അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഫെബ്രുവരി 28 വരെ നീട്ടി വ്യോമയാന മന്ത്രാലയം
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഫെബ്രുവരി 28 വരെയാണ് നിയന്ത്രണം നീട്ടിയത്. അതേസമയം നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ തുടരും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സിവില്‍ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
കൊവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 2020 മാര്‍ച്ച് 23 മുതല്‍ ഇന്ത്യയിൽ ഷെഡ്യൂൾഡ് ഇന്റർനാഷണൽ പാസഞ്ചർ സർവീസുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഇക്കാലയളവില്‍ യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ 24 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറുകൾ രൂപീകരിച്ചിരുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു എയർ ബബിൾ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾക്ക് അവരുടെ പ്രദേശങ്ങൾക്കിടയിൽ അവരുടെ എയർലൈൻസിന് പ്രവർത്തിപ്പിക്കാൻ സാധിക്കും.
അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകളുടെയും പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകളുടെയും പ്രവർത്തനത്തെ നിയന്ത്രണം ബാധിക്കില്ലെന്നും ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. അതേസമയം കേന്ദ്ര അഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ മാര്‍ഗേഖ പ്രകാരം കണ്ടെയെന്‍റ്മെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.