പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാൻ പോയി, അമളി പറ്റി ദേവേന്ദ്ര ഫട്നാവിസ്, ട്വീറ്റ് വൈറൽ!
Recommended Video
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ അതേ മാര്‍ഗത്തില്‍ നേരിടാനുളള നീക്കത്തിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാറും. നിയമത്തിന് എതിരായ പ്രതിഷേങ്ങള്‍ക്ക് സമാന്തരമായി നിയമത്തെ അനുകൂലിച്ച് കൊണ്ട് റാലികള്‍ നടത്തുകയാണ് ബിജെപി. പൗരത്വ ഭേദഗതിയെ പിന്തുണയ്ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി അമളി പറ്റിയിരിക്കുകയാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്.
പരിപാടിയുടെ വേദിയില്‍ എത്തിയതിന് പിന്നാലെ വന്‍ ജനക്കൂട്ടത്തിന്റെ ചിത്രം ഫട്‌നാവിസ് ട്വിറ്ററില്‍ പങ്കുവെച്ചു. മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും ദേശീയ പതാകകളും കയ്യിലേന്തിയ ജനക്കൂട്ടത്തിന്റെതായിരുന്നു ചിത്രങ്ങള്‍. മുംബൈയിലെ ആസാദ് മൈദാനിലെത്തി, പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന വന്‍ ജനക്കൂട്ടത്തിനൊപ്പം ചേര്‍ന്നു എന്നാണ് ട്വീറ്റില്‍ ഫട്‌നാവിസ് കുറിച്ചത്. #MumbaiSupportsCAA, #IndiaSupportsCAA എന്നീ ഹാഷ് ടാഗുകളും ട്വീറ്റിലുണ്ട്.
എന്നാല്‍ നിമിഷങ്ങള്‍ക്കകം ട്വീറ്റ് അപ്രത്യക്ഷമായി. അതിന് കാരണമുണ്ട്. പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനിറങ്ങിയ ഫട്‌നാവിസിന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന ആസാദ് മൈതാന്‍ യഥാര്‍ത്ഥത്തില്‍ പൗരത്വ നിയമത്തിനെ എതിരെയുളള പ്രതിഷേധം നടക്കുന്ന വേദിയായിരുന്നു. വെള്ളിയാഴ്ച ആസാദ് മൈതാനില്‍ അടക്കം രണ്ടിടത്താണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പരിപാടികള്‍ നടന്നത്.
പൗരത്വ നിയമത്തെ അനുകൂലിച്ച് കൊണ്ടുളള പരിപാടി സംഘടിപ്പിക്കപ്പെട്ടത് ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ ആയിരുന്നു. അമളി പറ്റിയത് വൈറലാകും മുന്‍പ് തന്നെ ഫട്‌നാവിസ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ അതിന് മുന്‍പ് തന്നെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത വിരുതന്മാര്‍ ട്വിറ്ററില്‍ ഫട്‌നാവിസിനെ ട്രോളിത്തുടങ്ങി. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും നുണ പ്രചരിപ്പിക്കുകയാണെന്നും ഇക്കാര്യത്തില്‍ ശിവസേന മൗനം പാലിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും പരിപാടിയില്‍ ഫട്‌നാവിസ് പറഞ്ഞു.