ചിരിച്ച് കോൺഗ്രസ്, വിറച്ച് ബിജെപി! ഫട്നാവിസിനെതിരെ വന്‍ പടയൊരുക്കം! ഖഡ്സെയ്ക്കൊപ്പം ഷിന്‍ഡെയും!
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയടക്കം 9 പേര് എതിരില്ലാതെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇതോടെ മഹാരാഷ്ട്ര സര്‍ക്കാരിനെ ഗ്രസിച്ചിരുന്ന ഭീഷണി ഒഴിവായി. എങ്കിലും സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്ന മട്ടില്ല.
Recommended Video
എംഎല്‍സി തിരഞ്ഞെടുപ്പിനെ ചൊല്ലി ബിജെപി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പങ്കജ മുണ്ടെയ്ക്കും ഏക്നാഥ് ഖഡ്സെയ്ക്കും ശേഷം പ്രമുഖ ബിജെപി നേതാവ് രാം ഷിന്‍ഡേയാണ് ദേവേന്ദ്ര ഫട്നാവിസിനെതിരെ വാളെടുത്തിരിക്കുന്നത്. ഖഡ്സെ കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ബിജെപിക്ക് പുതിയ വെല്ലുവിളി.
ആദ്യം പങ്കജ മുണ്ടെ
മഹാരാഷ്ട്ര ബിജെപിക്കുളളില്‍ ദേവേന്ദ്ര ഫട്നാവിസിനെതിരെ വന്‍ പടയൊരുക്കം തന്നെയാണ് നടക്കുന്നത്. എംഎല്‍സി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥായിക്കാത്തതിനെ തുടര്‍ന്നാണ് ആദ്യം പങ്കജ മുണ്ടെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നത്. തുടര്‍ന്ന പങ്കജയെ കോണ്ഗ്രസിലെത്തിക്കാനുളള ചരട് വലികള്‍ നടന്നു. ഇതോടെ ബിജെപി നേതൃത്വം ദ്രുതഗതിയില്‍ പ്രശ്നപരിഹാരമുണ്ടാക്കി.
പിന്നാലെ ഏക്നാഥ് ഖഡ്സെ
നേരത്തെ പ്രഖ്യാപിച്ച അജിത് ഗോപ്ഛഡെയുടെ സ്ഥാനാര്‍ത്ഥിത്വം അവസാന നിമിഷം ബിജെപി പിന്‍വലിച്ചു. പകരം രമേഷ് കരാഡിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പങ്കജ മുണ്ടെ ഗ്രൂപ്പിലെ നേതാവാണ് രമേഷ്. ഇതോടെ പങ്കജ മുണ്ടെ അയഞ്ഞു. പിന്നാലെ മുന്‍ മന്ത്രിയും കരുത്തനുമായ ഏക്നാഥ് ഖഡ്സെ രംഗത്ത് എത്തി.
പാര്‍ട്ടി അവഗണിച്ചു
സീറ്റിന് വേണ്ടി പരസ്യമായി തന്നെ രംഗത്ത് എത്തിയ ഖഡ്സെയെ പാര്‍ട്ടി അവഗണിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഖഡ്സെയ്ക്ക് മത്സരിക്കാന്‍ ബിജെപി അവസരം നല്‍കിയിരുന്നില്ല. ഇത് മുതല്ക്കേ ഫട്നാവിസിനോട് ഖഡ്സെയ്ക്ക് അതൃപ്തിയുണ്ട്. അന്ന് ഖഡ്സെയുടെ മകള്‍ മത്സരിച്ചെങ്കിലും തോറ്റു.
വിറച്ച് ബിജെപി
എംഎല്‍എസി തിരഞ്ഞെടുപ്പിലും അവഗണിക്കപ്പെട്ടതോടെ ഖഡ്സെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തനിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് ഖഡ്സെ തുറന്നടിച്ചത് ബിജെപി നേതൃത്വത്തെ വിറപ്പിച്ചു. മാത്രമല്ല ഖഡ്സെയെ സ്വാഗതം ചെയ്ത് കൊണ്ട് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറട്ട് രംഗത്ത് വരികയും ചെയ്തു.
തിരിച്ചടിച്ച് പാട്ടീൽ
എന്നാല്‍ കൊവിഡിന് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കള്‍ ബിജെപിയില്‍ എത്തും എന്നുമാണ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ തിരിച്ചടിച്ചത്. എന്നാല്‍ ബിജെപിയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഖഡ്സെയ്ക്ക് പിന്നാലെ മുന്‍ മന്ത്രി കൂടിയായ രാം ഷിന്‍ഡേയും പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തുന്നത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
നാല് പേർക്കും ജയം
രമേഷ് കരാഡ്, ഗോപിചന്ദ് പഡേല്ക്കര്, പ്രവീണ്‍ ദാത്കെ, രണ്‍ജിത് സിംഗ് മോഹിതെ പട്ടീല്‍ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത്. നാല് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ജാത്-ജംകേദ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച രാം ഷിന്‍ഡേ എന്‍സിപിയുടെ രോഹിത് പവാറിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
പരസ്യമായി പ്രതികരണം
തുടര്‍ന്നാണ് എംഎല്‍സിയിലേക്ക് മത്സരിക്കാനുളള താല്പര്യം ഷിന്‍ഡേ അറിയിച്ചത്. എന്നാല്‍ ഷിന്‍ഡേയെ പാര്‍ട്ടി പരിഗണിച്ചില്ല. തുടര്‍ന്ന് ഫേസ്ബുക്കില്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് ഷിന്‍ഡേ. എംഎല്‍എസി തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ടവര്‍ അതില്‍ നിന്ന് ചിലത് മനസ്സിലാക്കുകയും പഠിക്കുകയും വേണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറയുന്നത്.
പങ്കജെ മുണ്ടെ ശരിക്കും പഠിച്ചു
തനിക്ക് തോന്നുന്നത് പങ്കജെ മുണ്ടെ ശരിക്കും പഠിച്ചുവെന്നും അതിനാല്‍ രമേഷ് കരാഡ് ബിജെപിയുടെ നാല് ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഇടം പിടിച്ചു എന്നുമാണ്. തനിക്കും പറ്റ് ചിലര്‍ക്കും ശരിക്ക് പഠിക്കാന്‍ പറ്റിയിട്ടില്ല എന്നാണ് പരിഹാസ രൂപേണെ ഷിന്‍ഡേ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ കലാപക്കൊടി ഉയര്‍ത്തുന്നത് ബിജെപിക്ക് തലവേദന ആയിരിക്കുകയാണ്.
ഉന്നം വെയ്ക്കുന്നത് ഫട്നാവിസിനെ
ഖഡ്സെയും ഷിന്‍ഡേയും അടക്കമുളളവര്‍ ഉന്നം വെയ്ക്കുന്നത് ഫട്നാവിസിനേയും ചന്ദ്രകാന്ത് പാട്ടീലിനേയും. ബിജെപിയിലെ സര്‍വ്വാധികാരികളായി ഇവര്‍ രണ്ട് പേരും മാറുന്നതില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടതിലും ഫട്നാവിസിന്റെ നിലപാടുകളോട് അതൃപ്തിയുളളവര് പാര്‍ട്ടിയിലുണ്ട്. ഈ ഘട്ടത്തില്‍ അതൃപ്തി മറ നീക്കി പുറത്ത് വരുന്ന കാഴ്ചയാണ് കാണുന്നത്.
നിരീക്ഷിച്ച് കോൺഗ്രസ്
അതേസമയം ബിജെപിയിലെ പൊട്ടിത്തെറി കോണ്‍ഗ്രസ് സസൂക്ഷ്മം വീക്ഷിക്കുകായാണ്. ബിജെപിയില്‍ നിന്ന് ഖഡ്സെ അടക്കമുളള നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുളള ശ്രമങ്ങള്‍ ഒരു വശത്ത് കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്നാല്‍ ബിജെപിയില്‍ നിന്നും നേതാക്കളെ എത്തിക്കുന്നതിനോട് മഹാസഖ്യത്തിലെ മറ്റ് കക്ഷികളായ എന്‍സിപിക്കും ശിവസേനയ്ക്കും യോജിപ്പില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.