അദ്ദേഹമാണ് എതിരാളി എന്നറിഞ്ഞിരുന്നെങ്കിൽ സണ്ണി ഡിയോളിനെ പിന്തിരിപ്പിക്കുമായിരുന്നുവെന്ന് ധർമേന്ദ്ര
ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരവധി താരങ്ങളാണ് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. കോൺഗ്രസിനേക്കാൾ കൂടുതൽ താരസ്ഥാനാർത്ഥികളുള്ളത് ബിജെപിക്കാണ്. പഞ്ചാബിലെ ഗുർദാസ്പൂർ തിരിച്ച് പിടിക്കാൻ ബിജെപി നിയോഗിച്ചത് ബോളിവുഡിലെ സൂപ്പർതാരം സണ്ണി ഡിയോളിനേയാണ്. സണ്ണിയുടെ ബിജെപി ബന്ധം നേരത്തെ ചർച്ചയായിട്ടുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്.
ആറാം ഘട്ടം കോൺഗ്രസിന്റേത്; ബിജെപിക്ക് നഷ്ടം നേടിയതിനേക്കാൾ അധികം, വരുണും മനേകയും വീഴുമോ?
രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി മുന്നോട്ട് കൊണ്ടുപോവുകയാണ് സണ്ണി. പ്രമുഖ നേതാക്കളെല്ലാം സണ്ണി ഡിയോളിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. എന്നാൽ സണ്ണി ഡിയോൾ സ്ഥാനാർത്ഥി ആകേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവും പ്രമുഖ ബോളിവുഡ് നടനുമായ ധർമേന്ദ്ര. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ബിജെപിയിൽ
30 വർഷക്കാലമായി ബോളിവുഡ് സിനിമയിലെ സുപരിചിത മുഖമാണ് സണ്ണി ഡിയോൾ. ബിജെപി അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് തള്ളിക്കളയുകയായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ ഏപ്രിൽ 23നാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
പിതാവിന്റെ പാതയിൽ
സണ്ണി ഡിയോളിന്റെ പിതാവും പ്രമുഖ നടനുമായ ധർമേന്ദ്രയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. . 2004 ല് രാജസ്ഥാനിലെ ബിക്കാനീറില് മത്സരിച്ച അദ്ദേഹം ജയിച്ചിരുന്നു. ഭാര്യയും നടിയുമായ ഹേമാമാലിനും ഇത്തവണ ബിജെപി ടിക്കറ്റില് ഉത്തർപ്രദേശിലെ മതുരയിൽ നിന്നും ജനവിധി തേടുന്നുണ്ട്. തന്റെ പിതാവ് വാജ്പേയിയുമായി ചേർന്ന് പ്രവർത്തിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ബിജെപി പ്രവേശന വേളയിൽ സണ്ണി ഡിയോൾ പറഞ്ഞത്.
മത്സരിക്കേണ്ടിയിരുന്നില്ല
മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജാഖർക്കെതിരെയാണ് ഗുർദാസ്പൂിൽ സണ്ണി ഡിയോൾ മത്സരിക്കുന്നത്. അദ്ദേഹമാണ് എതിർ സ്ഥാനാർത്ഥിയെന്ന് അറിഞ്ഞിരുന്നെങ്കിൽ ഗുർദാസ്പൂരിൽ നിന്നും മത്സരിക്കാൻ സണ്ണി ഡിയോളിനെ അനുവദിക്കില്ലായിരുന്നുവെന്നാണ് ധർമേന്ദ്ര പറഞ്ഞത്. എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
സഹോദരനെ പോലെ
ബൽറാം ജാഖർ എനിക്ക് സഹോദരനെ പോലെയാണ് അദ്ദേഹത്തിന്റെ മകൻ സുനിൽ ജാഖറാണ് ഗുർദാസ്പൂരിൽ മത്സരിക്കുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ അവിടെ മത്സരിക്കാൻ സണ്ണിയെ അനുവദിക്കില്ലായിരുന്നു. രാഷ്ട്രീയത്തിൽ പുതുമുഖമായ സണ്ണിക്ക് രാഷ്ട്രീയത്തിൽ അനുഭവ സമ്പത്തുള്ള സുനിൽ ജാഖറോട് സംവാദം നടത്താനുള്ള കഴിവില്ല. അദ്ദേഹത്തിന്റെ പിതാവും ധാരാളം അനുഭവ സമ്പത്തുള്ള നേതാവാണ്. ഞങ്ങൾ സിനിമയിൽ നിന്നും വരുന്നവരാണ്. പക്ഷെ തങ്ങൾ ഇവിടെ വന്നിരിക്കുന്നത് സംവാദത്തിനല്ലെന്നും ഈ മണ്ണിനെ സ്നേഹിക്കുന്നതുകൊണ്ട് ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനാണെന്നും ധർമേന്ദ്ര കൂട്ടിച്ചേർത്തു.
തുറന്ന് സമ്മതിച്ച് സണ്ണി
ബിജെപിയുടെ പതിവ് പ്രചാരണ വിഷയങ്ങളൊന്നും ആയുധമാക്കാതെയാണ് സണ്ണി ഡിയോൾ വോട്ട് തേടുന്നത്. താൻ രാഷ്ട്രീയത്തിൽ പുതിയതാണെന്നും ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചോ ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചോ സംസാരിക്കാൻ തനിക്ക് അറിയില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സണ്ണി തുറന്ന് സമ്മതിച്ചിരുന്നു. ജനസേവനം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് സണ്ണി പറയുന്നു.
സമ്മർദ്ദത്തിന് വഴങ്ങിയല്ല
ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല താൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സണ്ണി ഡിയോൾ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ ഭീഷണിക്ക് വഴങ്ങിയാണ് സണ്ണി മത്സരിക്കുന്നതെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം
കോടികളുടെ കള്ളപ്പണ നിക്ഷേപമുള്ള സണ്ണി ഡിയോൾ ഗുർദാസ്പൂരിൽ നിന്നും ബിജെപിക്ക് വേണ്ടി മത്സരിച്ചില്ലെങ്കിൽ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ആരോപണം. ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാനറിയില്ലെന്ന സണ്ണിയുടെ മറുപടിയേയും സിംഗ് പരിഹസിച്ചിരുന്നു. നാട്ടിൽ നടക്കുന്നത് എന്താണെന്ന് അറിയാൻ വല്ലപ്പോഴും ടിവി കാണുകയോ പത്രം വായിക്കുകയോ ചെയ്യണമെന്നായിരുന്നു വിമർശനം.
ഏഴാം ഘട്ടത്തിൽ
മെയ് 19ന് ഏഴാം ഘട്ടത്തിലാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രമാണ് ഗുർദാസ്പൂർ. 1998,1999, 2004, 2014 തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിനോദ് ഖന്നയാണ് ഗുർദാസ്പൂരിൽ വിജയിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സുനിൽ ജാഖർ ഇവിടെ വിജയിക്കുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ