കോണ്‍ഗ്രസില്‍ സീറ്റ് പ്രഖ്യാപനം പാളി..... ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും പോരില്‍
Recommended Video
ഭോപ്പാല്‍: മധ്യപ്രദേശില്‍ സീറ്റ് സംബന്ധിച്ച് ധാരണയായതോടെ കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്. പ്രമുഖ നേതാക്കളായ ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും തമ്മിലാണ് പോരാട്ടം മുറുകിയിരിക്കുന്നത്. സിന്ധ്യയുടെ മണ്ഡലത്തില്‍ ദിഗ്വിജയ് സിംഗിന്റെ അനുയായികള്‍ക്കാണ് സീറ്റ് ലഭിച്ചതെന്ന വാദത്തിലാണ് വിഭാഗീയത കടുക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്നെ ഒതുക്കിയതിന് പിന്നില്‍ ജോതിരാദിത്യ സിന്ധ്യയാണെന്ന് ദിഗ്വിജയ് സിംഗ് കരുതുന്നുണ്ട്.
നേരത്തെ ഇരുവരും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വെച്ച് പോര്‍വിളി നടത്തിയിരുന്നു. അന്ന് സീറ്റിന്റെ പേരില്‍ തന്നെയായിരുന്നു തര്‍ക്കമുണ്ടായിരുന്നു. അതേസമയം രാഹുല്‍ ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. നിര്‍ണായക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായി വിഭാഗീയത മാറുമെന്നാണ് വ്യക്തമാകുന്നത്.
ജോതിരാദിത്യ സിന്ധ്യ ഒറ്റയ്ക്ക്
പാര്‍ട്ടിക്കുള്ളില്‍ രണ്ട് ഗ്രൂപ്പാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതില്‍ ജോതിരാദിത്യ സിന്ധ്യ ഒറ്റയ്ക്കാണ് മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിനെതിരെ കമല്‍ നാഥ്, ദിഗ്വിജയ് സിംഗ്, അജയ് സിംഗ് എന്നിവരാണ് രംഗത്തുള്ളത്. നേരത്തെ ദിഗ്വിജയ് സിംഗ് മാത്രമാണ് സിന്ധ്യയുമായി നേരിട്ട് പോരിനിറങ്ങിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ മറ്റ് രണ്ട്‌പേരും പക്ഷം ചേരുകയായിരുന്നു. ദിഗ്വിജയ് സിംഗിനാണ് ടിക്കറ്റ് വിതരണത്തില്‍ നേട്ടമുണ്ടായതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ഈ വിഭാഗം സിന്ധ്യയെ ഒറ്റപ്പെടുത്താനും തുടങ്ങി.
നര്‍മദ പദയാത്ര
ദിഗ്വിജയ് സിംഗിന് സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനം കുറയുന്നു എന്ന ഘട്ടത്തിലാണ് അദ്ദേഹം നര്‍മദ പദയാത്ര നടത്തുന്നത്. ഇതിന് ശേഷം അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസിലെ പഴയ പ്രതാപം തിരിച്ച് പിടിച്ചിരിക്കുകയാണ്. ഇതിന് ശേഷം അദ്ദേഹം സിന്ധ്യക്കെതിരെ തുറന്ന പോരുമായി ഇറങ്ങുകയായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്ദേഹം നിര്‍ദേശിച്ചവര്‍ക്കാണ് സീറ്റുകള്‍ ലഭിച്ചത്. സംസ്ഥാനത്തുടനീളം സിംഗിനുള്ള സ്വാധീനമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
പാര്‍ട്ടിയിലെ വിഭാഗീയത
ദിഗ്വിജയ് സിംഗാണ് പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കിയിരിക്കുന്നത്. പേര് നിര്‍ദേശിച്ചിട്ടും സീറ്റ് ലഭിക്കാത്തവരോട് പാര്‍ട്ടി വിടാനാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഇതില്‍ ചിലര്‍ അദ്ദേഹത്തിന്റെ പിന്തുണയോടെ സമാജ്‌വാദി പാര്‍ട്ടിയിലേക്കാണ് ആദ്യം പോയത്. പിന്നീട് ചിലര്‍ ആംആദ്മി പാര്‍ട്ടിയിലും ചേര്‍ന്നിട്ടുണ്ട്. ദിഗ്വിജയ് സിംഗിന്റെ അടുപ്പക്കാരനായ പ്രേംചന്ദ് ഗുഡ്ഡു ബിജെപിയിലേക്കാണ് കൂടുമാറിയത്. ഇതെല്ലാം സിംഗിന്റെ നിര്‍ദേശപ്രകാരമാണ്.
സിന്ധ്യയുടെ മണ്ഡലത്തിലും....
സിന്ധ്യയുടെ ശക്തമായ കോട്ടകളാണ് ഗ്വാളിയോര്‍, ഗുണ, ഉജ്ജയിന്‍ എന്നീ മണ്ഡലങ്ങള്‍. എന്നാല്‍ ഇവിടെയും ദിഗ്വിജയ് സിംഗിന് പ്രാമുഖ്യം ലഭിച്ചതോടെ പ്രശ്‌നം വഷളായിരിക്കുകയാണ്. ഗ്വാളിയോര്‍ സൗത്തില്‍ സമീക്ഷ ഗുപ്തയ്ക്ക് സീറ്റ് നല്‍കണമെന്നായിരുന്നു സിന്ധ്യ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവിടെ പ്രവീണ്‍ പഥക്കിനാണ് സീറ്റ് ലഭിച്ചത്. കമല്‍നാഥുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരിയുടെ അടുപ്പക്കാരനാണ് പ്രവീണ്‍ പഥക്. ദത്തിയയില്‍ ഗനശ്യം സിംഗിനെ നിയമിക്കണമെന്നായിരുന്നു സിന്ധ്യ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവിടെ സിംഗിന്റെ അടുപ്പക്കാരനായ രാജേന്ദ്ര ഭാരതിക്കാണ് സീറ്റ് ലഭിച്ചത്.
കോണ്‍ഗ്രസിന് തിരിച്ചടിയാവും
സിന്ധ്യയുടെ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന് എതിര്‍പ്പുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കും. സിന്ധ്യ പറഞ്ഞ സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും വ്യത്യസ്ത ഇടങ്ങളിലാണ് നല്‍കിയത്. ഭോപ്പാലില്‍ മഹേന്ദ്ര സിംഗ് ചൗഹാന് സീറ്റ് നല്‍കിയതും ജോതിരാദിത്യ സിന്ധ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ചൗഹാന്‍ മുന്‍ മന്ത്രി അര്‍ജുന്‍ സിംഗിന്റെ മകന്‍ അജയ് സിംഗിന്റെ അടുത്തയാളാണ്. ഇതെല്ലാം ദിഗ്വിജയ് സിംഗിന്റെ അനുയായികളാണ്. രഘോഗഡില്‍ തന്റെ മകനായ ജെയ്‌വര്‍ധന്‍ സിംഗ്, സഹോദരന്‍ ലക്ഷ്മണ്‍ സിംഗ് എന്നിവര്‍ക്ക് സീറ്റ് ലഭിച്ചതും സിന്ധ്യയെ ചൊടിപ്പിച്ചിട്ടുണ്ട്.
പരസ്യമായ പോര്‍വിളി
കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റിയിലാണ് ഇരുവരും തമ്മിലുള്ള പോര്‍വിളി പരസ്യമായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കമ്മിറ്റിയായിരുന്നു ഇത്. ഈ കമ്മിറ്റി കമല്‍നാഥും അജയ് സിംഗും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം രാഹുല്‍ ഗാന്ധി സിന്ധ്യയെ ഇതിന്റെ ഭാഗമാക്കി. എന്നാല്‍ കമല്‍നാഥ് ഇതോടെ ചര്‍ച്ചകള്‍ക്കായി ദിഗ്വിജയ് സിംഗിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ യോഗത്തില്‍ സിന്ധ്യ വെച്ച നിര്‍ദേശങ്ങളെ ചോദ്യം ചെയ്യുകയാണ് ദിഗ്വിജയ് സിംഗ് ചെയ്തത്. ഇതോടെ ഇരുവരും തമ്മില്‍ വാക്‌പോര് വരെ നടന്നു. രാഹുല്‍ ഇതില്‍ ദേഷ്യപ്പെടുകയും ചെയ്തിരുന്നു.
രാഹുലിന്റെ താല്‍പര്യം?
സിന്ധ്യയെ ശക്തനായി നിലനിര്‍ത്തുന്ന ഘടകം രാഹുല്‍ ഗാന്ധിയുടെ പിന്തുണയാണ്. യുവാവായതിനാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണണമെന്നാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. ദീര്‍ഘകാലത്തേക്ക് അത് നന്നാവുമെന്ന് രാഹുല്‍ പറയുന്നു. ഇത് മനസ്സിലാക്കി കൊണ്ടാണ് രാഹുലിന്റെ റാലികളില്‍ സ്ഥിര സാന്നിധ്യമാണ് സിന്ധ്യ. എന്നാല്‍ ദിഗ്വിജയ് സിംഗിനെ രാഹുല്‍ തന്റെ റാലികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അദ്ദേഹത്തോട് റാലികളില്‍ നിന്ന് വിട്ടുനില്‍ക്കാനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് തോല്‍ക്കും
കമല്‍നാഥിന് വേണ്ടിയാണ് ദിഗ്വിജയ് സിംഗ് സിന്ധ്യയുമായി പോര് നടത്തുന്നത്. മുഖ്യമന്ത്രിയായി കമല്‍നാഥിനെ നിയമിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതേസമയം ന്യൂനപക്ഷ പ്രീണന നയമാണ് സിംഗിനെ രാഹുല്‍ തഴയാനുള്ള കാരണമെന്നും സൂചനയുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള പോരാട്ടം കോണ്‍ഗ്രസിന്റെ പ്രതിച്ഛായ ഇടിക്കും. ജോതിരാദിത്യ സിന്ധ്യയുടെ സ്വാധീന മണ്ഡലങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവയാണ്. ഇതില്‍ അദ്ദേഹത്തിന്റെ പിന്തുണയില്ലെങ്കില്‍ പാര്‍ട്ടി വലിയ തോല്‍വി വഴങ്ങും. കാരണം നഗരവോട്ടര്‍മാര്‍ക്കിടയില്‍ പ്രിയ നേതാവാണ് സിന്ധ്യ.
മുസ്ലീം നടിയെയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി.... വിവാദ വെളിപ്പെടുത്തല്‍!!
ഹരിവരാസനം പാടിയത് ക്രിസ്ത്യാനിയായ യേശുദാസാണ്, ശബരിമലയില്‍ അഹിന്ദുക്കളെ തടയരുതെന്ന് സര്‍ക്കാര്‍