരതമ്യം ചെയ്യേണ്ടതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച 2014ലും 2019ലും കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോളുകളുടെ പ്രവചനവും ജനവിധിയും തമ്മിലുള്ള സാമ്യം എത്രത്തോളമായിരുന്നുവെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

2014-ൽ, ശരാശരി എട്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യം 283 സീറ്റുകളും കോൺഗ്രസ് നേതൃത്വം നൽകുന്ന യു പി എ 105 സീറ്റുകളും നേടുമെന്ന് പ്രവചിച്ചിരുന്നു. യഥാർത്ഥത്തില്‍ ആ വർഷം 'മോദി തരംഗ'ത്തിൻ്റെ വ്യാപ്തി കണക്കാക്കുന്നതിൽ എക്സിറ്റ് പോളുകള്‍ പരാജയപ്പെടുകയാണുണ്ടായത്. എൻ ഡി എയ്ക്ക് 336 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യു പി എ നേടിയത് 60 സീറ്റ് മാത്രമായിരുന്നു. ഇതിൽ ബി ജെ പി 282ഉം കോൺഗ്രസ് 44ഉം സീറ്റ് നേടി.
2014 ന്യൂസ് ചാണക്യമാത്രമായിരുന്നു എന്‍ ഡി എ സഖ്യം 340 സീറ്റ് നേടുമെന്ന് പ്രവചിച്ചത്. യു പി എക്ക് 70 സീറ്റും അവർ പ്രവചിച്ചു. ഏകദേശം ഇതിന് അടുത്ത് നില്‍ക്കുന്നതായിരുന്നു യഥാർത്ഥ ജനവിധി. 2019ൽ, ശരാശരി 13 എക്‌സിറ്റ് പോളുകൾ എൻ ഡി എയുടെ സംയോജിത മുന്നൂറിലേറെ സീറ്റ് നേടുമെന്ന് പ്രവചിച്ചിരുന്നു. യു പി എ 120 സീറ്റും നേടുമെന്ന് പറഞ്ഞു. പക്ഷെ വോട്ട് എണ്ണിയപ്പോള്‍ എന്‍ ഡി എ 353 സീറ്റുകളും യു പി എ 93 സീറ്റുമായിരുന്നു നേടയത്. ഇതിൽ ബി ജെ പി 303ഉം കോൺഗ്രസ് 52ഉം സീറ്റുകളില്‍ വിജയിച്ചു.
2019 ല്‍ ഇന്ത്യടെ ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ പ്രവചനമാണ് ഏകദേശം കൃത്യമായി വന്നത്. എന്‍ ഡി എ സഖ്യത്തിന് 352 സീറ്റും യു പി എക്ക് 93 സീറ്റുകളുമായിരുന്നു അവരുടെ കണക്ക്. ഇതില്‍ ബി ജെ പി അധികം നേടിയ ഒരു സീറ്റ് മാത്രമാണ് വ്യത്യാസം. ന്യൂസ് 24- ടുഡേയ് ചാണക്യയും ബി ജെ പിക്ക് 350 സീറ്റും യു പി എക്ക് 95 സീറ്റും പ്രവചിച്ചിരുന്നു. ന്യൂസ് എക്സ്-നേത ആയിരുന്നു ബി ജെ പി സഖ്യത്തിന് ഏറ്റവും കുറവ് സീറ്റുകള്‍ പ്രവചിച്ചത്. എന്‍ ഡി എ 242, യു പി എ 164 എന്നിങ്ങനെയായിരുന്നു അവരുടെ എക്സിറ്റ് പോള്‍ ഫലം.












Click it and Unblock the Notifications