ജയ്ശ്രീറാം മുഴക്കി ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടകരുടെ തിരക്ക്; പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷാവീഴ്ച്ച
കൊല്‍ക്കത്ത: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നിരിക്കുകയാണ്. 50 പേരാണ് ഇതുവരേയും കൊറോണ രോഗത്തെ തുടര്‍ന്ന് ഇന്ത്യയില്‍ മരണപ്പെട്ടത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും രാമവനവമിയോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ വിവിധ ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് തീര്‍ത്ഥാടകരുടെ തിരക്കാണ്. ജയ്ശ്രീ റാം മുഴക്കിയാണ് ആളുകള്‍ ക്ഷേത്രങ്ങളിലേക്കെത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള രാമക്ഷേത്രങ്ങളില്‍ ഭക്തരുടെ വലിയ വരിയാണ് ഇന്ന് പ്രത്യക്ഷപ്പെട്ടത്. രാമനവമിയോടനുബന്ധിച്ച് ക്ഷേത്രത്തിനുള്ളില്‍ പൂജ നടക്കുന്നുണ്ടെങ്കിലും ഭക്തരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല. ഇവിടങ്ങളിലെല്ലാം പൊലീസെത്തി ആളുകളെ പിരിച്ച് വിടാനുള്ള ശ്രമത്തിലാണ്.
എന്നാല്‍ വര്‍ഷങ്ങളായി നടക്കാറുള്ള രാമ നവമിഘോഷയാത്ര ഇത്തവണ നടത്തുന്നില്ല. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഘോഷയാത്ര നടക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ പലജില്ലകളിലെ ക്ഷേത്രങ്ങളിലും വലിയ നിരതന്നെയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പൊലീസ് എത്തി ഇവരെ പിരിച്ചു വിടുകയായിരുന്നു. ആരും കൂട്ടം കൂടി നില്‍ക്കരുതെന്നും എല്ലാവരും എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു പോകണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും മടങ്ങിയവര്‍
ക്ഷേത്രങ്ങളിലെ പുരോഹിതന്മാരോടും സാമൂഹിക അകലം പാലിക്കാന്‍ കൊല്‍ക്കത്ത പൊലീസ് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഭക്തര്‍ ഒത്തുകൂടുന്നത് തടയണമെന്നും പൊലീസ് പുരോഹിതര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്തര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ക്ഷേത്ര കവാടങ്ങള്‍ അടച്ചിടുകയായിരുന്നു.
അതേസമയം ചായക്കടകളില്‍ കൂട്ടം കൂടി നിന്ന പ്രദേശ വാസികളെ പിരിച്ചു വിടാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും നേരെ പ്രദേശവാസികള്‍ അക്രമം അഴിച്ചു വിട്ട സംഭവവും ഉണ്ടായി. മിഡ്‌നാപൂരിലെ ഗോല്‍ത്തോരയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റുകയും ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊവിഡിനെ തുരത്താൻ മോദിയുടെ വാർ റൂം, 18 മണിക്കൂർ ജോലി, കരുത്തായി 11 ടീമുകൾ!
ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തീര്‍ന്നതിന് പിന്നാലെ ജനങ്ങള്‍ റേഷന്‍ കാര്‍ഡ് ഉടമയെ മര്‍ദിച്ച സംഭവവുമുണ്ടായി. ഉല്‍പ്പന്നങ്ങള്‍ തീര്‍ന്നുവെന്ന് കടയുടമ കള്ളം പറയുകയാണെന്നും അദ്ദേഹം അവയെല്ലാം പൂഴ്ത്തി വെക്കുകയും ചെയ്യുകയാണെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. തുടര്‍ന്ന് കടയുടമയെ ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.