'6 വർഷം കൊണ്ട് മോദിയും ഷായും വൻ സ്വത്തുണ്ടാക്കി'! അതുപയോഗിച്ച് സർക്കാരുകളെ വീഴ്ത്തുന്നുവെന്ന്!
ദില്ലി: കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ മധ്യപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ കലങ്ങി മറിഞ്ഞിരിക്കുകയാണ്. കൊവിഡിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പും പിന്നാലെ നിര്‍ണായകമായ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുമാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്.
കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുളള ഏറ്റുമുട്ടലായി ഇതിനകം തന്നെ തിരഞ്ഞെടുപ്പുകള്‍ മാറിക്കഴിഞ്ഞു. അതിനിടെ ജ്യോതിരാദിത്യ സിന്ധ്യയേയും നരേന്ദ്ര മോദിയേയും അമിത് ഷായേയും കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.
എന്തിനാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്
22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. സിന്ധ്യയുടെ പുറത്ത് പോകലിന് കാരണമായി ഉയരുന്ന പേരുകളിലൊന്ന് ദിഗ്വിജയ് സിംഗിന്റെതാണ്. എന്തിനാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് സിംഗ് പറയുന്നു. കോണ്‍ഗ്രസിനുളളില്‍ സിന്ധ്യ മുന്‍നിര നേതാവ് ആയിരുന്നു.
ബിജെപിയില്‍ സിന്ധ്യ പാട് പെടും
അതുകൊണ്ട് തന്നെ ബിജെപിയില്‍ സിന്ധ്യ പാട് പെടുമെന്ന് ദിഗ്വിജയ് സിംഗ പറഞ്ഞു. തനിക്കും കമല്‍നാഥിനും 70 വയസ്സ് കഴിഞ്ഞു. സ്വാഭാവികമായും സിന്ധ്യയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തുക. എന്നാല്‍ ബിജെപിയിലെ സ്ഥിതി അതല്ല. ആര്‍എസ്എസ് പശ്ചാത്തലം ഉളളവര്‍ക്കാണ് അവിടെ നിലനില്‍പ്പ്. സിന്ധ്യക്ക് അതില്ലെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
പാര്‍ട്ടി വിട്ടവരെ ജനം തളളിക്കളയും
നേരത്തെ സിന്ധ്യ നടത്തി ആര്‍എസ്എസ് വിരുദ്ധ, ചൗഹാന്‍ വിരുദ്ധ പ്രസംഗങ്ങള്‍ ആളുകള്‍ കാണും. അത് സിന്ധ്യയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറായിക്കഴിഞ്ഞു. പണത്തിന് വേണ്ടി പാര്‍ട്ടി വിട്ടവരെ ജനം തളളിക്കളയും. ബിജെപിയില്‍ നിന്ന് വന്‍ തുക വാങ്ങിയാണ് അവരെല്ലാം പാര്‍ട്ടി വിട്ടത്.
ഇരുവരും വലിയ സ്വത്ത് സമ്പാദിച്ചു
ജനവിധിയാണ് അട്ടിമറിക്കപ്പെട്ടത്. വോട്ടര്‍മാരെ അവരെ ശിക്ഷിക്കുമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. കൊറോണയ്ക്ക് എതിരെ പ്രതിരോധം തീര്‍ക്കേണ്ട നേരത്ത് ബിജെപി സര്‍ക്കാരിനെ അട്ടിമറിച്ചു. മോദിക്കും അമിത് ഷായ്ക്കും അറിയാം എപ്പോഴാണ് വാങ്ങേണ്ടത് എന്നും വില്‍ക്കേണ്ടത് എ്ന്നും. കഴിഞ്ഞ 6 വര്‍ഷം കൊണ്ട് ഇരുവരും വലിയ സ്വത്ത് സമ്പാദിച്ചുവെന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചു.
അധികാരം മാത്രമാണ് വിഷയം
ആ സമ്പത്ത് ഉപയോഗിച്ചാണ് അവര്‍ എംഎല്‍എമാരെ വാങ്ങുകയും സര്‍ക്കാരുകളെ അട്ടിമറിക്കുകയും ചെയ്യുന്നത്. ആദര്‍ശം അവര്‍ക്ക് വിഷയമല്ല. അവരെ സംബന്ധിച്ച് അധികാരം മാത്രമാണ് വിഷയം. കൊവിഡിനെ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ജനം കാണുന്നുണ്ട്. അവര്‍ എല്ലാം തകിടം മറിച്ചിരിക്കുകയാണ് എന്നും ദിഗ്വിജയ് സിംഗ് കുറ്റപ്പെടുത്തു.
ശക്തമായ നിയമം വേണം
രണ്ട് ശരീരവും ഒരു മനസ്സുമാണ് മോദിയും അമിത് ഷായും. ഇരുവരും രാജ്യത്തിന്റെ ജനാധിപത്യം നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിനുളളില്‍ കമല്‍നാഥുമായി പ്രശ്‌നം ഇല്ലെന്നും ദിഗ്വിജയ് സിംഗ് വ്യക്തമാക്കി. എംഎല്‍എമാര്‍ കൂറുമാറുന്നതിനെതിരെ ശക്തമായ നിയമം വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധ്യപ്രദേശിലടക്കം കോണ്‍ഗ്രസില്‍ ഐക്യമില്ലെന്ന ആരോപണം ദിഗ്വിജയ് സിംഗ് തളളി.
ഒരാള്‍ക്ക് 25-35 കോടി രൂപ വരെ
ഒരാള്‍ക്ക് 25-35 കോടി രൂപ വരെ വാഗ്ദാനം ചെയ്യുമ്പോള്‍ അത് ആകര്‍ഷകമായി തോന്നില്ലേ എന്ന് ദിഗ്വിജയ് സിംഗ് ചോദിച്ചു. ജീവിതകാലം മുഴുവനെടുത്താലും അത്രയും പണമുണ്ടാക്കാനാവില്ല. അതേസമയം ചിലര്‍ ആദര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കും. പാര്‍ട്ടിക്കെതിരെയുളള വിമര്‍ശനങ്ങള്‍ നേതാക്കള്‍ പരസ്യമായല്ല പറയേണ്ടത് എന്നും പാര്‍ട്ടിക്കുളളില്‍ വേണം പറയാന്‍ എന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
ചൗഹാന്‍ പറഞ്ഞത് ശരിയാണോ
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വമാണ് എന്നാണ് വൈറലാകുന്ന ശിവരാജ് സിംഗ് ചൗഹാന്റെ ഓഡിയോയില്‍ നിന്ന് വ്യക്തമാകുന്നത് എന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. മോദിയും അമിത് ഷായും നദ്ദയുമാണ് ഉത്തരവാദികള്‍. ചൗഹാന്‍ പറഞ്ഞത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ ചോദിക്കണം. ശരിയാണെങ്കില്‍ ജനാധിപത്യത്തെ തകര്‍ത്തതിന് ഈ ആളുകളാണ് ഉത്തരം പറയേണ്ടത് എന്നും ദിഗ്വിജയ് സിംഗ് തുറന്നടിച്ചു.
ചന്ദ്രനിൽ സ്വന്തം സ്ഥലം,ആഢംബര ടെലിസ്കോപ്പ്, ഒരു സിനിമയ്ക്ക് കോടികൾ, സുശാന്തിനെക്കുറിച്ച് അറിയാത്തത്!