മധ്യകേരളത്തില്‍ ആറു മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് യുഡിഎഫ്; ഇടത് വിജയം ഉറപ്പിക്കുന്നത് 2 ഇടത്ത്
Recommended Video
കൊച്ചി: പോളിങ് ശതമാനം ഉയര്‍ന്നതോടെ മധ്യകേരളത്തിലെ ആറ് മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ്. പോളിങ് ഉയര്‍ന്നപ്പോഴൊക്കെ മധ്യകേരളത്തിലെ മണ്ഡലങ്ങള്‍ തങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നതാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
മോദിക്കെതിരെ രൂക്ഷ വിമര്‍ശനം: രാഹുലിന് പ്രശംസ.. രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷ: വിജേന്ദര്‍ സിങ്
മറുവശത്ത് ആലപ്പുഴയും ചാലക്കുടിയും ഉറപ്പായും ജയിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. മറ്റു നാല് മണ്ഡലങ്ങളിലും ഇടത് കേന്ദ്രങ്ങള്‍ പ്രതീക്ഷ വെക്കുന്നു. ജയിച്ചില്ലെങ്കിലും തൃശൂരില്‍ രണ്ടാംസ്ഥാനമെങ്കിലും കിട്ടുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. മൊത്തത്തില്‍ മധ്യകേരളത്തില്‍ യുഡിഎഫിനാണ് പ്രതീക്ഷ കൂടുതല്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..
നൂറ് ശതമാനം വിജയം
എറണാകുളം, കോട്ടയം, ഇടുക്കി ഈ മൂന്ന് മണ്ഡലങ്ങളിലുമാണ് യുഡിഎഫ് നൂറ് ശതമാനം വിജയം ഉറപ്പിക്കുന്നത്. മണ്ഡലങ്ങളുടെ പരമ്പരാഗത സ്വഭാവവും അനുകൂല രാഷ്ട്രീയ സാഹചര്യവും ചേരുമ്പോള്‍ ഒരു ലക്ഷമോ അതിനു മുകളിലോ ഭൂരിപക്ഷം ലഭിക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.
ഇടുക്കിയില്‍
ഇടുക്കിയില്‍ ഇത്തവണ 76.27 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 75 ശതമാനത്തിലേറെ പോളിങ് നടന്നപ്പോഴെല്ലാം ഒരു ലക്ഷത്തിനുമുകളില്‍ ഭൂരിപക്ഷം നേടാന്‍ ഇടുക്കിയില്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ഇത്തവണ അതേ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
2014 ല്‍
കസ്തൂരിരംഗന്‍ പ്രശ്നം കത്തിനിന്ന സമയത്തായിരുന്നു 2014 ല്‍ യുഡിഎഫ് കോട്ടയായ ഇടുക്കി ജോയ്സ് ജോര്‍ജ്ജിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തത്. എന്നാല്‍ ഇത്തവണ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ ഏറെ മാറിയിട്ടുണ്ട്. കോതമംഗലത്തും ഉടുമ്പൻചോലയിലും പോളിംഗ് ശതമാനം ഉയർന്നത് മാത്രമാണ് ഇടതു പക്ഷം അനുകൂല ഘടകമായി കാണുന്നത്.
തൃശൂരില്‍
കടുത്ത മത്സരം നടക്കുന്ന തൃശൂരില്‍ ഭൂരിപക്ഷം കുറഞ്ഞാലും ടിഎന്‍ പ്രതാപന്‍ വിജയിച്ചു കയറുമെന്ന് തന്നെയാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. സുരേഷ് ഗോപിയുടെ താരപ്രഭാവവും ശബരിമല വിഷയവും ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കുമെങ്കിലും ന്യൂനപക്ഷ വോട്ടുകളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
ചാലക്കുടി
ചാലക്കുടി മണ്ഡലത്തിലെത്തുമ്പോള്‍ പെരുമ്പാവൂർ, ആലുവ, കുന്നത്തുനാട്, അങ്കമാലി മേഖലകളിൽ വോട്ടിംഗ് ഉയർന്നതിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എന്നാൽ സഭയുടെ പിന്തുണ വഴി ഇന്നസെന്‍റിന് വീണ്ടും വിജയിച്ച് കയറാന്‍ കഴിയുമെന്ന് ഇടതുപക്ഷവും കണക്കുകൂട്ടുന്നു.
എറണാകുളത്ത്
പി രാജീവിലുടെ ഇടതുമുന്നണി ശക്തമായ മത്സരം കാഴ്ച്ചവെക്കുന്ന എറണാകുളത്ത് രാഷ്ട്രീയമായി കോൺഗ്രസിനുള്ള അടിത്തറ ഹൈബി ഈഡനെ തുണയ്ക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ബിജെപിക്ക് വേണ്ടി കണ്ണന്താനം മത്സരിക്കുന്നുണ്ടെങ്കിലും നിർണായകമാകില്ലെന്ന് ഇരുമുന്നണികളും കണക്കുകൂട്ടുന്നത്.
കോട്ടയത്ത്
കോട്ടയത്ത് ഭൂരിപക്ഷം ഒരുലക്ഷത്തിന് മുകളില്‍ ഉയരുമെന്ന് തന്നെയാണ് യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നത്. പാലാ, പിറവം, കോട്ടയം, പുതുപ്പളളി മണ്ഡലങ്ങളിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസ് നേടുന്ന വോട്ടുകളും നിര്‍ണ്ണായകമാണ്.
ഇടുതമുന്നണിക്ക് പ്രതീക്ഷ
ശക്തികേന്ദ്രമായ വൈക്കത്ത് പോളിങ് ശതമാനം വർധിച്ചതാണ് ഇടുതമുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യം. യുഡിഎഫിനുള്ളിലെ പടലപ്പിണക്കങ്ങൾ തിരിച്ചടിയാകുമെന്നും ഇടതുപക്ഷം കണക്ക് കൂട്ടുന്നു.
മാവേലിക്കരയില്‍
മാവേലിക്കരയില്‍ സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷിന് 50000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് യുഡിഎഫ് പറയുന്നത്. കേരളാ കോണ്‍ഗ്രസ് ബി ക്ക് സ്വാധീനമുള്ള കുന്നത്തൂർ, പത്തനാംപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളിൽ പോളിങ് ഇയര്‍ന്നതാണ് ഇടതുമുന്നിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
ക്ലീന്‍ ഇമേജ്
എഎം ആരിഫിന്‍റെ ക്ലീന്‍ ഇമേജിലും സിപിഎം സംഘടനാ ബലത്തിലുമാണ് ഇടതുമുന്നണി പ്രതീക്ഷ പുലര്‍ത്തുന്നത്. മുസ്ലിം സമുദായം നിര്‍ണ്ണായകമായ മണ്ഡലങ്ങള്‍ തങ്ങളെ പിന്തുണച്ചെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.
അനുകൂല ഘടകം
യുഡിഎഫിന്‍റെ രാഷ്ട്രീയ അടിത്തറയും ഷാനിമോൾ ഉസ്മാന്‍റെ സാന്നിദ്ധ്യവും തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. സ്ത്രീവോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിലേക്ക് എത്തിയതും തീരദേശ മേഖലകളിലെ ഉയർന്ന പോളിങും യുഡിഎഫ് അനുകൂല ഘടകമായി കാണുന്നു.
മമ്മൂട്ടിക്കെതിരെ കണ്ണന്താനം; താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്കോ, ആ പരാമര്‍ശം അപക്വം