''ദേവഗൗഡ ഉടന്‍ മരിക്കും, കുമാരസ്വാമി രോഗി, ജെഡിഎസ് വൈകാതെ ചരിത്രമാകും''! എംഎൽഎയുടെ ഓഡിയോ
Recommended Video
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങള്‍ ദിനംപ്രതി അതീവ നാടകീയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന ഓരോ വെളിപ്പെടുത്തലുകള്‍ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഭരണകക്ഷിയായ ജെഡിഎസും പ്രതിപക്ഷമുളള ബിജെപിയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലില്‍ ആണ്.
ജെഡിഎസ് എംഎല്‍എയെ യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോ ക്ലിപ്പ് മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതിന്റെ ഞെട്ടല്‍ മാറും മുന്‍പേ തന്നെ ബിജെപിയെ കൂടുതല്‍ കുരുക്കിലാക്കിക്കൊണ്ട് പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരിക്കുകയാണ്.
ഓരോ ദിവസവും ഓരോ ക്ലിപ്പ്
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനുളള ഓപ്പറേഷന്‍ താമര ബിജെപി തുടരുകയാണ് എന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. അതിന് തെളിവെന്നോണം ജെഡിഎസ് എംഎല്‍എ നഗന ഗൗഡയുടെ മകനെ യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ കുമാരസ്വാമി വാര്‍ത്താ സമ്മേളനം വിളിച്ച് പുറത്ത് വിട്ടിരുന്നു. ഇതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായി.
പുതിയ വെളിപ്പെടുത്തൽ
ഒന്നിന് പിറകെ അടുത്ത അടിയും ബിജെപിക്ക് കിട്ടിയിരിക്കുന്നു. ബിജെപി എംഎല്‍എയായ പ്രീതം ഗൗഡയുടേത് എന്ന് പറയപ്പെടുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയിരിക്കുന്നത്. ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയേയും കുമാരസ്വാമിയേയും കുറിച്ചുളളതാണ് ഓഡിയോ.
ദേവഗൗഡ ഉടന്‍ മരിക്കും
യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോയുടെ ബാക്കി ഭാഗം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ബിജെപി പക്ഷത്തേക്ക് കൂറുമാറാനായി ജെഡിഎസ് എംഎല്‍എയോട് പ്രീതം ഗൗഡ പറയുന്നത് ഇങ്ങനെയാണ്- ദേവഗൗഡ ഉടന്‍ മരിക്കും, മകന്‍ കുമാരസ്വാമി രോഗിയാണ്, ജെഡിഎസ് വൈകാതെ ചരിത്രമാകും''
അക്രമം അഴിച്ച് വിട്ട് അണികൾ
എംഎല്‍എയുടെ ഓഡിയോ വാര്‍ത്താ ചാനലുകള്‍ പുറത്ത് വിട്ടതോടെ ജെഡിഎസ് അണികള്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പ്രീതം ഗൗഡയുടെ ഹാസനിലുളള വീടിന് നേര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടു. പോലീസ് എത്തി ലാത്തി വീശിയാണ് പ്രതിഷേധക്കാരെ പിരിച്ച് വിട്ടത്.
നിയമസഭ പ്രക്ഷുബ്ദം
ആക്രമണത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്താനാണ് ജെഡിഎസ് ശ്രമിച്ചത് എന്നാണ് പ്രീതം ഗൗഡ ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ കര്‍ണാടക നിയമസഭയും പ്രക്ഷുബ്ധമായി. ഗൗഡ കുടുംബത്തിന് നേര്‍ക്ക് യെദ്യൂരപ്പ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.
ഹാസനിൽ ധർണയിരിക്കും
ബിജെപി എംഎല്‍എയെ ഗൗഡ കുടുംബം ആക്രമിക്കുന്നത് നോക്കി നില്‍ക്കാനാവില്ല എന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം. ഹാസനില്‍ പോയി ധര്‍ണയിരിക്കുമെന്നും അവര്‍ തന്നെ ആക്രമിക്കട്ടെ എന്നും യെദ്യൂരപ്പ പറഞ്ഞു. ബിജെപി എംഎല്‍എയുടെ നേര്‍ക്കുളള ആക്രമണത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ഹാസനില്‍ സംഘര്‍ഷ സാധ്യത
അതേസമയം അക്രമം അഴിച്ച് വിടരുത് എന്ന് ജെഡിഎസ് പ്രവര്‍ത്തകരോട് കുമാരസ്വാമി ആവശ്യപ്പെട്ടു. ഹാസനില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്തായാലും കുതിരക്കച്ചവട രാഷ്ട്രീയം വരും ദിവസങ്ങളില്‍ കര്‍ണാടകത്തില്‍ കൂടുതല്‍ നാടകീയ നീക്കങ്ങള്‍ക്ക് കാരണമാകും എന്നാണ് കരുതപ്പെടുന്നത്.
നാല് പേരെ ചാടിച്ചു
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയം കലുഷിതമായത്. സര്‍ക്കാരിനെ വീഴ്ത്താന്‍ കുതിരക്കച്ചവടത്തിന് ബിജെപി തുനിഞ്ഞിറങ്ങി. ഭരണപക്ഷത്ത് നിന്ന് നാല് പേരെ സ്വന്തം ക്യാപില്‍ എത്തിക്കാനും ബിജെപിക്ക് സാധിച്ചു. എന്നാല്‍ തങ്ങള്‍ കുതിരക്കച്ചവടം നടത്തുന്നില്ല എന്നായിരുന്നു ബിജെപി പറഞ്ഞ് കൊണ്ടിരുന്നത്.
കുമാരസ്വാമിയുടെ നീക്കം
ഇതോടെയാണ് കുതിരക്കച്ചവടത്തിന് തെളിവുമായി കുമാരസ്വാമി തന്നെ നേരിട്ട് രംഗത്ത് വന്നത്. ജെഡിഎസ് എംഎല്‍എയെ കൂറുമാറ്റുന്നതിന് വേണ്ടി മകന് 25 കോടിയും എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്ന ഓഡിയോ കുമാരസ്വാമി പുറത്ത് വിട്ടു. വ്യാജമാണെന്ന് ബിജെപി വാദിച്ചെങ്കിലും ശബ്ദം തന്റേത് തന്നെയെന്ന് യെദ്യൂരപ്പ തുറന്ന് സമ്മതിച്ചു.