' ഒരു പാക് മുസ്ലിമിന് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ എന്തിനാണ് സിഎഎ? ചോദ്യമുയർത്തി കോൺഗ്രസ്
ദില്ലി: പാകിസ്താനിൽ നിന്നെത്തിയ മുസ്ലിം ഗായകൻ അദ്നാൻ സമിക്ക് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ കേന്ദ്ര സർക്കാർ എന്തിനാണ് പൗരത്വ നിയമ ഭേദഗതികൊണ്ടുവന്നതെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ഭിന്നത വളർത്താൻ വേണ്ടി മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതി: ഇന്ത്യയ്ക്കെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയൻ എംപിമാർ
' അദ്നാൻ സമിക്ക് പൗരത്വം നൽകണമെന്ന് പറഞ്ഞതിന്റെ പേരിൽ ഞാൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് പൗരത്വവും പത്മശ്രീയും ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കേന്ദ്രസർക്കാരിന് ഒരു പാകിസ്താനി മുസ്ലിമിന് പൗരത്വം നൽകാമെങ്കിൽ സിഎഎ കൊണ്ടുവന്നത് എന്തിനാണ്? ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടി മാത്രമാണ്'- ദിഗ് വിജയ് സിംഗ് പറഞ്ഞു.
അദ്നൻ സമിക്ക് പത്മശ്രീ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിലും രംഗത്ത് എത്തി. കാർഗിൽ യുദ്ധവീരനായ മുഹമ്മദ് സനാവുള്ളയെ എൻആർസിയിലൂടെ വിദേശിയായി പ്രഖ്യാപിച്ച സർക്കാർ ഒരു പാക് വ്യോമസേന പൈലറ്റിന്റെ മകനായ അദ്നൻ സമിയെ ആദരിച്ചതിൽ അത്ഭുതം തോന്നുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
ശനിയാഴ്ച കേന്ദ്രം പുറത്തിറക്കിയ 118 പത്മശ്രീ പുരസ്കാര ജേതാക്കളുടെ പട്ടികയിൽ അദ്നൻ സമിയും ഉണ്ടായിരുന്നു. സമിയുടെ സംസ്ഥാനം മഹാരാഷ്ട്ര എന്നായിരുന്നു പട്ടികയിൽ രേഖപ്പെടുത്തിയിരുന്നത്. പാക് വ്യോമസേനാ ഉദ്യോഗസ്ഥൻറെ മകനായ സമി ലണ്ടനിലാണ് ജനിച്ചത്. 2015ലാണ് അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചത്. 2016 ജനുവരിയിൽ കേന്ദ്രസർക്കാർ ഈ അപേക്ഷ അംഗീകരിക്കുകയായിരുന്നു.