ഇനിയൊരു മടങ്ങിപ്പോക്കില്ല; സ്മൃതി ഇറാനിയുടെ തന്ത്രം കടമെടുത്ത് ദ്വിഗ് വിജയ് സിംഗ്
ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ഭോപ്പാൽ മണ്ഡലത്തിൽ ജനവിധി തേടിയിറങ്ങിയ കോൺഗ്രസിന്റെ ദ്വിഗ് വിജയ് സിംഗിന് പ്രഗ്യാ സിംഗ് താക്കൂറിനോട് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മലേഗാവ് സ്ഫോടക്കേസ് പ്രതിയായ പ്രഗ്യാ സിംഗ് താക്കൂറിനെ ഭോപ്പാലിൽ സ്ഥാനാർത്ഥിയാക്കിയതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ 30 വർഷമായി താമര വിരിയുന്ന മണ്ഡലം ഇക്കുറി പിടിച്ചെടുക്കാമെന്ന നേരിയ പ്രതീക്ഷ കോൺഗ്രസിനുണ്ടായിരുന്നു.
അധികാരം വീണ്ടും പഴയ തലമുറയുടെ കൈകളിലേക്ക്; കോൺഗ്രസിൽ ടീം രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തിൽ
എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മൂന്നര ലക്ഷം വോട്ടുകൾക്കാണ് ദ്വിഗ് വിജയ് സിംഗ് പരാജയപ്പെട്ടത്. പക്ഷെ ഭോപ്പാലിൽ നിന്നും തോറ്റ് മടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ ദ്വിഗ് വിജയ് സിംഗ്. ഇനി മുതൽ തന്റെ കർമ മണ്ഡലം ഭോപ്പാൽ ആണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു അദ്ദേഹം. വെറും പ്രഖ്യാപനം മാത്രമല്ല പൂർണമായും ഭോപ്പാലുകാരനാകാനുള്ള ശ്രമവും തുടങ്ങി.
ദയനീയ തോൽവി
കഴിഞ്ഞ 30 വർഷമായി ബിജെപിയുടെ ഉറച്ച കോട്ടയാണ് ഭോപ്പാൽ ലോക്സഭാ മണ്ഡലം. 1989 മുതൽ മറ്റൊരു പാർട്ടിയും ഭോപ്പാലിൽ വിജയിച്ചിട്ടില്ല. 1957ലാണ് ഭോപ്പാൽ മണ്ഡലം രൂപികരിക്കുന്നത്. ഇതുവരെ നാല് തവണ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളു. 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശിൽ ഭരണം പിടിക്കാൻ കഴിഞ്ഞ വർഷം കോൺഗ്രസിന് സാധിച്ചിരുന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദ്വിഗ് വിജയ് സിംഗ് ഭോപ്പാലിൽ മത്സരിക്കാനിറങ്ങിയത്. എങ്കിലും നിരാശയായിരുന്നു ഫലം.
ഇനി ഭോപ്പാലിൽ
തന്റെ സ്വദേശമായ രാജ്ഗഡ് മണ്ഡലമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ദ്വിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടതെങ്കിലും ബുദ്ധിമുട്ടേറിയ മണ്ഡലം തിരഞ്ഞെടുക്കാനുള്ള മുഖ്യമന്ത്രി കമൽനാഥിന്റെ വെല്ലുവിളിയെ തുടർന്നാണ് ഭോപ്പാൽ തിരഞ്ഞെടുത്തത്. ഇനി ഭോപ്പാലിൽ നിന്നൊരു മടങ്ങിപ്പോക്കില്ലെന്നാണ് ദ്വിഗ് വിജയ് സിംഗ് പറയുന്നത്. ജയിച്ചാലും തോറ്റാലും ഭോപ്പാലിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് താൻ ഉപ്പ് നൽകിയിരിക്കുന്നു. താൻ വാക്ക് പാലിക്കുന്നതായും, ഇനി മുതൽ തന്റെ കർമ മണ്ഡലം ഭോപ്പാൽ ആയിരിക്കുമെന്ന് ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കി.
ഭോപ്പാലിലെ വോട്ടർ
ഭോപ്പാലിലെ വോട്ടറായി മാറാൻ താൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഭോപ്പാലിലെ വോട്ടറാകാൻ അപേക്ഷ സമർപ്പിക്കാനിരുന്നതാണ്. എന്നാൽ അതിനുള്ള സമയം വൈകിയിരുന്നു. നിലവിൽ ഗുണ ജില്ലയിലെ രാജ്ഗഡിലെ വോട്ടറാണ് ദ്വിഗ് വിജയ് സിംഗ്. വരുന്ന തിരഞ്ഞെടുപ്പുകളിലും താൻ ഭോപ്പാൽ മണ്ഡലത്തിൽ നിന്നു തന്നെ മത്സരിക്കുമെന്ന സൂചനയും ദ്വിഗ് വിജയ് സിംഗ് നൽകി.
വോട്ട് ചെയ്തില്ല
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദ്വിഗ് വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൽ വിമർശനം ഉന്നയിച്ചിരുന്നു. ഭോപ്പാലിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ദ്വിഗ് വിജയ് സിംഗിന് വോട്ട് ചെയ്യേണ്ടിയിരുന്ന രാജ്ഘർ. ഭോപ്പാലിലെ തിരഞ്ഞെടുപ്പ് തിരക്കിലായതിനാലാണ് വോട്ട് ചെയ്യാനായി എത്താതിരുന്നു. അടുത്ത തവണ ഭോപ്പാപിലേക്ക് വോട്ട് മാറ്റുമെന്ന് അന്ന് ദ്വിഗ് വിജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്മൃതി ഇറാനിയുടെ തന്ത്രം
അമേഠി പിടിച്ചെടുക്കാൻ സ്മൃതി ഇറാനി സ്വീകരിച്ച തന്ത്രമാണോ ദ്വിഗ് വിജയ് സിംഗ് പരീക്ഷിക്കുന്നതെന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകർ ഉന്നയിക്കുന്നത്. ഗാന്ധി കുടുംബത്തിൻറെ ശക്തി കേന്ദ്രമായിരുന്ന അമേഠി കൃത്യമായി ആസൂത്രണത്തിലൂടെയാണ് സ്മൃതി ഇറാനി പിടിച്ചെടുത്തത്. അമ്പതിനായിരത്തിൽ പരം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. 2014ൽ അമേഠിയിൽ പരാജയപ്പെട്ടിട്ടും അടിക്കടി മണ്ഡലം സന്ദർശനം നടത്തുകയും ജനങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനും സ്മൃതി ഇറാനിക്ക് സാധിച്ചിരുന്നു. സമാനമായ രീതിയിൽ 5 വർഷകൊണ്ട് ഭോപ്പാലിൽ തന്റെ സ്വാധീനം വർദ്ധിപ്പിച്ച് കാവിക്കോട്ടയിൽ വിള്ളൽ വീഴ്ത്താനാണോ ദ്വിഗ് വിജയ് സിംഗിന്റെ ശ്രമമെന്ന് കാത്തിരുന്ന് കാണാം.