കാട്ടിൽ അഴുകിയ നിലയിൽ വജ്രവ്യാപാരിയുടെ മൃതദേഹം, പ്രമുഖ നടിക്ക് കുരുക്ക് മുറുകുന്നു
മുംബൈ: പ്രമുഖ വജ്രവ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ നടിക്ക് കുരുക്ക് മുറുകുന്നു. മുംബൈയിലെ പ്രമുഖ വജ്രവ്യാപാരിയായ രാജേശ്വര്‍ ഉഡാനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പ്രമുഖ നടി സംശയ നിഴലില്‍ ഉളളത്. ഈ നടിയെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയാണ്.
നടിയുമായി കൊല്ലപ്പെട്ട വജ്രവ്യാപാരിക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. നടിയുടെ ഫോണിലെ രഹസ്യങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണിപ്പോള്‍ അന്വേഷണ സംഘം.
വജ്രവ്യാപാരിയുടെ കൊലപാതകം
നവംബര്‍ 28ന് കാണാതായ ഉഡാനിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പന്‍വേലിലെ കാട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഉഡാനിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്ക് വിനോദ രംഗത്തെ നടിമാരും മോഡലുകളും ഡാന്‍സ് ബാര്‍ നര്‍ത്തകികളും അടക്കം നിരവധി സ്ത്രീകളുമായി ബന്ധമുളളതായി പോലീസ് കണ്ടെത്തിയിരുന്നു.
നടി കുരുക്കിൽ
ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഹിന്ദി സിനികളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയായ ദേവലീന ഭട്ടാചാര്യയേയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവ ദിവസം നടി ഉഡാനിക്കൊപ്പം കാറില്‍ യാത്ര ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. നടിയുമായി ഇയാള്‍ക്ക് വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.
രഹസ്യമാക്കി പോലീസ്
മാത്രമല്ല ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. നടിയെ കസ്റ്റഡിയിലെടുത്ത് പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വജ്രവ്യാപാരിയുടെ കൊലപാതകവുമായി നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരം ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല. പോലീസ് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുന്നു എന്നത് സംഭവത്തിന്റെ ദുരൂഹതയേറ്റുന്നു.
ഫോറൻസിക് പരിശോധന
നടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഉഡാനിയുടെ കൊലപാതകത്തിന്റെ സൂചനകളിലേക്ക് വെളിച്ചം വീശുന്ന തരത്തിലുളള ഫോട്ടോകളോ ഫോണ്‍ കോള്‍ വിവരങ്ങളോ മെസ്സേജുകളോ നടി തന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഫോറന്‍സിക് പരിശോധന.
രണ്ട് പേർ അറസ്റ്റിലായി
ബിജെപി നേതാവ് സച്ചിന്‍ പവാര്‍, പോലീസ് കോണ്‍സ്റ്റബില്‍ ദിനേശ് പവാര്‍ എന്നിവര്‍ കൊലക്കേസില്‍ അറസ്റ്റിലാണ്. സച്ചിന്‍ പവാര്‍ കൊലപാതകത്തിലെ മുഖ്യപങ്കാളി എന്നാണ് വിവരം. കൊല നടത്തിയ ശേഷം മൃതദേഹം നീക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും ദിനേശ് കൂട്ട് നിന്നു. എന്നാല്‍ ഇവര്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. എന്ന് മാത്രമല്ല പരസ്പരം കുറ്റം ആരോപിക്കുന്നു എന്നതും പോലീസിനെ കുഴക്കുന്നു.