മമതയ്ക്ക് ചുട്ടമറുപടിയുമായി ഒവൈസി; ബംഗാളിലെ മുസ്ലിംകളെ നോക്കൂ... എങ്ങനെ ബിജെപിക്ക് 18 കിട്ടി
ദില്ലി: ബിജെപി നേതാക്കളുമായി നിരന്തരം പോര്മുനയിലുള്ള എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും മമതാ ബാനര്‍ജിയും തമ്മില്‍ രൂക്ഷമായ വാക്ക് പോര്. മമതയുടെ ന്യൂനപക്ഷ തീവ്രവാദം പരാമര്‍ശമാണ് ഒവൈസിയെ ചൊടിപ്പിച്ചത്. ബംഗാളിലെ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടാണ് മമത മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പ്രസ്താവന നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എന്നാല്‍, തൊട്ടുപിന്നാലെ ഒവൈസി മറുപടിയുമായി രംഗത്തെത്തി. ബംഗാളിലെ മുസ്ലിംകളുടെ അവസ്ഥ വളരെ ദയനീയമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എങ്ങനെ ബംഗാളില്‍ 18 സീറ്റില്‍ ജയിക്കാനായി എന്നും ഒവൈസി ചോദിച്ചു. ഇതോടെ വരുംദിവസങ്ങളിലും ആരോപണ പ്രത്യാരോപണങ്ങളുണ്ടാകുമെന്ന് ഉറപ്പായി....
സംഭവത്തിന്റെ തുടക്കം
തിങ്കളാഴ്ച ബംഗാളിലെ കൂച്ച്ബിഹാറില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ന്യൂനപക്ഷ തീവ്രവാദ പരാമര്‍ശം നടത്തിയത്. ഹിന്ദു വോട്ടുകള്‍ കൂടുതലുള്ള കൂച്ച്ബിഹാറില്‍ വോട്ട്ബാങ്ക് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത നീങ്ങിയതെങ്കിലും ഒവൈസി ഒരുപടി കൂടി കടന്ന് ആക്രമണം നടത്തി.
ചില തീവ്രവാദികളെ നിരീക്ഷിക്കുന്നു
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചില തീവ്രവാദികളെ താന്‍ നിരീക്ഷിച്ചുവരികയാണെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞത്. ഈ തീവ്രവാദികളുടെ കേന്ദ്രം ഹൈദരാബാദ് ആണെന്നും അവരെ ആരും ശ്രദ്ധിക്കരുതെന്നും മമത പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒവൈസിയുടെ പാര്‍ട്ടിയെ ലക്ഷ്യമിട്ടായിരുന്നു മമതയുടെ ആക്രമണം.
ബംഗാളിലെ മുസ്ലിംകളുടെ അവസ്ഥ
ബംഗാളിലെ മുസ്ലിംകളുടെ അവസ്ഥ ചോദ്യം ചെയ്തുകൊണ്ടാണ് ഒവൈസി മമതയെ നേരിട്ടത്. ന്യൂനപക്ഷ വികസന കാര്യത്തില്‍ ഏറ്റവും പിന്നാക്കം ബംഗാളാണെന്നും ബംഗാളിലെ മുസ്ലിംകളുടെ അവസ്ഥ ദയനീയമാണെന്നും ഒവൈസി ട്വീറ്റ് ചെയ്തു. എതിരാളികളായ ബിജെപിയെ നേരിടുന്നതിലുള്ള മമതയുടെ ശേഷിയും അദ്ദേഹം ചോദ്യം ചെയ്തു.
കണക്ക് നിരത്തി ഒവൈസി
ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ചോദിച്ചാണ് ഒവൈസി മമതയെ ആക്രമിച്ചത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബംഗാളില്‍ രണ്ട് സീറ്റാണുണ്ടായിരുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 18 സീറ്റ് ലഭിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഒവൈസി മമതാ ബാനര്‍ജിയോട് ചോദിക്കുന്നു.
ദീദി മറുപടി പറയണം
ഹൈദരാബാദില്‍ നിന്നുള്ള ശക്തിയുടെ കാര്യത്തിലാണ് മമത ആശങ്കപ്പെടുന്നതെങ്കില്‍ ബിജെപിയുടെ കാര്യത്തിലുള്ള ചോദ്യങ്ങള്‍ക്ക് ദീദി മറുപടി പറയണമെന്ന് ഒവൈസി പ്രതികരിച്ചു. കൂച്ച്ബിഹാറില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മമത മദന്‍ മോഹന്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ബംഗാളി, രാജ്ബന്‍ഷി
ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രസ്താവനയും ക്ഷേത്ര സന്ദര്‍ശനവും കൂച്ച്ബിഹാറിലെ പ്രധാന വോട്ട് ബാങ്കായ ഹിന്ദുക്കളുടെ പ്രീതി പിടിച്ചുപറ്റാനുള്ള മമതയുടെ തന്ത്രമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ബംഗാളി, രാജ്ബന്‍ഷി വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളാണ് കൂച്ച്ബിഹാറില്‍ കൂടുതല്‍. രാജ്ബന്‍ഷികള്‍ തൃണമൂലിനോട് അടുക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ബംഗാളി അഭയാര്‍ഥികള്‍ അകലംപാലിക്കുകയാണ്.
മമതയുടെ പ്രധാന ആയുധം
ഹിന്ദു അഭയാര്‍ഥികളെ കൂടെ നിര്‍ത്താന്‍ മമത ഉപയോഗിച്ച പ്രധാന ആയുധം എന്‍ആര്‍സിയാണ്. പൗരത്വ ബില്ല് വന്നാല്‍ ഹിന്ദു അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് മമത പറഞ്ഞു. അസമില്‍ 19 ലക്ഷം ബംഗാളികളും ഇതര ബംഗാളികളും ഗൂര്‍ഖകളും എന്‍ആര്‍സിക്ക് പുറത്തായതും മമത ചൂണ്ടിക്കാട്ടി.
തൃണമൂല്‍ വോട്ട് ബാങ്ക് നഷ്ടപ്പെടുമോ
ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മമത നടത്തിയ നീക്കം അവര്‍ക്ക് തിരിച്ചടിയാകുമോ എന്നാണ് പുതിയ ആശങ്ക. ഒവൈസിയുടെ പാര്‍ട്ടിക്ക് തെലങ്കാനയില്‍ മാത്രമല്ല ശക്തി ഇപ്പോള്‍. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ബിഹാറിലും അവര്‍ക്ക് സീറ്റ് ലഭിച്ചു. അടുത്ത നോട്ടം ബംഗാള്‍ ആകുമോ എന്ന ഭയം മമതയ്ക്കുണ്ട്. ബംഗാളിലെ മുസ്ലിംകള് മമതയുടെ പ്രധാന വോട്ട് ബാങ്കാണ്.
ഒവൈസിയുടെ മുന്നേറ്റം
ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങിയ ഒവൈസിയുടെ എംഐഎം പാര്‍ട്ടിക്ക് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റമാണുണ്ടായത്. മഹാരാഷ്ട്രയില്‍ രണ്ടു സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ഒട്ടേറെ മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. മാത്രമല്ല, മുന്‍ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് കൂടുകയാണ് ചെയ്തത്.
മഹാരാഷ്ട്രയിലെ ഒവൈസി ചിത്രം
മഹാരാഷ്ട്രയില്‍ 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ എംഐഎമ്മിന് ലഭിച്ചു. മതേതര കക്ഷികള്‍ മികച്ച വിജയം നേടിയിരുന്ന മണ്ഡലങ്ങളില്‍ ഇത്തവണ എംഐഎമ്മിന് വോട്ട് കൂടി. ധുലെ, മലേഗാവ് സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടി ജയിച്ചു. ചില മണ്ഡലങ്ങളില്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് തോറ്റത്. മൊത്തം പോള്‍ ചെയ്തതിന്റെ 1.34 ശതമാനം വോട്ട് അവര്‍ നേടി.
ബിഹാറിലും സീറ്റ് കിട്ടി
ബിഹാറിലെ കിഷന്‍ഗഞ്ച് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും ജയിച്ചത് എംഐഎം ആണ്. കോണ്‍ഗ്രസിന്റെ സീറ്റാണ് എംഐഎം പിടിച്ചെടുത്തത്. മുസ്ലിംകളും ദളിതുകളും ഐക്യപ്പെട്ടതോടെയാണ് എംഐഎം ജയിച്ചതെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി അഭിപ്രായപ്പെടുന്നു. ബിഹാറില്‍ ആദ്യമായിട്ടാണ് ഒവൈസിയുടെ പാര്‍ട്ടി ജയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അടുത്ത പ്രധാന സംസ്ഥാനമാണ് ബംഗാള്‍.
വിമര്‍ശകരെ വായടപ്പിച്ച് രാഹുല്‍ ഗാന്ധി; വയനാട്ടിലെത്തിയ ശേഷം അടിമുടി മാറി, സഭയില്‍ മിന്നും പ്രകടനം
ഗള്‍ഫ് പ്രതിസന്ധി: സൗദിയുമായുള്ള ചര്‍ച്ച പൊളിച്ച് ഹൂത്തികള്‍, ചെങ്കടലില്‍ കപ്പലും ബോട്ടുകളും റാഞ്ചി