തിരഞ്ഞെടുപ്പ് കേസിൽ ദേവേന്ദ്ര ഫട്നാവിസിനെ കുരുക്കി സുപ്രീം കോടതി! നിർണായക ഉത്തരവ്!
ദില്ലി: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിന് കുരുക്ക് മുറുകുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ ഫട്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
2019ല്‍ ഫട്‌നാവിസ് നയിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒരുമിച്ച് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കിയത് ഫട്‌നാവിസിന് വന്‍ തിരിച്ചടിയായി. പിന്നാലെ തെറ്റായ സത്യവാങ്മൂലം നല്‍കിയ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവ് ഫ്ടാനാവിസിന് ഇരുട്ടടിയായിരിക്കുകയാണ്.
വിചാരണ നേരിടണം
2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്ന് മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന പരാതിയാണ് ദേവേന്ദ്ര ഫ്ടാനാവിസിന് കുരുക്കായിരിക്കുന്നത്. ഈ കേസിൽ ദേവേന്ദ്ര ഫട്‌നാവിസ് ക്രിമിനല്‍ വിചാരണ നേരിടണം എന്ന് നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു.
ഹർജി കോടതി തളളി
ഈ ഉത്തരവിന് എതിരെയാണ് ദേവേന്ദ്ര ഫ്ട്‌നാവിസ് സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന ഫട്‌നാവിസിന്റെ ഹര്‍ജി സുപ്രീം കോടതി തളളി. ഫട്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 2014ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ച് വെച്ചു എന്നാണ് ഫട്‌നാവിസിന് എതിരെയുളള പരാതി.
രണ്ട് കേസുകൾ
നേരത്തെ നാഗ്പൂര്‍ കോടതി ഫട്‌നാവിസിനോട് കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ക്ക് രണ്ട് കേസുകളാണ് ഫട്‌നാവിസിന് എതിരെയുളളത് എന്നാണ് ആരോപണം. ഒന്ന് 1996ലേയും രണ്ടാമത്തേത് 1998ലേതുമാണ്. രണ്ട് കേസുകളിലും അന്ന് എംഎല്‍എ ആയിരുന്ന ഫട്‌നവിസിന് മേല്‍ കുറ്റം ചുമത്തിയിരുന്നില്ല.
കേസുകൾ മറച്ച് വെച്ചു
കഴിഞ്ഞ വര്‍ഷമാണ് നാഗ്പൂരിലുളള ഒരു അഭിഭാഷകന്‍ സതീഷ് ഉകെ ആണ് ഫട്‌നാവിസിന് എതിരെ വിചാരണ നടപടികള്‍ തുടങ്ങണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2014ല്‍ നാഗ്പൂരില്‍ നിന്ന് മത്സരിക്കാന്‍ നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പഴയ കേസുകളുടെ കാര്യം മറച്ച് വെച്ചു എന്നാണ് ഫ്ടാനാവിസിനെതിരെ ഉയര്‍ന്ന ആരോപണം.
കേസ് രാഷ്ട്രീയ പ്രേരിതം
എന്നാല്‍ നാഗ്പൂര്‍ കോടതി സതീഷ് ഉകെയുടെ ഹര്‍ജി തളളിയിരുന്നു. ബോംബെ ഹൈക്കോടതി ഈ വിധി ശരി വെക്കുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബറില്‍ സുപ്രീം കോടതിയാണ് ഫട്‌നാവിസ് വിചാരണ നേരിടണം എന്ന് ഉത്തരവിട്ടത്. തുടര്‍ന്ന് നാഗ്പൂര്‍ കോടതി ഫട്‌നാവിസിന് നോട്ടീസ് അയച്ചു. തനിക്കെതിരെയുളള കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഫട്‌നാവിസ് ആരോപിക്കുന്നത്.