ബെംഗളൂരുവിൽ അനധികൃത കുടിയേറ്റക്കാർക്കുള്ള തടങ്കൽ കേന്ദ്രം; അവസാന മിനുക്കു പണിയിലേക്ക്
ബെംഗളൂരു: അനധികൃത കുടിയേറ്റക്കാർക്ക് തടങ്കൽ കേന്ദ്രങ്ങളൊരുക്കി കർണാടക സർക്കാർ. ബെംഗളൂരുവിൽ നിന്ന് 30 കിലേമീറ്റർ അകലെ സൊണ്ടഗൊപ്പ വില്ലേജിലാണ് കനത്ത സുരക്ഷയുള്ള കെട്ടിടം പൂർത്തിയാകുന്നത്. രണ്ട് കോണുകളിലും സുരക്ഷ ഗോപുരങ്ങളും മതലുകളിൽ മുള്ളുവേലികളും ഘടിപ്പിച്ച് കനത്ത സുരക്ഷ സന്നാഹത്തോടെയുള്ള കെട്ടിടമണ് അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനായി പണിയുന്നത്.
ഏഴ് മുറികളും അടുക്കളയും കുളിമുറിയുമുള്ള എൽ ആകൃതിയിലുള്ള കെട്ടിടത്തിൽ 15 ബെഡുകളാണ് ഉണ്ടാകുക. കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റിൽ പോലീസുകാർ കാവലുണ്ടാകും. ജനുവരി ഒന്നിനാണ് അധികൃത കുടിയേറ്റക്കാർക്കായി ഇത് തുറന്ന കൊടുക്കുക. 2019 ജനുവരിയിൽ സംസ്ഥാന സർക്കാരുകൾക്ക് നൽകിയ എംഎച്ച്എ മാനുവലിന്റെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ തയ്യാറാക്കിയതാണ് കെട്ടിടം.
പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് താമസിക്കാൻ സാമൂഹ്യ ക്ഷേമ വകുപ്പ് നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടമാണ് കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായി മാറ്റിയിരിക്കുന്നത്. 2020ഓടെ എല്ലാ സജീകരണങ്ങളും കെട്ടിടത്തിൽ ലഭ്യമാക്കുമെന്ന് ഡിസംബർ ഒമ്പതിന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.
"അടുക്കളയും മുറികളും തയ്യാറാണ്, വൈദ്യുതിയും ജലവിതരണവും നടക്കുന്നു, സിസിടിവി ക്യാമറകൾ കൂടി ഇനി കെട്ടിടത്തിൽ സ്ഥാപിക്കേണ്ടതുണ്ട്. ജനുവരി ഒന്ന് മുതൽ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുമെന്ന് കരുതുന്നു"- സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വാർഡൻ, അസിസ്റ്റന്റ് വാർഡൻ, പാചകക്കാരൻ, ഗുമസ്തൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ സാമൂഹ്യക്ഷേമ വകുപ്പുമ നിയമിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
2018 ആഗസ്തിൽ 15 ബംഗ്ലാദേശ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കുള്ള താമസ സൗകര്യങ്ങൾ പെട്ടെന്ന് ഒരുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. അതേസമയം അനധികൃത കുടിയേറ്റക്കാര്‍ക്ക് സംസ്ഥാനത്ത് 35 തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
Recommended Video
ജ്യാമത്തിലിറങ്ങുന്നതോ ശിക്ഷപൂര്‍ത്തിയാക്കുന്നതോ ആയ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ എല്ലാ ജില്ലകളിലുമായി 35 തടങ്കല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാരായ ബാബുല്‍ ഖാന്, താനിയ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്.പി.പി)- II ജസ്റ്റിസ് കെ.എന്‍ ഫനീന്ദ്രയുടെ മുമ്പാകെ ഇത് സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. വിദേശ നിയമത്തിലും മറ്റ് നിയമങ്ങളിലുമായി വിവിധ രാജ്യങ്ങളിലെ 866 പേര്‍ക്കെതിരെ 612 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്.