ഡീസല്‍ വില കത്തിക്കയറി.... പെട്രോള്‍ തൊട്ടാല്‍ കൈപ്പൊള്ളും!! 'ഭരണ മികവില്‍' ഇന്ധന വിലയുടെ കുതിപ്പ്
പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു
ദില്ലി: ഇന്ത്യയില്‍ ഇന്ധന വില എന്ന് പറയുന്നത് വളരെ തമാശ നിറഞ്ഞ കാര്യമാണ്. നിത്യേന റോക്കറ്റ് വിട്ടത് പോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുന്നത്. ഭരണമികവിന്റെ ഓരോ നേട്ടങ്ങള്‍ എന്ന് വരെ ജനങ്ങള്‍ പരിഹസിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്നമേയല്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ എണ്ണ കമ്പനികള്‍ ഈ വിഷയത്തില്‍ ഇപ്പോഴും മൗനം തുടരുകയാണ്.
വിലനിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് കൊടുത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നത്തിന് കാരണമെന്നാണ് വിമര്‍ശനം. എന്നാല്‍ കമ്പനികള്‍ ഇപ്പോഴും നഷ്ടം തന്നെയാണ് എന്ന തലതിരിഞ്ഞ ന്യായമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ഈ വിലയ്ക്ക് പുറമേ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക നികുതി കൂടിയാവുമ്പോള്‍ സാധാരണക്കാരന് തീയില്‍ വീണ അവസ്ഥയിലാവും.
ഡീസല്‍ കുതിക്കുന്നു
ഡീസലിന്റെ വില എക്കാലത്തെയും ഉയര്‍ന്ന തലത്തിലാണ് എത്തിയിരിക്കുന്നത്. ദില്ലിയില്‍ 65.31 ആണ് വില. കൊല്‍ക്കത്തയില്‍ ഇത് 68 രൂപയുടെ മുകളില്‍ വരും. മുംബൈയില്‍ ഇത് 69.54 രൂപയും ചെന്നൈയില്‍ 68.9 രൂപയുമാണ്. കേരളത്തില്‍ എത്തുമ്പോള്‍ സാധാരക്കാരന് ഇതേ നിരക്ക് തന്നെ കൊടുക്കേണ്ടി വരുമെന്നാണ് സൂചന. ചിലപ്പോള്‍ ഏഴുപത് കടക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ 55 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. അതായത് 2013 സെപ്റ്റംബറിന് ശേഷം ഇത്രയധികം വര്‍ധനയുണ്ടാവുന്നത് ആദ്യമായിട്ടാണ്. മറുവശത്ത് പെട്രോളും ഒട്ടും മോശമല്ല. ദില്ലിയില്‍ 74.08 രൂപയാണ് പെട്രോളിന്. ഇതും 2013ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ്. ഒരാളുടെ നെഞ്ചില്‍ തീപ്പിടിക്കാന്‍ ഈ വില തന്നെ ധാരാളമാണ്.
സര്‍ക്കാരിന്റെ ഭരണമികവേ....
എന്ത് വന്നാലും ഇന്ധന വിലയില്‍ കുറവ് വരുത്തേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പല രാജ്യങ്ങളിലും ഇന്ധന വില സാധാരണ നിരക്കില്‍ പോകുമ്പോള്‍ സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. ഇന്ധന വിലയില്‍ നിന്ന് ലഭിക്കുന്ന പണം സാധാരണക്കാരന്റെ മെച്ചപ്പെട്ട ജീവിതത്തിനാണ് ഈ പണം എടുക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ഭരണത്തില്‍ കാണുന്നില്ല. സര്‍ക്കാരിന്റെ ഭരണമികവ് കൊണ്ട് ജനങ്ങള്‍ മരിച്ച് വീഴാറായി എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസമുണ്ട്. അതേസമയം അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വാഹന ഉപയോക്താക്കളെ സഹായിക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയുണ്ടാകും. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്. ആവശ്യമായ ക്രൂഡ് ഓയിലില്‍ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്.
ജീവിതം ദുസ്സഹം
കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളും ജനദ്രോഹത്തില്‍ മുന്‍പന്തിയിലാണ്. ഇതുവരെ പെട്രോളിന്റെയോ ഡീസലിന്റെയോ പ്രത്യേക നികുതി ഒഴിവാക്കാന്‍ ഒരു സംസ്ഥാനവും തയ്യാറായിട്ടില്ല. സുപ്രധാന നഗരങ്ങളിലെല്ലാം 50 പൈസയുടെ വര്‍ധനവാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ഡീസലിന് ഇത് 90 പൈസയാണ്. മാര്‍ച്ച് മുതല്‍ വാഹനമുള്ളവര്‍ക്ക് കഷ്ടകാലമാണെന്ന് ചുരുക്കം. ഇരുചക്രവാഹനമുള്ളവരെയാണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത്. നിരത്തില്‍ ഏറ്റവുമധികം ഉള്ളതും ഇരുച്ചക്രവാഹനങ്ങളാണ്. ഈ വര്‍ഷം ഇതുവരെ നാലു രൂപയോളമാണ് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത്. ഡീസലിന് ഇത് ആറു രൂപയോളമെത്തി. എന്തുകൊണ്ട് ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴത്തെ നടപടിയില്‍ ജനജീവിതം അങ്ങേയറ്റം ദുസ്സഹമാണെന്ന് പലരും പറയുന്നുണ്ട്.
എണ്ണ കമ്പനികള്‍
എണ്ണ കമ്പനികളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. വെറും ആരോപണം മാത്രമല്ല ഇതാണ് യാഥാര്‍ത്ഥ്യവും. നേരത്തെ എല്ലാമാസം 16ാം തീയതിക്കും വില വര്‍ധിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ഇത് ഏറെ വിമര്‍ശനം വന്ന സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ അവസാനിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നിവ ചേര്‍ന്നാണ് ഇപ്പോള്‍ വിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. മാര്‍ക്കറ്റിലെ കുതിപ്പ് അനുസരിച്ചാണ് വില തീരുമാനിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. നിത്യേന വില മാറുന്ന രീതിയാണ് ഇപ്പോള്‍ കമ്പനികള്‍ പിന്തുടരുന്നത്. ഇതും വലിയ മെച്ചമുണ്ടാക്കുന്നില്ല. അതേസമയം വില കൂട്ടുകയല്ലാതെ കുറയ്ക്കുന്ന കാര്യത്തില്‍ ഇവര്‍ ഇടപെടില്ലെന്നാണ് സൂചന.
മോദിയുടെ മൗനം
ഇന്ധനവിലയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തിടെ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ മോദി ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. എന്നാല്‍ ഡീസല്‍, പെട്രോള്‍ വിലകളിലെ നികുതി എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുന്നില്ല എന്നത് സംശയത്തിന് ഇടവരുത്തുന്നതാണ്. അതേസമയം എണ്ണകമ്പനികളോട് വില കുറയ്ക്കാന്‍ ഇതുവരെ സര്‍ക്കാര്‍ ആവശ്യപ്പെടാത്തതും സംശയത്തിന് ഇടവരുത്തുന്നുണ്ട്. എക്സൈസ് നികുതി കുറയ്ക്കാനും കേന്ദ്രത്തിന് സമ്മര്‍ദമുണ്ട്. നേരത്തെ കേന്ദ്രബജറ്റില്‍ ഇന്ധന വില കുറയ്ക്കാനുള്ള ഒരു തീരുമാനവും അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടുത്താത്തതും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. നേരത്തെ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു.
ജെയ്റ്റ്ലിക്കും പങ്ക്
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം ഇന്ധന വില ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 2014നും 2016നും ഇടയില്‍ ഒന്‍പതു തവണയാണ് ജെയ്റ്റ്ലി എക്സൈസ് നികുതി വര്‍ധിപ്പിച്ചത്. ഈ സമയത്ത് ഇന്ധന വില ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ധന വില ഇടിഞ്ഞ് പ്രതിസന്ധി നേരിടുന്ന സമയം കൂടിയായിരുന്നു ഇത്. പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനങ്ങളോട് എക്സൈസ് നികുതി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ നിര്‍ദേശം പാലിച്ചത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനെ അവഗണിച്ചു.
പെട്രോൾ- ഡീസൽ വില കുറയ്ക്കരുതെന്ന് നിര്‍ദേശം!! സര്‍ക്കാർ നിർദേശത്തെക്കുറിച്ച് അറിവില്ലെന്ന് കമ്പനികൾ
എണ്ണവില ഇന്ത്യയില്‍ മാത്രം ഇത്രയധികമാകാന്‍ കാരണം ഇതാണ്; എന്തുകൊണ്ട് ജിഎസ്ടിയില്ല!!
ചാമുണ്ഡേശ്വരിയോ ബദാമിയോ... ജയിക്കാനുള്ള സീറ്റില്‍ സിദ്ധരാമയ്യ നെട്ടോടമോടുന്നു!! അന്തം വിട്ട് ബിജെപി