ഗോവ നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി അധികാരം നിലനിർത്തുമോ? ദേവേന്ദ്ര ഫഡ്നാവിസിന്റെ മറുപടി
ദില്ലി; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോൺഗ്രസ് ആയിരുന്നു. 40 അംഗ നിയമസഭയിൽ 17 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. മറുവശത്ത് ബിജെപിക്ക് ലഭിച്ചത് 13 സീറ്റുകൾ. കോൺഗ്രസ് ഭരണത്തിലേറുമെന്നായിരുന്നു ഏറെ കുറെ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ അവസാന മണിക്കൂറിൽ അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി ഗോവ ഭരണം പിടിച്ചു. രണ്ട് പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയായിരുന്നു ബിജെപി അധികാരത്തിലേറിയത്.വൈകാതെ തന്നെ കോൺഗ്രസിലെ 10 എംഎൽഎമാരെ മറുകണ്ടം ചാടിച്ച് സംസ്ഥാന ഭരണം ബിജെപി സുരക്ഷിതമാക്കുകയും ചെയ്തു.
എന്നാൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാണോ?സംസ്ഥാനത്തെ ബിജെപിയുടെ പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും നിലവിൽ ഗോവയുടെ ചുമതലയുമുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്.

സംസ്ഥാനത്ത് ഇക്കുറിയും ബിജെപിക്ക് തന്നെ അധികാര തുടർച്ച ലഭിക്കുമെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ജനം വോട്ട് നൽകും, ഫഡ്നാവിസ് ഗോവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ഗോവിയിൽ ബിജെപി നേരിടുന്ന പ്രധാന ആശങ്ക ഫഡ്നാവിസ് പങ്കുവെച്ചു. അന്തരിച്ച മുൻ ഗോവൻ മുഖ്യമന്ത്രി മനോഹർ പരീഖറിന്റെ അസാന്നിധ്യം. 2017 ൽ ഗോവയിൽ ബിജപെി അധികാരത്തിലേറുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയായിരുന്നു പരീഖർ.. പ്രാദേശിക പാർട്ടികളായ മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരുടെ പിന്തുണ ബിജെപിക്ക് ലഭിച്ചതിന് പിന്നിലും പരീഖറിന്റെ സ്വാധീനം ഉണ്ടായിരുന്നു.

അതേസമയം നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും ഫഡ്നാവിസ് അഭിപ്രായപ്പെട്ടു. എന്നാൽ അടുത്ത തവണ സാവന്ദിനെ മുൻനിർത്തിയാകില്ല തിരഞ്ഞെടുപ്പ് നടത്തുകയെന്ന സൂചനയാണ് ഫഡ്നാവിസ് നൽകുന്നത്. ഉചിതമായ സമയത്ത് ഉചിതമായ തിരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നായിരുന്നു അടുത്ത മുഖ്യമന്ത്രി ആരാകുമെന്നുള്ള ചോദ്യത്തിന് ഫഡ്നാവിസ് നൽകിയ മറുപടി.

അതിനിടെ ഇത്തവണ മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിന് പാർട്ടി പാർലമെന്ററി ബോർഡ് ആണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നേരത്തേ ബിജെപിയെ പിന്തുണച്ച ഗോവ ഫോർവേഡ് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. തുടർന്ന് ഈ വർഷം ഏപ്രിലിൽ എൻഡിഎ സഖ്യം അവസാനിപ്പിക്കുകയാണെന്ന് മുൻ ഉപമുഖ്യമന്ത്രിയും ഗോവ ഫോർവേഡ് പാർട്ടി പ്രസിഡന്റ് വിജയ് സർദേശായി പറഞ്ഞിരുന്നു.

ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ ഞങ്ങൾ അംഗീകരിക്കുന്നില്ല. മനോഹർ പരീക്കറും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മാത്രമാണ് ഞങ്ങൾ അവരുമായി സഖ്യമുണ്ടാക്കിയതിന് കാരണം. എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ബിജെപി ഗോവയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സർദേശായിയുടെ വിമർശനം.നിലവിൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യത തേടുകയാണ് ജിഎഫ്പി. ബിജെപിക്കെതിരെ കൈകോർക്കാൻ തയ്യാറാണെന്ന് സർദേശായി വ്യക്തമാക്കിയിരുന്നുവെങ്കിലും കോമ്‍ഗ്രസ് ഇതുവരെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Recommended Video

അതേസമയം മറ്റൊരു സഖ്യകക്ഷിയായ എംജിപി നിലവിൽ ആം ആദ്മിയുമായി സഖ്യത്തിനുള്ള സാധ്യത തേടുകയാണ്. നേരത്തേ സഖ്യകക്ഷിയായിരിക്കുമ്പോൾ തന്നെ എംജിപിയുടെ രണ്ട് എംഎൽഎമാരെ ബിജെപി അടർത്തിയെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടി എൻഡിഎ ബന്ധം അവസാനിപ്പിച്ചത്.












Click it and Unblock the Notifications