മോദിക്ക് മാത്രമല്ല, ദീദി എല്ലാവർക്കും സമ്മാനങ്ങളയക്കും, മോദി-ദീദി സൗഹൃദത്തിന് മറുപടിയുമായി തൃണമൂൽ
ദില്ലി: ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിൽ അധികം ആർക്കും തന്നെക്കുറിച്ച് അറിയില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. രാഷ്ട്രീയത്തിന് പുറത്തുള്ള തന്റെ വ്യക്തി ബന്ധങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമെല്ലാം മോദി മനസ് തുറന്നു. രാഷ്ട്രീയത്തിൽ ബദ്ധവൈരികളാണെങ്കിലും വ്യക്തി ജീവിതത്തിൽ സൗഹൃദം കാത്തു സൂക്ഷിക്കുന്ന പ്രതിപക്ഷ നേതാക്കളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി.
അക്കൂട്ടത്തിൽ കൗതുകം ഉണർത്തുന്ന ഒരു വെളിപ്പെടുത്തലായിരുന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയുമായുള്ള അടുപ്പം. എല്ലാ വർഷവും ദീദീ തനിക്ക് കുർത്തകൾ അയക്കാറുണ്ടെന്നാണ് അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് തലയ്ക്ക് മീതെ മോദിയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് തൃണമൂൽ കോൺഗ്രസ്.
പിണറായി വിജയന്‍ വോട്ട് ചെയ്ത സര്‍ക്കാര്‍ സ്കൂളിന്‍റെ ദുരവസ്ഥ'; പ്രചരണങ്ങളിലെ സത്യാവസ്ഥ ഇതാണ്
കടുത്ത വിമർശക
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകയാണ് മമതാ ബാനർജി. ബിജെപിക്കെതിരെ പടനയിക്കാനൊരുങ്ങുന്ന പ്രതിപക്ഷ നേതാക്കളുടെ നിരയിലെ പ്രധാനി. തരം കിട്ടുമ്പോഴൊക്കെ നരേന്ദ്ര മോദിയെ കടന്നാക്രമിക്കുന്ന നേതാവാണ് മമതാ ബാനർജി.
സൗഹൃദം
രാഷ്ട്രീയത്തിൽ കടുത്ത ശത്രുക്കളാണെങ്കിലും മമതാ ബാനർജിയുമായി മികച്ച ബന്ധമുണ്ടെന്നാണ് അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞത്. എല്ലാ ശത്രുതയും മറന്ന് ദീതി വർഷം തോറും തനിക്ക് കുർത്തകൾ അയക്കാറുണ്ട്. ബംഗാളി മധുര പലഹാരങ്ങളോട് ഇഷ്ടമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് പ്രത്യേകം മധുര പലഹാരങ്ങളും അയക്കാറുണ്ടെന്നും മോദി പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നും
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ധാക്കയിൽ നിന്നും ബംഗാളി മധുര പലഹാരങ്ങൾ അയക്കാറുണ്ട്. ഇത് അറിഞ്ഞ ശേഷമായിരുന്നു മമതയും മധുര പലഹാരങ്ങൾ അയച്ചു തുടങ്ങിയത്. രാഷ്ട്രീയം ഒഴികെയുള്ള വിഷയങ്ങളെ കുറിച്ചാണ് മോദി അഭിമുഖത്തിൽ മനസ് തുറന്നത്.
മറുപടിയുമായി തൃണമൂൽ
മമതാ ബാനർജിയുമായി അടുത്ത സൗഹൃദമുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകളെ ചേർത്തുനിർത്താനുള്ള മമതയുടെ ശ്രമങ്ങൾക്ക് മോദിയുടെ തുറന്ന് പറച്ചിൽ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശത്തിന് കൂടുതൽ വിശദീകരണവുമായി തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
മോദിക്ക് മാത്രമല്ല
മോദിക്ക് മാത്രമല്ല, മറ്റു പല നേതാക്കൾക്കും ദീദി സമ്മാനം അയച്ചു നൽകാറുണ്ടെന്നാണ് തൃണമൂൽ നേതാക്കൾ വിശദീകരിക്കുന്നത്. ദീദിയുടെ ഹൃദയവിശാലതയാണ് ഇതിന് പിന്നിൽ, ഇതിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്നും തൃണമൂൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
രാഷ്ട്രപതിക്കും സമ്മാനങ്ങൾ
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും ദീദി കുർത്തയും മാമ്പഴവും മധുര പലഹാരങ്ങളുമെല്ലാം സമ്മാനമായി അയക്കാറുണ്ടായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും സമ്മാനങ്ങൾ അയക്കാറുണ്ട്. വാജേപേയിക്കും ഇത്തരത്തിൽ മമത സമ്മാനങ്ങൾ അയക്കാറുണ്ടായിരുന്നുവെന്ന് തൃണമൂൽ നേതാക്കൾ വ്യക്തമാക്കുന്നു.
എല്ലാവരോടും സൗഹൃദം
മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുമായും മമതയ്ക്ക് നല്ല ബന്ധമായിരുന്നു ഉള്ളത്. ദീദി അദ്ദേഹത്തിന്റെ ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു കൊടുക്കുകയും രോഗാവസ്ഥയിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് അസുഖ വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നതായി നേതാക്കൾ പറയുന്നു.
ആരോപണം തള്ളി
മോദിയിടെ പരാമർശം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നതാണെന്ന് ചിലർ പ്രതികരിച്ചു. നല്ല സൗഹൃദങ്ങളെ പോലും മോദി രാഷ്ട്രീയവൽക്കരിക്കുകയാണ്. മറ്റ് തന്ത്രങ്ങൾ പരാജയപ്പെട്ടപോലെ അദ്ദേഹത്തിന്റെ ഈ തന്ത്രവും പരാജയപ്പെടും. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ