മമതയ്ക്ക് ശേഷം കേന്ദ്രത്തിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി.. ഗവർണറുടെ വീടിന് മുന്നിൽ രാത്രി മുതൽ ധർണ
ചെന്നൈ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രാവാളിനും ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്ന യുദ്ധ പ്രഖ്യാപനം നടത്തി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. പുതുച്ചേരി ഗവര്‍ണറായ കിരണ്‍ ബേദി സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന് ഇടങ്കോലിടുന്നു എന്നാരോപിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ബുധനാഴ്ച രാത്രി മുതല്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നില്‍ മുഖ്യമന്ത്രി തന്റെ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം ധര്‍ണ നടത്തുകയാണ്..
ഭരണകക്ഷിയായ ഡിഎംകെയുടെ എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം സമരത്തിനിറങ്ങി. പുതുച്ചേരി സര്‍ക്കാരിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി അനുവദിക്കുന്നില്ല എന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നും നാരായണ സ്വാമി ആരോപിച്ചു.
സര്‍ക്കാര്‍ മുന്നോട്ട് വെച്ച 39 ഇന ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാണ് നാരായണ സ്വാമിയുടേയും കൂട്ടരുടേയും ആവശ്യം. ആവശ്യങ്ങള്‍ ഗവര്‍ണര്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും നാരായണ സ്വാമി വ്യക്തമാക്കുന്നു. മന്ത്രിമാര്‍ക്കൊപ്പം ഗവര്‍ണറുടെ വീടിന് മുന്നിലാണ് മുഖ്യമന്ത്രി രാത്രി കിടന്നുറങ്ങിയത്. ഇതിന്റെ ചിത്രവും നാരായണ സ്വാമി ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ കിരണ്‍ ബേദി കൈ കടത്തുന്നു എന്ന് നാരായണ സ്വാമി ആരോപിക്കുന്നു. മാത്രമല്ല സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പല ക്ഷേമ പ്രവര്‍ത്തനങ്ങളും ഗവര്‍ണര്‍ തടയുകയും ചെയ്യുന്നു. 39 ഇന നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെങ്കിലും ഇത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് ധര്‍ണയിലേക്ക് കടന്നിരിക്കുന്നത്. പുതുച്ചേരിയില്‍ ഏറെ നാളായി ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധത്തിന്റെ ബാക്കിയാണ് പുതിയ സമരം.