യുഎസ് എംബസി വാഹനങ്ങള്‍ക്കെതിരെ കേസ്
ദില്ലി: ഇന്ത്യ യുസ് നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിയ്ക്കയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരോട് പുലര്‍ത്തുന്ന അതേ സമീപനം തന്നെ ഇന്ത്യയിലുള്ള അമേരിയ്ക്കന്‍ നയതന്ത്രജ്ഞരോടും പുലര്‍ത്താനാണ് ഇന്ത്യ ശ്രമിയ്ക്കുന്നത്. ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ അമേരിയ്ക്കയോടുള്ള പ്രതികാരം ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന് യുഎസ് എംബസിയിലെ പത്ത് വാഹനങ്ങള്‍ക്കെതിരെ ദില്ലി പൊലീസ് കുറ്റം ചുമത്തി.
സാധാരണയായി വിദേശ നയതന്ത്രഞ്ജരോട് പുലര്‍ത്തുന്നത ഉദാര സമീപനം ഇനി വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ട്രാഫിക് നിയമങ്ങള്‍ പാലിയ്ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നിലപാടെടുക്കാനാണ് തീരുമാനം.
കാറുകളില്‍ നിറമുള്ള ഗ്ളാസുകള്‍ ഉപയോഗിയ്ക്കുക, അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുക, എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എംബസി വാഹനങ്ങള്‍ക്കെതിരെയുള്ളത്. യുഎസ് എംബസി വാഹനങ്ങളെ പ്രത്യേകം നിരീക്ഷിയ്ക്കാനാണ് ദില്ലി പൊലീസിന്റെ നീക്കം.
മുന്‍പ് മദ്യപിച്ച് വാഹനമോടിച്ചാലും എംബസി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ മദ്യപിച്ച് വാഹനമോടിയ്ക്കുന്നതിനെതിരെയും ശക്തമായ നിലപാടെടുക്കും.
വിസയില്‍ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ കുറ്റം ചുമത്തുകയും നയതന്ത്ര പരിഗണന ഇല്ലാതെ പെരുമാറുകയും ചെയ്ത അമേരിയ്ക്കയുടെ നടപടിയാണ് ബന്ധം വഷളാകാന്‍ കാരണം. ഡിസംബര്‍ 12 നാണ് ദേവയാനിയെ അമേരിയ്ക്ക അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ കുറ്റം ചുമത്തി. തുടർന്ന് ദേവയാനി തിരികെ ഇന്ത്യയിലെത്തുകയും ചെയ്തു.